മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും പെന്‍ഷനും പരിഷ്ക്കരിച്ചുകൊണ്ട് സമര്‍പ്പിച്ച ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.ഉയര്‍ന്ന ആനുകൂല്യങ്ങളും അലവന്‍സുകളും ലഭിക്കുന്നവര്‍ക്ക് അത് ആനന്ദം നല്‍കുമെങ്കിലും ഒന്നും ലഭിക്കാത്തവരുടെ അമര്‍ഷം അവഗണിക്കാവുന്നതല്ല. പെന്ഷന് പ്രായം 58 ആക്കി ഉയര്‍ത്തണമെന്ന കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ശക്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
ലക്ഷക്കണക്കായ ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി കഴിയുന്ന സംസ്ഥാനമാണ് കേരളം. വിരമിക്കല്‍ പ്രായം ജീവനക്കാര്‍ ആവശ്യപ്പെടുംപോലെ 60 ആക്കിയില്ലെങ്കിലും 58 ആക്കാനുള്ള ശുപാര്‍ശ നേരിയ തൊഴില്‍ സാധ്യതപോലും ഇല്ലാതാക്കുമെന്ന് ഭരണകക്ഷിക്കാരില് നിന്നുതന്നെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. എതിര്‍പ്പുകളെ അവഗണിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് തോന്നുന്നില്ല.
എല്ലാവര്ക്കും ആശ്വാസം നല്കുന്ന തീരുമാനത്തിലെത്താനുള്ള പോംവഴിയാണ് തേടേണ്ടത്. അത് സാധിക്കുമെന്നും തോന്നുന്നില്ല. കേരളം പോലെ കടംവാങ്ങി നിത്യനിദാന ചെലവുകള്‍ നിര്‍വഹിക്കേണ്ട ഗതികേട് അനുഭവിക്കുന്ന സര്‍ക്കാരിന് കണ്ണുമടച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെങ്കില്‍ അല്ലറചില്ലറ തൊലിക്കട്ടിയൊന്നും മതിയാകുമെന്ന് തോന്നുന്നില്ല. ശമ്പളകമ്മീഷന് റിപ്പോര്‍ട്ട് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്നായരില്നിന്നും സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞത് റിപ്പോര്‍ട്ട് കഴിവതും വേഗം നടപ്പാക്കുമെന്നാണ്. അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 120000 രൂപ വരെ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ശമ്പളകമ്മീഷന് ശുപാര്‍ശകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ശമ്പളപരിഷക്കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്കെയില്‍ നടപ്പാക്കുമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളവര്‍ദ്ധന എന്ന നിലവിലെ സ്ഥിതി ഇരട്ടിച്ചത് ജീവനക്കാരില്‍ വലിയ എതിര്പ്പുളവാക്കുമെന്നുറപ്പാണ്.
80 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനം ഫിറ്റ്മെന്റോടുകൂടിയാണ് പുതിയ ശമ്പളസ്കെയില്‍ നിശ്ചയിച്ചിരിക്കുന്നത്. സ്പെഷ്യല്‍ പേ നിര്‍ത്തലാക്കണമെന്നും ശുപാര്‍ശയുണ്ട്. പുതിയ സ്കെയില്‍ അനുസരിച്ച് കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായിരിക്കും. സമ്പൂര്‍ണ പെന്ഷന് കുറഞ്ഞ സര്‍വ്വീസ് 30 വര്‍ഷം എന്നത് 25 വര്‍ഷമായി ചുരുക്കാന്‍ ശുപാര്‍ശയുണ്ട്. 20 വര്‍ഷമാക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. കേന്ദ്രപെന്ഷന് 20 വര്‍ഷമാണ്. യുഡിഎഫ് പ്രകടന പത്രിക വാഗ്ദാനവും 20 വര്‍ഷമായിരുന്നു. 500 രൂപവരെയാണ് വാര്‍ഷിക ഇന്‍ക്രിമെന്റ് തുക. വീട്ടുവാടക അലവന്‍സ് 1000 രൂപ മുതല്‍ 3000 രൂപവരെയാക്കി. കുറഞ്ഞ പെന്ഷന് 8500 രൂപയും കൂടിയ പെന്ഷന് 60,000 രൂപയുമായിരിക്കുമെന്ന് ശുപാര്ശചെയ്തിരിക്കുന്നു. 27 സ്കെയിലുകളും 82 സ്റ്റേജുകളുമാണ് കമ്മീഷന് വിഭാവന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 100 പ്രധാന പോലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാരുടെ കീഴിലാക്കണം.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരെ നിയമിക്കാനായി സര്‍വ്വീസ് സെലക്ഷന് ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സീനിയോറിട്ടിയല്ല കഴിവാണ് പദവി ഉയര്‍ത്താനുള്ള മാനദണ്ഡമെന്നത് സ്വാഗതാര്‍ഹമായ ശുപാര്‍ശയാണ്. കാഷ്വല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 5000 രൂപയാക്കും. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിപ്പിച്ച് ഒന്നാക്കണം. ഫാമിലി പെന്ഷന്, എക്സ് ഗ്രേഷ്യാ പെന്ഷന് എന്നിവയ്ക്ക് ഡിഎ അനുവദിക്കാനും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് തസ്തിക നല്‍കണം. ഡെപ്യൂട്ടി തഹസീല്‍ദാറുടെ ഗ്രേഡിലേക്ക് വില്ലേജ് ഓഫീസര്‍മാരെ ഉയര്‍ത്തണം. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും കൂട്ടിച്ചേര്‍ത്ത് ഒന്നാക്കി മാറ്റണം. ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 5277 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിലും കൂടാനാണ് സാധ്യതയെന്നും വാദമുണ്ട്. വരുമാനവും ശമ്പളവും പെന്‍ഷനും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് കേരളം. ഇങ്ങനെ പോയാല്‍ വികസനമെന്ന സങ്കല്‍പ്പം പൂവണിയാന്‍ മാറ്റെന്തെങ്കിലും മറിമായം സംഭവിക്കേണ്ടിവരും. വിത്തെടുത്ത് കുത്തി ഉണ്ണുന്ന സ്ഥിതിയിലുള്ള കേരളം ചെലവുകൂട്ടാനല്ല കുറയ്ക്കാനാണ് പദ്ധതി വേണ്ടത്. വോട്ടില്‍ നോട്ടമിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍ക്ക് ആരോടാണ് പ്രതിബദ്ധതയെന്നുകൂടി തെളിയിക്കേണ്ടതുണ്ട്. വോട്ടര്‍മാര്‍ അസംഘടിതരായതിനാല്‍ അവഗണിക്കാന്‍ എളുപ്പവുമാണ്. ശമ്പളവും പെന്‍ഷനും വലിയ അന്തരത്തിലാണ് കണക്കാക്കിയിട്ടുള്ളത്.
ചുരുങ്ങിയ ശമ്പളം 17000 രൂപയാകുമ്പോള്‍ കൂടിയ ശമ്പളം 120000 രൂപ എന്നത് അതിശയമുളവാക്കുന്നതാണ്. പ്രതിദിനം 20 രൂപ പോലും വരുമാനമില്ലാത്തവരുടെ സംസ്ഥാനം കൂടിയാണിത്. കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാന സ്രോതസ്സും സൃഷ്ടിക്കാതെയുള്ള ശമ്പള പരിഷ്ക്കരണം സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ജീവനക്കാരുടെ ന്യായമായ ആവശ്യം പരിഗണിക്കുന്നതിനോടൊപ്പം 20 പൈസ സ്റ്റാമ്പൊട്ടിച്ച രസീതില്‍ ഒപ്പിട്ട് ഒരു രൂപപോലും കൈപ്പറ്റാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അഗണ്യകോടികളെയും ആശ്വസിപ്പിക്കാന്‍ സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: