പക്ഷേ തിരക്കൊഴിഞ്ഞിട്ടുവേണ്ടേ വിശ്രമജീവിതത്തെ ക്കുറിച്ചാലോചിക്കാന്‍. അവസാനം ഡോക്ടര്‍മാര്‍ വിധിയെഴുതി ശസ്ത്രക്രിയ ഉടനെ നടത്താതെവയ്യ. അത്രയും ദുര്‍ബലമായിരിക്കുന്നു ഹൃദയത്തിന്റെ അവസ്ഥ. 1980-ല്‍ ആണ് സ്വാമിജി ഹൃദയം തുറന്ന ശസ്ത്രക്രിയക്കു വിധേയനായത്. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോക്ടര്‍ ഡെന്റണ്‍ കൂലിയാണ് അത് നിര്‍വഹിച്ചത്. ഏതാനും മാസത്തെ നിര്‍ബന്ധിത വിശ്രമജീവിതത്തിനുശേഷം സ്വാമിജി വീണ്ടും പതിവുപോലെ കര്‍മ്മനിരതനായി.
ലോകമെമ്പാടും ശാഖോപശാഖകളായി വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ഒരു സ്ഥാപനം. അതിന്റെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ നോക്കിനടത്തുക എളുപ്പമുള്ള കാര്യമല്ല. ചിന്മയമിഷനിലെ മുതിര്ന്നസ്വാമിമാരും സ്വാമിനിമാരും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ആശ്രമത്തിന്റെ ചുമതലകള്‍ കൂടുതലായി തങ്ങള്‍ ഏറ്റെടുത്തേ പറ്റൂ.
ഭരണനിര്‍വ്വഹണത്തിലും സ്വാമിജിയുടെ ഭാരം ഗണ്യമായി കുറക്കേണ്ടിയിരിക്കുന്നു. അങ്ങിനെയായാല്‍ ലോകാചാര്യന് എന്ന നിലയില്‍ സ്വാമിജിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയവും സാവകാശവും കിട്ടും. കുറേപേര്‍ ഓരോരോ സംസ്ഥാനങ്ങളിലെ മിഷന്റെ ഭരണചുമതല ഏറ്റെടുത്തു. ഭരണഭാരം കുറയ്ക്കാന്‍ ശിഷ്യന്മാര് ആവോളം ശ്രമിച്ചുവെങ്കിലും സ്വാമിജിയുടെ പണിത്തിരക്കുകള്ക്ക് കാര്യമായ ഇളവൊന്നുമുണ്ടായില്ല. ദിവസത്തില്‍ 21 മണിക്കൂറും അദ്ദേഹം കര്‍മ്മനിരതനായിരുന്നു.
അനുയായികളുടെ ആശങ്ക അദ്ദേഹം ചിരിച്ചുതള്ളി. സ്വന്തം ദൗത്യത്തില്‍ പൂര്‍ണമായും മുഴുകിക്കൊണ്ട് മാത്രമേ ഞാന്‍ ഈ ലോകം വിട്ടുപോകുകയുള്ളൂ എന്ന് സ്വാമിജി പലപ്പോഴും പറയുമായിരുന്നു.
ഒടുവില്‍ അതുതന്നെയാണ് സംഭവിച്ചതും. വാഷിംങ്ടണ്‍ സിസിയില്‍ സ്വാമിജി ഒരു ആദ്ധ്യാത്മിക ശിബിരം നടത്തുകയായിരുന്നു. 1993-ലെ ആഗസ്റ്റ്, അതിനിടയില്‍ തന്റെ ഭക്തന്മാരില് ഒരാളോട് അദ്ദേഹം പറഞ്ഞു, കുറച്ചുനാളായി ഈശ്വരന് എന്നെ വിളിച്ചുക്കൊണ്ടിരിക്കുന്നു. പക്ഷേ ഇവരാരും എന്നെ പോകാന്‍ അനുവദിക്കുന്നില്ല. ശിബിരം അവസാനിക്കാറായ സമയം. സ്വാമിജിക്ക് ശ്വസോച്ഛ്വാസത്തിന് തടസ്സമനുഭവപ്പെട്ടു. എന്നാല്‍ അതു കാര്യമാക്കാതെ സ്വാമിജി വേദിയില്‍തന്നെ ഇരുന്നു. അവസാനത്തെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തു.
അനുഗ്രഹപ്രഭാഷണവും നടത്തി. പരിപാടികളൊന്നും മുടക്കിയില്ല. അടുത്തദിവസം നേരത്തെ നിശ്ചയിച്ചതുപ്രകാരം സാന്ഡിയാഗോവിലേക്കു പറന്നു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്ഥിതി നന്നേ മോശമായിരുന്നു. ഉടനെതന്നെ സ്ക്രിപ്സ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമാന്യചികിത്സകൊണ്ടൊന്നും അദ്ദേഹത്തിനാശ്വാസം ലഭിച്ചില്ല. പ്രധാനരക്തധമനികളെല്ലാം അടഞ്ഞിരുന്നു. ഷാര്‍പ് മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് അദ്ദേഹത്തെ അടിയന്തര ഹൃദയശസ്ത്രകിയക്കു വിധേയനാക്കി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: