സ്വര്‍ണക്കള്ളക്കടത്ത് വഴി ഇന്ന് കേരളത്തിലേയ്ക്ക് സ്വര്‍ണം ഒഴുകുകയാണ്. കള്ളക്കടത്തുകാരില്‍നിന്നും കിലോക്കണക്കിന് സ്വര്‍ണം പിടിച്ചു എന്ന വാര്‍ത്ത നിത്യവും മാധ്യമങ്ങളില്‍ കാണാം. ഇവിടെ സ്വര്‍ണ കള്ളക്കടത്ത് കൂടുവാന്‍ കാരണം മലയാളികളുടെ സ്വര്‍ണ ഭ്രാന്താണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഒരു സമാന്തര എക്കോണമി വികസിക്കുകയാണ്.
2014-15 കാലയളവില്‍ 1120 കോടിയുടെ സ്വര്‍ണമാണത്രെ കള്ളക്കടത്തു വഴി വന്നതും കസ്റ്റംസ് പിടികൂടിയതും. ഇതെല്ലാം നിത്യേന വരുന്ന റിപ്പോര്ട്ടുകളായിട്ടും അതു നിയന്ത്രിക്കാനോ അതിന് ഒരു അവസാനം കാണാനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നതും അക്ഷന്തവ്യമായ അപരാധമാണ്.
250 കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വഴി കടത്തിയ കേസില്‍ പിടിയിലായ ഷിനോയ് കെ.മോഹന്‍ദാസിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് തടയാനായുള്ള വേള്‍ഡ് വൈഡ് ഫ്ളൈറ്റ് സര്‍വീസിന്റെ ഡ്യൂട്ടി മാനേജരുമാണ് ഈ കുറ്റവാളി. വേലിതന്നെ വിളവുതിന്നുന്നു എന്നര്‍ത്ഥം.
ഏകദേശം 4400 സ്വര്‍ണ കള്ളക്കടത്തു കേസുകള്‍ 2014-15 കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ആണ് 1120 കോടി വിലവരുന്ന സ്വര്‍ണ കള്ളക്കടത്ത് പിടിച്ചത്. 2012-13 ല്‍ 870 കള്ളക്കടത്തു കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2013-14 ആയപ്പോള്‍ 2700 കേസുകളായി അത് വര്‍ധിച്ചു.
2013-14 ല്‍ 616 ടണ്‍ സ്വര്‍ണം കടത്തിയപ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാത്രം 38,608 കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്താണ് നടന്നത്. എന്നിട്ടും ആധുനിക ഇലക്ട്രോണിക്സ് സ്കാനിംഗ് സിസ്റ്റം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടില്ല.
മലയാളികളുടെ അനിയന്ത്രിതമായ സ്വര്ണഭ്രാന്തുമൂലം സ്വര്‍ണ്ണം ലഭിക്കാത്ത സാഹചര്യമാണ് ഈ കള്ളക്കടത്തിന് വഴിയൊരുക്കുന്നത്. കസ്റ്റംസ് ഒരു ദിവസം അഞ്ചു കള്ളക്കടത്തു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ടത്രെ.
മൂവാറ്റുപുഴക്കാരനായ നൗഷാദ് എന്ന ജ്വല്ലറി ഉടമയുടെ വീട് പരിശോധിച്ചപ്പോള്‍ കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ സ്വര്‍ണം ഉപയോഗിച്ച് അയാള്‍ കോടികള്‍ മുടക്കി ഷോപ്പിംഗ് കോംപ്ലക്സും ബഹുനില കെട്ടിടവും ധാരാളം ഭൂമിയും വാരിക്കൂട്ടിയതായി കണ്ടെത്തി. നൗഷാദിന്റെ കൂട്ടാളി ഇസ്മയില്‍ കോടികളുടെ കള്ളപ്പണവും സ്വര്‍ണവും ആയി മുങ്ങുകയും ചെയ്തു.
മറ്റു കള്ളക്കടത്തുകാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഇതിലും വലിയ കളവ് കണ്ടുപിടിക്കപ്പെട്ടേക്കാം. ഇപ്പോള്‍ കള്ളക്കടത്തു തടയാന്‍ സ്വര്‍ണ നാണയം ഇറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഭാരതം ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരം നടത്തുന്ന രാജ്യമാണ്. ഏറ്റവും അധികം സ്വര്‍ണം കള്ളക്കടത്തു നടത്തുന്ന രാജ്യവും. മലയാളികളാണ് കള്ളക്കടത്തിലെ രാജാക്കന്മാര്. ഇവര്‍ക്ക് സഹായം നല്‍കുന്നത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റാക്കറ്റ് ആണ്. സ്വര്ണകള്ളക്കടത്തിനായി ദുബായിലെത്തിയ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടതായും വിവരം ലഭിച്ചിരുന്നു.
യഥാര്‍ത്ഥത്തില്‍ ഒളിച്ചുകടത്തുന്ന സ്വര്‍ണത്തിന്റെ പത്തു ശതമാനം മാത്രമാണ് പിടിയ്ക്കപ്പെടുന്നത്. കള്ളക്കടത്തിന് റാക്കറ്റ് ഉടമകള്‍ പരിശീലനം നല്കുന്നു. പെണ്‍വാണിഭത്തിന്റെ കണ്ണികള്‍ സ്ത്രീകളാണെന്നപോലെ സ്വര്‍ണ കള്ളക്കടത്തിലും യുവതികളും ശ്രീലങ്കന്‍ യുവതികളും ആണ് പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നത്.
ബിഡബ്ല്യുഎഫ് (ബോര്‍ഡ് വേള്‍ഡ് വൈഡ് ഫ്ളൈറ്റ്) പറയുന്നത് സ്വര്‍ണം സ്വര്‍ണക്കട്ടികളായും മറ്റു മെറ്റലുകളുമായി കൂട്ടിക്കലര്‍ത്തിയും ഒളിച്ചുകടത്തുന്നു എന്നാണ്. ഇതിന് പുറമെ സ്വര്‍ണ ക്ലിപ്പുകള്‍, സിപ്പുകള്‍, ഇലക്ട്രിക് വയര്‍ മുതലായവ ഉപയോഗിച്ചും കടത്തുന്നു. ഷൂസിലും ചെരുപ്പിലും പര്‍ദ്ദയില്‍ ഒളിപ്പിച്ചും കടത്തുന്നതും വാര്‍ത്തയാകാറുണ്ട്. അതിസമര്‍ത്ഥര്‍ കാപ്പിപ്പൊടിയില്‍ സ്വര്‍ണം പൊടിച്ച് ചേര്‍ത്തും സ്വര്‍ണം ഈന്തപ്പഴത്തിന്റെ രൂപത്തില്‍ ഉണ്ടാക്കി ബ്രൗണ്‍ നിറം സ്പ്രേ ചെയ്തും കടത്തുന്നു. പുതിയ പുതിയ സംവിധാനങ്ങള്‍ റാക്കറ്റുകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്ത് സ്വര്‍ണ്ണക്കള്ളക്കടത്ത് കൂടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ പറയുന്നു. കേരളത്തിലെ മൂന്ന് അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു. പക്ഷേ സംസ്ഥാന പോലീസിന് ഇവിടെ സാന്നിദ്ധ്യമില്ലെന്നത് സ്വര്‍ണത്തിന്റെ വരവ് കണ്ടുപിടിക്കാനോ നിയന്ത്രിക്കാനോ കേരളസര്‍ക്കാരിന് സാധ്യമാകാത്ത സ്ഥിതിഗതികള്‍ ഉളവാക്കുന്നു.
2013-15 ല്‍ 432 പേര് സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലായി. ഇവര്‍ കടത്തിയത് 547 കി.ഗ്രാം സ്വര്‍ണമായിരുന്നു. എയര്‍പോര്‍ട്ടുകള്‍ സെന്‍ട്രല്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. മലയാളികളാണ് സ്വര്‍ണക്കള്ളക്കടത്തുകാര്‍ എങ്കിലും കേരള സര്‍ക്കാരിന് നടപടി എടുക്കാന്‍ സാധ്യമല്ല. പക്ഷേ ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ബാധിക്കുന്നത് കേരള ആഭ്യന്തര ധനസ്ഥിതിയെയാണ്. കേരള ഇക്കോണമി ഇതുമൂലം സമ്മര്‍ദ്ദത്തിലാകുന്നു.
വിമാനത്താവളത്തില്‍ ഫെറി ബസ്സില്‍ 250 കി.ഗ്രാം സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വേള്‍ഡ് വൈഡ് ഫ്ളൈറ്റ് സര്‍വീസിന്റെ ഡ്യൂട്ടി മാനേജര്‍ ആയ ഷിനോയിയെ കഴിഞ്ഞ ദിവസം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) വിസ്തരിച്ചിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചത് തെളിവുകള്‍ നശിപ്പിക്കുമെന്ന വാദത്തിലാണ്. സ്വര്‍ണകള്ളക്കടത്ത് നടത്തുന്നത് രണ്ട് സ്വകാര്യവിമാന കമ്പനികളുടെ വിമാനങ്ങളിലൂടെയാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്താന്‍ കസ്റ്റംസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്രകാരം ഒരു വര്‍ഷംവരെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കാവുന്നതാണ്. സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയവും ഭീതി പരത്തുന്നതാണ്. ഇതിനെക്കുറിച്ചും സമഗ്രാന്വേഷണം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: