മട്ടാഞ്ചേരി: അടിയന്തരാവസ്ഥാ സത്യഗ്രഹികള്‍ക്കുള്ള ആനുകൂല്യ നടപടികള്‍ അട്ടിമറിക്കാന്‍ നീക്കം. സര്‍ക്കാര്‍ തലത്തില്‍ അടിയന്തരാവസ്ഥാ സമരസത്യഗ്രഹികള്ക്ക് പെന്ഷന് അടക്കമുള്ളവ നല്‍കാനുള്ള പട്ടിക തയ്യാറാക്കല്‍ നടപടിയാണ് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്.
നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് സമരസേനാനികള്‍ക്ക് പെന്ഷന് നല്കാന് ശ്രമങ്ങള്‍ തുടങ്ങിയത്. സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് പോലീസ് കസ്റ്റഡിയിലായി മിസ, ഡിഐആര്‍ എന്നിവ പ്രകാരം ജയില്വാസമനുഷ്ഠിച്ചവര്ക്ക് പെന്ഷന് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി വില്ലേജ് തലത്തില്‍ സത്യഗ്രഹികളുടെ പട്ടിക തയ്യാറാക്കാന്‍ നടപടികളും തുടങ്ങി. എന്നാല്‍ കേരളത്തില്‍ ഈ നീക്കം അട്ടിമറിക്കുകയാണ്. സിഐ 2560/2015 പ്രകാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടറും തഹസില്‍ദാറും നല്കിയ നിര്‍ദ്ദേശം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
ജൂലൈ 10 നകം അടിയന്തരാവസ്ഥാ സത്യഗ്രഹികളുടെ പട്ടിക തയ്യാറാക്കി മുകളിലേക്ക് നല്‍കണമെന്നും മേല്‍പ്പറഞ്ഞ തിയതിക്കകം പട്ടിക ലഭ്യമായില്ലെങ്കില്‍ സമരത്തില്‍ പങ്കെടുത്തവര്‍ ഇല്ലെന്ന് കണക്കാക്കുമെന്നുള്ള നിര്‍ദ്ദേശത്തോടെയാണ് വില്ലേജാഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കേന്ദ്രം നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ സേവനം പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഈ ഉത്തരവ് വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും രഹസ്യമാക്കിവെക്കുകയാണ്.
അടിയന്തരാവസ്ഥാ സത്യഗ്രഹികള്‍ക്കുള്ള ആനുകൂല്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ് ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ഈ നീക്കമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: