ന്യൂദല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് വ്യാപം അഴിമതിക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. കേസില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഭിനന്ദിച്ചു. വ്യാപം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ദുരൂഹമരണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. വ്യാപം കേസ് സിബിഐയെ ഏല്‍പ്പിച്ച സുപ്രീംകോടതിയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് നന്ദി അറിയിച്ചു.
സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടം വേണമോയെന്ന കാര്യം കോടതി പിന്നീട് പരിശോധിക്കും. ഇതുസംബന്ധിച്ച് ജൂലൈ 24നകം സിബിഐ സുപ്രീംകോടതിയെ നിലപാടറിയിച്ച് മറുപടി നല്‍കണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണ്. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്ന ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. സിബിഐ അന്വേഷണം വന്നതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസിലെ ജോലികള്‍ അവസാനിച്ചു. കേസന്വേഷണം ഏറ്റെടുത്ത് ആദ്യ റിപ്പോര്‍ട്ട് 24ന് കോടതിക്ക് സിബിഐ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മധ്യപ്രദേശ് ഗവര്‍ണ്ണറും കോണ്‍ഗ്രസ് നേതാവുമായ രാംനരേശ് യാദവിനെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ ഗവര്‍ണ്ണര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. വ്യാപം കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി കൈകഴുകിയതായും ഹൈക്കോടതിക്കു തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാമായിരുന്നെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇന്നലെ സുപ്രീംകോടതി കേസ് പരിഗണിച്ചയുടന്‍ തന്നെ മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചു. വ്യാപം അഴിമതിക്കേസും കേസുമായി ഉണ്ടായിട്ടുള്ള ദുരൂഹമരണങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു മുകുള്‍ രോഹത്തിയുടെ നിലപാട്.
അതിനിടെ മധ്യപ്രദേശ് ഹൈക്കോടതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കന്മാരായ അഭിഭാഷകര്‍ കപില്‍ സിബലിനും അഭിഷേക് സിങ്വിക്കും സുപ്രീംകോടതിയില്‍ നിന്നും അനുകൂല പരാമര്‍ശങ്ങള്‍ ലഭിച്ചില്ല. കേസ് സിബിഐ ഏറ്റെടുത്തെന്നും ഇനി മധ്യപ്രദേശ് ഹൈക്കോടതിയെപ്പറ്റി പറയേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി ഇരുവരെയും ഓര്‍മ്മിപ്പിച്ചു. ദിഗ്വിജയ് സിങിനു വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്. വ്യാപം അഴിമതിക്കേസ് പുറത്തെത്തിച്ച പ്രശാന്ത് പാണ്ഡെ, ആശിഷ് കുമാര്‍ ചതുര്‍വേദി എന്നിവര്‍ക്കുവേണ്ടി പ്രശാന്ത് ഭൂഷണും ഹാജരായി.
അതിനിടെ മധ്യപ്രദേശ് ഗവര്‍ണ്ണര്‍ രാം നരേശ് യാദവിനെ പുറത്താക്കിയേക്കുമെന്ന സൂചനകളുണ്ട്. വ്യാപം അഴിമതിയില്‍ ആരോപണവിധേയനാണ് ഗവര്‍ണ്ണര്‍. ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണ്ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: