ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ധനക്കമ്മിയുടെ പേരില്‍ റോഡുകളുടെ മഴക്കാല പൂര്‍വ അറ്റകുറ്റപ്പണികള്‍ പ്രഹസനമാക്കി, ഗ്രാമീണ റോഡുകള്‍ പലതും കുളങ്ങളായി. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് റോഡുകളെയാണ്. ധനവകുപ്പിന്റെ കടുത്ത നിയന്ത്രണവും ടാറിന്റെ ലഭ്യതക്കുറവുമാണ് ഈ വര്‍ഷം തുടക്കം മുതല്‍ പണികള്‍ക്ക് തടസമായത്.
മരാമത്ത് പണികള്‍ക്കായി അനുവദിക്കുന്ന ടാര്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ അഞ്ചുലക്ഷം രൂപയില്‍ താഴെ നിര്‍മ്മാണച്ചെലവു വരുന്ന ജോലികള്‍ക്കു മാത്രം ടാര്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു ധന വകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാരിനു ടാറ് നല്കുന്ന ബിപിസിഎല്ലിനു വന്‍കുടിശിക വരുത്തിയതിനാല്‍ അവര്‍ ഇടയ്ക്ക് വിതരണം നിര്‍ത്തിവച്ചിരുന്നു.
ദേശീയ ഗെയിംസിന്റെ മുന്നോടിയായി സംസ്ഥാനത്തെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ അതും കുഴിയടയ്ക്കലിലൊതുങ്ങി.
കാലവര്‍ഷം എത്തിയതോടെ ദേശീയപാതകളുള്പ്പടെ തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധി മൂലം അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടക്കുന്നില്ല. മൂവായിരം കോടിയോളം രൂപ കുടിശികയായതോടെ സര്‍ക്കാര്‍ കരാറുകാര്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഗഡുക്കളായി ഈ തുക വിതരണം ചെയ്യാമെന്നു ധാരണയായി. ഇതുപ്രകാരം ഏപ്രില്‍മാസം കുടിശിക തുക വിതരണം ചെയ്തു തുടങ്ങി. നാലുമാസംകൊണ്ട് 864 കോടി രൂപയാണ് നല്കാന് നടപടിയായത്. തുടര്‍ന്ന് സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1027.43 കോടിരൂപ നല്‍കാമെന്നാണ് ഉറപ്പ്. ശേഷിച്ച 1200 കോടിയോളം രൂപയുടെ വിതരണം ഡിസംബറില്‍ നടത്താമെന്നാണു ധാരണ. ഇതനുസരിച്ച് അടിയന്തര പ്രാധാന്യമുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് ചെയ്യാന്‍ കരാറുകാര്‍ തയാറായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ പേരിനുമാത്രമാണു നടന്നത്.
2012-13ലെ കണക്കുകള്‍ പ്രകാരം 2,43,373 കിലോമീറ്ററാണു കേരളത്തിലെ റോഡുകളുടെ ദൈര്‍ഘ്യം. റോഡിന്റെ ദേശീയ സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 142 കിലോമീറ്ററാണ്. എന്നാല്‍ സംസ്ഥാനത്ത് 626 കിലോമീറ്ററാണ്. ഇത് ദേശീയ റോഡ് സാന്ദ്രതയുടെ നാല് ഇരട്ടിയിലധികമാണ്.
2013ലെ കണക്കുപ്രകാരം 80,48,673 വാഹനങ്ങളാണു സംസ്ഥാനത്തുള്ളത്. ആകെ വീടുകളുടെ എണ്ണം 60 ലക്ഷമാണ്. സംസ്ഥാനത്തെ റോഡുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പലമടങ്ങ് വാഹനങ്ങളാണ് ഓടുന്നത്. റോഡുകളുടെ ഗുണനിലവാരത്തിലാകട്ടെ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ പിന്നിലുമാണ്. അതിനിടെ റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനെ വെട്ടിലാക്കി.
ധനക്കമ്മിയെന്ന കാരണം പറഞ്ഞ് മഴക്കാലപൂര്‍വ്വ അറ്റകുറ്റപ്പണികള്‍ വെട്ടിച്ചുരുക്കിയ പൊതുമരാമത്ത് വകുപ്പിനു ശബിരമല റോഡുകള്‍ക്കുവേണ്ടി മാത്രം 70 കോടിയോളം രൂപ അടിയന്തരമായി നീക്കിവയ്ക്കേണ്ടിവരും. ശബരിമല സീസണ് ആരംഭിക്കുന്നതിനു മൂന്നുമാസം മുമ്പെങ്കിലും റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കു സര്‍ക്കാര്‍ ഭരണാനുമതി നല്‍കണമെന്നാണു കോടതി നിര്‍ദേശം.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെയാണു മുന്‍ സീസണുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നവംബര്‍ ഒന്നിനകം സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടേയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെങ്കില്‍ ധനകാര്യവകുപ്പ് വന്‍തുക നീക്കിവയ്ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: