കോട്ടയം: കണ്ണൂര്‍, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവടങ്ങളില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. പാഠപുസ്തക അച്ചടി വൈകുന്നതില്‍ തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് എസ്എഫ്ഐ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്.
കോട്ടയം കളക്ടറേറ്റിലേക്കു നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി. അഞ്ചു പോലീസുകാര്‍ക്കും നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. അരമണിക്കൂറോളം നഗരം നിശ്ചലമാക്കിയാണു പോലീസും പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടിയത്.
കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടന്ന മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷം തുടങ്ങിയത്. പോലീസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
തൊടുപുഴയിലും മലപ്പുറത്തും എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തൊടുപുഴയിലെ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മലപ്പുറത്തു നടന്ന പ്രതിഷേധപ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോലീസിനു നേരെ വ്യാപക കല്ലേറ് നടത്തി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കു സംഘര്‍ഷത്തില്‍ പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: