തിരുവനന്തപുരം:ബാര്‍കോഴ കേസ് വിജിലന്‍സ് പൂട്ടിക്കെട്ടുന്നു. ബാര്‍ കോഴക്കേസിലെ അന്തിമറിപ്പോര്‍ട്ട് ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.ധനമന്ത്രി കെ.എം. മാണിക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്പി:ആര്.സുകേശന് നല്‍കിയത്. കെ.എം.മാണിക്ക് എതിരായ തെളിവുകള്‍ അപര്യാപ്തമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. 66 പേജുള്ള റിപ്പോര്‍ട്ടാണ് എട്ടുമാസത്തെ അന്വേഷണത്തിനുശേഷം സമര്‍പ്പിച്ചിട്ടുള്ളത്.കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തേ അവകാശപ്പെട്ടിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല.
കേസ് അവസാനിപ്പിക്കുംമുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായംകൂടി വിജിലന്‍സ് േകാടതി ആരായും.വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതിപക്ഷനേതാവിനും നല്‍കേണ്ടിവരും.ഓരോ സാക്ഷിയും നല്കിയിട്ടുളള മൊഴിയുടെ പകര്‍പ്പ് വി.എസിന് കിട്ടും. അതെക്കുറിച്ച് അദ്ദേഹത്തിന് വാദങ്ങള്‍ നിരത്താം. കോടതി അത് പരിശോധിക്കും. എന്തെങ്കിലും സംശയം കോടതിക്ക് തോന്നിയാല്‍ സാക്ഷികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണു വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്.
മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കത്തക്ക രീതിയിലുള്ള തെളിവുകളില്ലെന്ന വിജിലന്‍സ് നിയമോപദേഷ്ടാവ് വി.വി.അഗസ്റ്റിന്റെ നിയമോപദേശം അംഗീകരിച്ചാണു നടപടി. ഇന്നലെ ഉച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ കേസില്‍നിന്നും കെ.എം. മാണി പൂര്‍ണമായും ഒഴിവാകും.അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ന്യായമാണോ ഇല്ലയോ എന്നതാണു വിജിലന്‍സ് കോടതി ചട്ടപ്രകാരം പരിശോധിക്കുന്നത്.വിജിലന്‍സ് നിലപാട് കോടതി സ്വീകരിച്ചാല്‍ കേസ് അവസാനിക്കും.ഇല്ലെങ്കില്‍ തുടരന്വേഷണത്തിനു വിജിലന്‍സ് തയാറാവേണ്ടിവരും.ചട്ടപ്രകാരം കൂടുതല്‍ അന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം.വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രതികൂലമാണെങ്കില്‍ വിഎസ് മേല്‍കോടതിയെ സമീപിക്കുമെന്നുറപ്പാണ്.കേസ് മാണിയെ വിടാതെ വര്‍ഷങ്ങളോളം നീളും.
മാണിക്കെതിരെ 60 ശതമാനംവരെ തെളിവുണ്ടെന്നാണ് കേസന്വേഷിച്ച എസ്പി:ആര്. സുകേശന് വെളിപ്പെടുത്തിയത്.20ശതമാനം തെളിവുണ്ടെങ്കില്‍ ഒരു കേസില്‍ കുറ്റപത്രം നല്‍കണമെന്നാണു സുപ്രീംകോടതി നിര്‍ദേശം.എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം തള്ളി കേസില്‍ കെ.എം.മാണിക്കെതിരെ ശക്തമായ തെളിവുകളൊന്നുമില്ലെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് കണ്ടെത്തിയത്. ഈ ഉപദേശമാണു വിജിലന്‍സ് ഡയറക്റ്റര്‍ വിന്‍സണ്‍ എം.പോള്‍ സ്വീകരിച്ചത്.തുടര്‍ന്നു കുറ്റപത്രം ആവശ്യമില്ലെന്ന വിവരം കോടതിയെ അറിയിക്കാനും എസ്പിയോട് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു.കോടതിയുടെ നിഗമനം എന്ത് തന്നെയായാലും അത് പുതിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: