അല്ല അര്‍ഥത്തില്‍ ചിന്തിച്ചാല്‍, അക്ഷരാര്‍ഥത്തില്‍ 2014 മെയ് 26ന് രാജ്യം ‘മോഡിഫൈ’ ചെയ്യപ്പെടുക തന്നെയായിരുന്നു. അതുവരെയുണ്ടായിരുന്ന അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ ഭരണത്തെ തൂത്തെറിഞ്ഞ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ജനങ്ങള്‍ അധികാരത്തിലേറ്റിയതും രാജ്യത്തെ ‘മോഡിഫൈ’ ചെയ്യുന്നതിനുവേണ്ടിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷവും നാല്‍പ്പത്തിമൂന്ന് ദിവസവും ഭരണത്തിലിരുന്ന് മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്ന കാര്യത്തില്‍ രാഷ്ട്രീയതാത്പര്യങ്ങളില്ലാത്ത സാധാരണക്കാര്‍ക്ക് സംശയമൊട്ടുമില്ല. അവര്‍ നരേന്ദ്രമോദിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
രാജ്യത്തെ മോഡിഫൈ ചെയ്യുന്നതില്‍ നരേന്ദ്രമോദി സ്വീകരിക്കുന്ന നയങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്‍പിന്തുണ ലഭിക്കുന്നതില്‍ അസഹിഷ്ണുക്കളായ ചിലകൂട്ടങ്ങളാണ് വിമര്‍ശനവും എതിര്‍പ്പുമായി രംഗത്തുവരുന്നത്. കേരളത്തില്‍ എതിര്‍പ്പിന്റെ മുനയ്ക്ക് അല്‍പ്പം മൂര്‍ച്ചകൂടും. കേരളത്തിലെ ‘ഇടതുബുദ്ധിജീവികളുടെ’ മുഖ്യശത്രു ഇപ്പോള്‍ നരേന്ദ്രമോദിയാണ്. മോദിഭരണത്തില്‍ രാജ്യം മോഡിഫൈ ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഇവരുടെ ജനപിന്തുണയാണെന്ന തിരിച്ചറിവാണ് ആശങ്കയ്ക്കടിസ്ഥാനം. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ‘മോഡിഫൈ’ ചെയ്യുന്ന എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്നത് ശൈലിയായി സ്വീകരിച്ചിരിക്കുന്നതും അതിനാലാണ്.
നിരവധി കലകളുടെ സംഗമത്തിലാണ് ഒരു ചലച്ചിത്രം രൂപമെടുക്കുന്നത്. കുറേപേരുടെ പ്രയത്നം. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ കലാരൂപവും സിനിമതന്നെയാണ്. എങ്കിലും സിനിമ വ്യവസായമായാണ് പരിഗണിക്കപ്പെടുന്നത്. അങ്ങനെ പരിഗണിക്കപ്പെടണമെന്നാണ് സിനിമാപ്രവര്‍ത്തകരുടെയും ആവശ്യം. വ്യവസായമായി പരിഗണിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ എണ്ണം കൂടുമെന്നതാണ് കാരണം. നല്ല സിനിമ, ചീത്ത സിനിമ എന്നതിന്റെ നിര്‍വചനം കണ്ടെത്തുന്നത് എത്രയാളുകള്‍ സിനിമ കാണാനെത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ്. കൂടുതലാളുകള്‍ കാണുമ്പോഴാണല്ലോ ഏതുകലാരൂപവും സമൂഹത്തില്‍ മാറ്റത്തിനു കാരണമാകുന്നത്. ആരുംകാണാത്ത സിനിമയുടെ സംവിധായകനോ ആരുംകാണാത്ത സിനിമയിലെ നായകനോ സമൂഹത്തില്‍ നല്ല കലാകാരനായി വാഴ്ത്തപ്പെടുന്നില്ല.
ഒരുപക്ഷേ, അയാള്‍ നല്ല കലാകാരനാണെങ്കില്‍ കൂടി അങ്ങനെ സംഭവിക്കുന്നില്ല. ചുരുക്കത്തില്‍, സിനിമയില്‍ വിജയത്തിനാണ് സ്ഥാനം. പരാജയപ്പെടുന്നവര്‍ സിനിമയുടെ പിന്നാമ്പുറത്ത് ആരും കാണാതെ, ആരാലും അറിയാതെ ജീവിച്ചു തീര്‍ക്കും.
പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിലോ മറ്റേതെങ്കിലും സിനിമാപഠനകേന്ദ്രത്തിലോ പഠിക്കാതെ, സിനിമയെടുത്തും സിനിമയുടെ ഭാഗമായും മികച്ച കലാകാരന്മാരാണെന്ന് തെളിയിച്ചവരാണ് സിനിമയുടെ മുന്നിരയിലുള്ളവരിലേറെയും.1960ല്‍ പൂനെയില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടാകുന്നതിനു മുമ്പും ഇന്ത്യയില്‍ സിനിമയുണ്ടായിരുന്നു. വിഖ്യാത ചലച്ചിത്രകാരന് സത്യജിത്റേയുടെ ‘പഥേര്‍ പാഞ്ചാലി’ ഉണ്ടായത് പൂനെയില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ജനിക്കുന്നതിനും മുമ്പാണ്. അപരാജിതോയും അപുര്‍ സന്‍സാറും ഉണ്ടായത് റേ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആര്‍ജിച്ച സിനിമാക്കരുത്തില് നിന്നല്ല. എന്നുവച്ചാല്‍ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചവര്‍ നല്ല സിനിമയെടുത്തിട്ടില്ലെന്നോ നല്ല സിനിമാക്കാരായിട്ടില്ലെന്നോ അല്ല പറയുന്നത്.
അടൂര്ഗോപാലകൃഷ്ണന്, ബാലുമഹേന്ദ്ര, ഗിരീഷ്കാസറവള്ളി, ജോണ്‍ഏബ്രഹാം, കെ.ജി. ജോര്‍ജ്ജ്, കേതന് മേത്ത, കുമാര്‍ സാഹ്നി, മണികൗള്‍, ശബ്നാഅസ്മി, ഷാജി എന്‍. കരുണ്‍, സ്മിതാപാട്ടീല്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിലെ നല്ല വിദ്യാര്‍ഥികളായിരുന്നു. സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയ ഇവരെല്ലാം നല്ല സിനിമയുടെ ഭാഗവുമായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഇവരുടെ സിനിമകള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ആ അര്‍ഥത്തില്‍ ഇവരുടെ കലാജീവിതം എത്രത്തോളം വിജയകരമായി എന്നതൊക്കെ ഓരോരുത്തരുടെയും വ്യത്യസ്തമായ ചിന്തകള്‍ക്കു വിടുമ്പോഴും ഒരു കാര്യം പറയാതിരിക്കാന്‍ കഴിയില്ല.
ഇവരുടെയെല്ലാം ഉള്ളിലുണ്ടായിരുന്ന സിനിമയെന്ന കലയെ തട്ടിയുണര്‍ത്തുക മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്തിട്ടുള്ളത്. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് അത്രയൊന്നും സംഭാവനകള്‍ നല്കാന് പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കഴിഞ്ഞിട്ടില്ല എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാതെ പറ്റില്ല. പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുകൂട്ടം ഇടതുപക്ഷ അരാജകവാദികളുടെ ഇടമായി മാറിയെന്നതാണ് ശരി. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനവും ജീവിതശൈലിയും വിലയിരുത്തിയാല്‍ അത് ബോധ്യമാകും. സിനിമയെ ആത്മാര്‍ഥമായി മനസ്സിലാക്കാന്‍ അവിടെയെത്തിയിട്ടുള്ള വിരലിലെണ്ണാവുന്ന കുറച്ചു വിദ്യാര്‍ഥികളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷവും അവിടെയെത്തുന്നത് കലാകാരന്റെ പുറന്തോലണിഞ്ഞ് അരാജകജാഡകള് പ്രദര്‍ശിപ്പിക്കുന്നതിനാണ്.
അവിടുത്തെ ജീവിതത്തിലൂടെ സമൂഹത്തെ അവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് സദാചാര വേലിക്കെട്ടുകളില്‍ നിന്ന് തങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നാണ്. ഇവര്‍ക്ക് പിന്നിലുള്ളത് ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയഭൂമിയിലെങ്ങും സ്വാധീനമില്ലാത്ത ഇടതുപക്ഷാഭിമുഖ്യമുള്ള ചില രാഷ്ട്രീയക്കാരാണ്. പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മതില്കെട്ടിനുള്ളില് നിന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് മതില്‍ക്കെട്ടിനു പുറത്തിറങ്ങി ചെറുപ്രതിഷേധത്തിന്റെ വിരലനക്കാന്‍ കഴിയുന്നില്ല.
പൂനെയിലെ സിനിമാകലാലയത്തിന്റെ തലവനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടനും കലാപ്രവര്‍ത്തകനുമായ ഗജേന്ദ്രചൗഹാനെ നിയമിച്ചതിലുള്ള പ്രതിഷേധമാണ് ആ മതില്‍ക്കെട്ടിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്.ആ മതില്‍ക്കെട്ട് വിട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിലും ദല്‍ഹിയില്‍ ജെഎന്‍യു ക്യാമ്പസിലുമാണ് പ്രതിഷേധം നടന്നത്. മറ്റൊരിടത്തും പ്രതിഷേധത്തിന്റെ അലയൊലികളില്ല. കേരളത്തിലെ ചില ‘ഇടതു കുബുദ്ധി’ മാധ്യമങ്ങള്‍ കേരളത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടത്തുന്നു. പൂനെ ക്യാമ്പസ്സില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരിക്കുന്ന പ്ലക്കാര്‍ഡുകളില്‍ കൂടുതലും മലയാളത്തിലുള്ളതാണെന്നതാണ് ഏറ്റവും രസകരം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തിരുത്താന്‍ ഈ മലയാളത്തിലുള്ള പ്ലക്കാര്‍ഡുകള്‍ക്ക് കഴിയില്ലെന്ന് ബോധ്യമുള്ളവര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സമരം നയിക്കുന്നത്.
സിനിമയിലെ പ്രഗത്ഭരായ പലരും പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് ഭരിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല അവിടുത്തെ ഭരണസമിതിയെ നിയോഗിക്കേണ്ടത്. തലപ്പത്തിരിക്കുന്നയാള്‍ എങ്ങനെ ഭരിക്കുന്നു എന്നതിനാണ് പ്രധാനം. ഗജേന്ദ്രചൗഹാന്‍ ടിവി സീരിയലില്‍ വിഷ്ണുഭഗവാന്റെ വേഷം അഭിനയിച്ചു എന്നുകരുതി അദ്ദേഹത്തെ എതിര്‍ക്കുന്നതില്‍ ന്യായമില്ല. ചൗഹാന് ഇടതുപക്ഷക്കാരനായിരുന്നെങ്കില് ഇവര്‍ പൂവിട്ടു വാഴ്ത്തുമായിരുന്നു. അദ്ദേഹം ബിജെപിക്കായി തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയതും യോഗ്യതക്കുറവല്ല.പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അവിടുത്തെ ഭരണം ഏതുതരത്തില്‍ വേണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനുണ്ട്.അതവര് ചെയ്യും. സമരത്തിന്റെ ഉമ്മാക്കി കാട്ടി ജനാധിപത്യപരമായി ബഹുഭൂരിപക്ഷത്തില്‍ ജയിച്ച സര്‍ക്കാരിനെ വിറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് അരാജകത്വം.ഗജേന്ദ്രചൗഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലവനായാല്‍ 55 വര്‍ഷത്തെ ബൗദ്ധിക പാരമ്പര്യമുള്ള(അങ്ങനെയൊന്നുണ്ടോ?) സ്ഥാപനം നശിക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
ഗജേന്ദ്രചൗഹാന്‍ ഇവിടെ അഹങ്കാരത്തിന്റെ വില്ലുകുലച്ചല്ല നില്‍ക്കുന്നത്. പകരം നരേന്ദ്രമോദി രാജ്യത്തിന്റെ സര്‍വ്വമേഖലയിലും നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മോഡിഫിക്കേഷന്റെ ദൗത്യം തോളിലേന്തിയാണ് അദ്ദേഹം ആ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയിരിക്കുന്നത്. ആ ‘മോഡിഫിക്കേഷ’നെ സംഘപരിവാറിന്റെ അധിനിവേശമെന്ന് ആക്ഷേപിക്കുന്നവര്‍ വിഡ്ഢികളാകുകയേ ഉള്ളൂ.
പൂനെയിലെ പ്രതിഷേധക്കാരില്‍ ചിലര്‍ ഗജേന്ദ്രചൗഹാനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടും കണ്ടെത്താനായില്ലെന്ന് എഴുതിക്കണ്ടു. കേന്ദ്രസര്‍ക്കാര്‍ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് അദ്ദേഹത്തെ നിയമിച്ചത് ഗൂഗിളില്‍ പരിശോധിച്ചിട്ടല്ല. ആ സ്ഥാപനത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കാനും വികസനത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് തിരിച്ചറിഞ്ഞതിനാലാണ്. ഗൂഗിളിലെ പോണ് സൈറ്റുകളില്‍ അടയിരിക്കുന്നവര്‍ക്ക് അതൊന്നും മനസ്സിലാക്കാന്‍ കഴിയില്ല. കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ഇപ്പോഴും സോണിയയും മന്‍മോഹന്‍സിംഗുമാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും പെരുമാറുന്നത്. അവരുടെ ഭരണകാലത്ത് പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിലടക്കം പലതും സ്വാര്‍ഥതാത്പര്യപ്രകാരം നടന്നിട്ടുണ്ടാകാം.
ഇനിയതൊന്നും നടക്കില്ലെന്ന് വന്നപ്പോഴുള്ള ഹാലിളക്കം മാത്രമാണിപ്പോഴത്തെ പ്രതിഷേധം.പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മതില്‍കെട്ടിനുള്ളിലും കേരളത്തിലെ രണ്ട് നഗരങ്ങളിലും ദല്‍ഹിയിലെ ഒരു കോളേജ് ക്യാമ്പസ്സിലും ഒഴികെ മറ്റെങ്ങും ഈ സമരം ആരും അറിഞ്ഞിട്ടുപോലുമില്ല. ആര്‍എസ്എസ് രാജ്യത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ആഗ്രഹിക്കുന്ന ദേശാഭിമാനികളുടെ സംഘടനയാണ്. കലാകാരന്മാരും സാഹിത്യപ്രവര്ത്തകരുമെല്ലാം ആര്‍എസ്എസിന്റെ ഭാഗമാണ്. ആ മേഖലകളിലെല്ലാം അവരുടെ സ്വാധീനം നിര്‍ണായകമായി ചെലുത്തപ്പെടുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: