തിരുവനന്തപുരം: മലയാറ്റൂര്‍ വനം ഡിവിഷന് കേന്ദ്രീകരിച്ചു നടന്ന ആനവേട്ടയിലും ആനക്കൊമ്പ് കടത്തലിനും പുറകില്‍ വന്‍ റാക്കറ്റെന്ന് വ്യക്തമാകുന്നു. ഇന്നലെ തലസ്ഥാന ജില്ലയില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ക്രിമിനലുകള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധം വെളിപ്പെട്ടത്. പ്രതികള്‍ക്ക് സിപിഎം, കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വനംവകുപ്പിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു.
കോതമംഗലം ഇടമലയാര്‍ വനത്തിലെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. മലയാറ്റൂര്‍ ഡിവിഷനില്‍ മാത്രം ഈ സംഘം 26ലധികം ആനകളെ കൊന്നുവെന്നാണ് വിവരം. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സംഘം എത്ര ആനകളെ വകവരുത്തിയെന്ന കണക്ക് പുറത്തുവന്നിട്ടില്ല. അഞ്ചു വര്‍ഷത്തിലേറെയായി ഇവര്‍ കര്‍ണാടക കേന്ദ്രീകരിച്ച് സ്വദേശത്തും വിദേശത്തും ആനക്കൊമ്പ് കച്ചവടം നടത്തുന്നു. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് സംഘം രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ, ഇക്കുറി കണക്കുകൂട്ടലുകള്‍ തെറ്റി.
കോതമംഗലം കോടതി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച തിരുവനന്തപുരം സ്വദേശി പ്രിസ്റ്റണ്‍ സില്‍വയെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇത്രയും പേര് വനംവകുപ്പിന്റെ വലയില്‍ കുടുങ്ങിയത്. ആനവേട്ട സംഘത്തിലെ പ്രധാനികളായ ഐക്കര വാസു, എല്‍ദോസ്, ആണ്ടിക്കുഞ്ഞ് എന്നിവരില്‍നിന്ന് ആനക്കൊമ്പ് വാങ്ങിയ പ്രിസ്റ്റണ്‍ സില്‍വ വിജിലന്‍സ് അഡീഷണല്‍ പിസിസിഎഫ് സുരേന്ദ്രകുമാറിന് മുമ്പാകെ കീഴടങ്ങിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകാന്‍ കാരണം.
തിരുവനന്തപുരത്തെ മുട്ടത്തറ, അമ്പലത്തറ, പേട്ട മേഖലകള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് ഉപയോഗിച്ച് ശില്‍പ്പങ്ങളും മാലയും നിര്‍മിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ദിവസങ്ങളായി ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍. ഇവരില്‍ മൂന്നുപേരെ നേരത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
മലയാറ്റൂര്‍ ഡിവിഷനു കീഴില്‍ വന്‍ കാട്ടാന വേട്ട നടന്നതിനെക്കുറിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തോട് വിശദീകരണം തേടിയിരുന്നു. വന്യജീവി സംരക്ഷണത്തില്‍ സംസ്ഥാന വനം വകുപ്പ് അലംഭാവം കാട്ടിയെന്ന ആശങ്ക കേന്ദ്ര മന്ത്രാലയം പ്രകടിപ്പിച്ചു. ഇതോടെയാണ് വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: