തിരുവനന്തപുരം: തെരുവ് നായക്കളെ കൊല്ലാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് വിവാദമുണ്ടാക്കാന്‍ ഭരണ പ്രതിപക്ഷ നീക്കം. നായ്കളെ കൊല്ലരുതെന്ന് കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്കിയെന്നു വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ മറച്ചു പിടിക്കാനാണ് നീക്കം നടക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി 2013 ഡിസംബര്‍ മാസത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ മനുഷ്യ ജിവനു ഭീഷണിയായിട്ടുള്ള മൃഗങ്ങളെ കൊല്ലാം എന്ന മുംബൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരുവ് നായ്ക്കളെ കൊല്ലാം എന്ന് സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് വകുപ്പ് തലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കിയിട്ടുണ്ടെന്നും തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നതായും വ്യക്തമായി.
കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ ഓഫീസില്‍ നിന്നും കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ തിരുവനന്തപുരം നഗരസഭസെക്രട്ടറിയെ അറിയിച്ചിരുന്നു. തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു വീണ്ടും കത്ത് അയച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എബിസി നിയമ പ്രകാരം തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് ചെവി ക്രോപ് ചെയ്തുവിടണമെന്നും കൊല്ലാന്‍ പാടില്ലെന്നും വീണ്ടും നിര്‍ദ്ദേശം നല്കി.
മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്കിയ കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ വളച്ചൊടിച്ചാണ് കേന്ദ്രമന്ത്രി മനേകാഗാന്ധി തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയെന്ന് വരുത്തി വിവാദം ഉണ്ടാക്കുന്നത്.
സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് തെരുവ് നായ്ക്കളുടെ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എംഎല്‍എയും ഭരണപക്ഷത്തെ ചില എംഎല്‍എമാരും രംഗത്തു വന്നിരിക്കുന്നത്.
തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യം കരിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെങ്കിലും ലക്ഷങ്ങള്‍ പാഴായതല്ലാതെ ഫലപ്രാപ്തിയില്‍ എത്തിയില്ല. മതിയായ ജീവനക്കാരില്ലാ എന്ന കാരണം പറഞ്ഞ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി അട്ടിമറിച്ചു.
എന്നാല്‍ തെരുവ് നായ ശല്യം നിയമസഭയില്‍ വീണ്ടും ചര്‍ച്ച ആയതോടെയാണ് പ്രശ്നം കേന്ദ്രത്തിനുമേല്‍ കെട്ടിവച്ച് സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും തലയൂരാന്‍ നോക്കുന്നത്.
നാളെ സര്‍വ്വകക്ഷി യോഗം
തിരുവനന്തപുരം: തെരുവ് നായകളുടെ ശല്യത്തെക്കുറിച്ച് സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. 2006 ലെ വിധിന്യായത്തില്‍ മനുഷ്യജീവന് അപകടകരമായ ജീവികളെ കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നുണ്ട്. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന ചിലരുടെ വികാരവും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. നാളെ ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു കഴിഞ്ഞാല്‍ തെരവുനായ്ക്കളുടെ വിഷയവും ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലേണ്ട, വളര്‍ത്താം
പദ്ധതിയുമായി പുതിയ സംഘടന
കൊച്ചി: തെരുവുനായ്ക്കളില്ലാത്ത കേരളം! എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാന്‍ വരട്ടെ.. തെരുവുനായ്ക്കള്‍ നാടിന്റെ പേടിസ്വപ്നമായി മാറുമ്പോള്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ പദ്ധതിയുമായി പുതിയ സംഘടന രൂപീകരിക്കുന്നു. തെരുവുനായ് വിമുക്ത കേരളമെന്ന ലക്ഷ്യത്തോടെ ‘സ്ട്രേ ഡോഗ് ഫ്രീ കേരള മൂവ്മെന്റ്’ എന്ന സംഘടനയുടെ ഉദ്ഘാടനം 19ന് നെടുമ്പാശ്ശേരി മേയ്ക്കാട്ട് ജനസേവ ബോയ്സ് ഹോം ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവ് നായ്ക്കളുടെ ആക്രമണം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സംഘടന രൂപീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ കേരള ഓംബുഡ്സ്മാനും നിലവില്‍ കേരള യൂണിവേഴ്സിറ്റി എത്തിക്സ് കമ്മറ്റി ചെയര്‍മാനുമായ ജസ്റ്റിസ് എം.ആര്. ഹരിഹരന്‍നായര്‍ മുഖ്യരക്ഷാധികാരിയായ സംഘടനയില്‍ സിനിമാതാരം ടിനി ടോം, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, ക്യാപ്റ്റന്‍ എസ്.കെ. നായര്‍, ജോബി തോമസ് എന്നിവര്‍ അഡ്ഹോക്ക് കമ്മറ്റി ഭാരവാഹികളാണ്.
തെരുവ് നായ്ക്കളെ പിടികൂടി സമൂഹത്തിന് ദോഷമാകാത്ത തരത്തില്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തയ്യാറാക്കി താമസിപ്പിക്കും. ആരോഗ്യമുള്ള നായ്ക്കളായി ഇവയെ മൃഗസ്നേഹികളായ വ്യക്തികള്‍ക്ക് വളര്‍ത്താന്‍ നല്‍കും. വന്ധീകരണം, ചികിത്സ, ഭക്ഷണം എന്നിവയ്ക്കുള്ള ചിലവ് സംഘടന വഹിക്കും. ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹായം തേടും. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക. സംഘടനയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9400949132, 9744550396 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: