ചെന്നൈ: അന്പത്തിയഞ്ചാമത് ദേശീയ സീനിയര്‍ അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 7 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവുമടക്കം 177.5 പോയിന്റ് നേടിയാണ് കേരളം ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. 146.5 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി.
വനിതാ വിഭാഗത്തില്‍ 114.5 പോയിന്റുമായി കേരളം കിരീടം ചൂടിയപ്പോള്‍ പുരുഷവിഭാഗത്തില്‍ ഹരിയാനയാണ് 99 പോയിന്റുമായി ഒന്നാമത്. 76 പോയിന്റുള്ള തമിഴ്നാടിന് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തിലും 70.5 പോയിന്റ് നേടി തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി. അവസാന ദിനമായ ഇന്നലെ കേരളം ഒരു സ്വര്‍ണ്ണവും 7 വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.
മീറ്റിലെ മികച്ച താരങ്ങളായി പുരുഷ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ഇന്ദര്‍ജിത് സിംഗും വനിതാ വിഭാഗത്തില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ എം.ആര്. പൂവമ്മയും തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിലെ വേഗതയേറിയ താരങ്ങളായി പുരുഷ വിഭാഗത്തില്‍ ഹരിയാനയുടെ ധരംബീര്‍ സിംഗും വനിതാ വിഭാഗത്തില്‍ കര്‍ണാടകയുടെ ജേ്യാതി എച്ച്.എമ്മും തെരഞ്ഞെടുക്കപ്പെട്ടു.
4-400 മീറ്റര്‍ റിലേയില്‍ വനിതകളാണ് ഇന്നലെ കേരളത്തിനായി ഏക സ്വര്‍ണ്ണം നേടിയത്. ടി. ഗോപി, പി.യു. ചിത്ര, പിന്റോ മാത്യ, ജിസ്ന മാത്യു, സജിത. കെ.വി., ലിക്സി ജോസഫ്, ജിന്സണ് ജോണ്സണ് എന്നിവര്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ നിക്സി ജോസഫ് വെങ്കലം നേടി.
മീറ്റില്‍ 44 ഫൈനലുകള്‍ നടന്നതില്‍ ഒരു റെക്കോര്‍ഡ് മാത്രമാണ് പിറന്നത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ ഇന്ദര്‍ജിത് സിംഗ് 20.44 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2000-ല്‍ ശക്തിസിംഗ് 20.42 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇന്ദര്‍ജിത് സിംഗിന്റെ കൈക്കരുത്തില്‍ പഴങ്കഥയായത്. ഈയിനത്തില്‍ ഹരിയാനയുടെ തന്നെ ഓം പ്രകാശ് 17.93 മീറ്റര്‍ എറിഞ്ഞ് വെള്ളിയും രാജസ്ഥാന്റെ ശക്തിസിംഗ് 17.53 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
10,000ത്തില്‍ ഗോപിക്ക് വെള്ളി
പുരുഷന്മാരുടെ 10,000 മീറ്ററില്‍ 29 മിനിറ്റ് 57.96 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ടി. ഗോപി നേടിയ വെള്ളിയിലൂടെ കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. മീറ്റിന്റെ ആദ്യദിനം 5000 മീറ്ററിലും വെള്ളിമെഡല്‍ നേടിയ ടി. ഗോപി മീറ്റില്‍ ഇരട്ട മെഡല്‍ സ്വന്തമാക്കി. ആതിഥേയതാരം ലക്ഷ്മണന് പൊന്നണിഞ്ഞു. േനരത്തെ 5000 മീറ്ററിലും ലക്ഷ്മണന് സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ മീറ്റിലെ ആദ്യ ഇരട്ട സ്വര്‍ണ്ണം ലക്ഷ്മണന് സ്വന്തം. രാജസ്ഥാന്റെ േകതാറാമിനാണ് വെങ്കലം.
400 മീറ്ററില്‍ പൂവമ്മയും ആരോക്യ രാജീവും; ജിസ്നക്ക് വെള്ളി
പുരുഷ-വനിതാ 400 മീറ്ററില്‍ കര്‍ണ്ണാടകയുടെ എം.ആര്. പൂവമ്മയും തമിഴ്നാടിന്റെ ആരോക്യ രാജീവും പൊന്നണിഞ്ഞു. 45.72 സെക്കന്റില്‍ പറന്നെത്തിയാണ് ആരോക്യ രാജീവ് പുരുഷവിഭാഗത്തില്‍ സ്വര്‍ണ്ണമണിഞ്ഞത്. വെള്ളിയും തമിഴ്നാട് സ്വന്തമാക്കി. 46.87 സെക്കന്റില്‍ ഫിനിഷ് ചെയ്ത എ. ധരുണിനാണ് വെള്ളി. ഛത്തീസ്ഗഢിന് വേണ്ടി ഇറങ്ങിയ മലയാളി താരം ജിബിന്‍ സെബാസ്റ്റ്യന്‍ വെങ്കലം നേടിയപ്പോള്‍ കേരളത്തിനായി ഇറങ്ങിയ കുഞ്ഞുമുഹമ്മദ് നാലാം സ്ഥാനത്താണ് എത്തിയത്.
വനിതാ വിഭാഗത്തില്‍ 52.78 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദേശീയ ചാമ്പ്യന്‍ കൂടിയായ പൂവമ്മ പൊന്നണിഞ്ഞത്. പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യു 53.51 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ പശ്ചിമ ബംഗാളിന്റെ ദേബശ്രീ വെങ്കലം സ്വന്തമാക്കി.
ഹെപ്റ്റാത്ത്ലണില് വെള്ളിയും വെങ്കലവും
വനിതകളുടെ ഹെപ്റ്റാത്ത്ലണില് കേരളത്തിനായി ഇറങ്ങിയ സഹോദരിമാരായ ലിക്സി ജോസഫും നിക്സി ജോസഫും മെഡലണിഞ്ഞു. 5320 പോയിന്റുമായി ലിക്സി വെള്ളിയും 5239 പോയിന്റുമായി വെങ്കലവും നേടി. 5444 പോയിന്റ് നേടിയ ഒഡീഷയുടെ പൂര്‍ണിമക്കാണ് സ്വര്‍ണ്ണം. മറ്റൊരു മലയാളി താരമായ അനില ജോസ് അഞ്ചാം സ്ഥാനത്ത് എത്തി.
1500-ല്‍ ചിത്രക്കും ജിന്‍സണും വെള്ളി
800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജിന്സണ് ജോണ്സണ് ഇന്നലെ നടന്ന 1500 മീറ്ററില്‍ വെള്ളികൊണ്ട് തൃപ്തനായി. സമയം മൂന്ന് മിനിറ്റ് 50.56 സെക്കന്റ്. മൂന്ന് മിനിറ്റ് 50.18 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് സ്വര്‍ണ്ണം നേടിയപ്പോള്‍ ഉത്തരാഖണ്ഡിന്റെ രവിന്ദര്സിംഗ് വെങ്കലം സ്വന്തമാക്കി.
വനിതകളുടെ വിഭാഗത്തില്‍ പി.യു. ചിത്ര വെള്ളി മെഡല്‍ നേടി. 4 മിനിറ്റ് 25.78 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര കേരളത്തിനായി വെള്ളി നേടിയത്. ഹരിയാനയുടെ സുഷമാ ദേവി 4 മിനിറ്റ് 22.05 സെക്കന്റില്‍ സ്വര്‍ണ്ണവും തമിഴ്നാടിന്റെ കിരണ്‍ജിത് കൗര്‍ 4 മിനിറ്റ് 26.88 സെക്കന്റില്‍ വെങ്കലവും നേടി.
ഹര്‍ഡില്‍സില്‍ പിന്റോക്കും സജിതക്കും വെള്ളി
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോ മാത്യുവും വനിതകളുടെ 100 മീറ്റര്‍ സ്പ്രിന്റില്‍ കെ.വി. സജിതയും വെള്ളിമെഡല്‍ നേടി. വനിതകളില്‍ തമിഴ്നാടിന്റെ ഗായത്രി 13.88 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന് സ്വര്‍ണ്ണം നേടിയപ്പോള്‍ സജിത 14.32 സെക്കന്റിലാണ് വെള്ളി നേടിയത്.
ഈയിനത്തില്‍ വെങ്കലവും തമിഴ്നാടിന്റെ തന്നെ കീര്‍ത്തന സ്വന്തമാക്കി. കേരളത്തിന്റെ മറ്റ് താരങ്ങളായ എലിസബത്ത് ആന്റണി നാലാം സ്ഥാനത്തും ഡൈബി സെബാസ്റ്റ്യന്‍ ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പുരുഷവിഭാഗത്തില്‍ തെലങ്കാനക്കായി ഇറങ്ങിയ പ്രേംകുമാര്‍ ഫോട്ടോ ഫിനിഷിലാണ് പൊന്നണിഞ്ഞത്. സമയം 14.39 സെക്കന്റ്. പിന്റോ മാത്യു 14.43 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. തമിഴ്നാടിന്റെ ജെ. ത്യാഗരാജന് 15.11 സെക്കന്റില്‍ വെള്ളി നേടി.
ലോങ്ജമ്പില്‍ പ്രേംകുമാര്‍; ഹാമറില്‍ നീരജ്
പുരുഷ ലോങ ്ജമ്പില് ആതിഥേയ താരം പ്രേംകുമാര്‍ 7.91 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ ഹരിയാനയുടെ അങ്കിത് ശര്‍മ്മ 7.71 മീറ്റര്‍ ചാടി വെള്ളിയും നേടി. തന്റെ അഞ്ചാം ചാട്ടത്തിലാണ് പ്രേംകുമാര്‍ സ്വര്ണ്ണദൂരം കുറിച്ചത്. 7.55 മീറ്റര്‍ ചാടിയ കര്‍ണാടകയുടെ സംഷീര്‍ എസ്.ഇ വെങ്കലം നേടി.
ഹാമര്‍ത്രോയില്‍ 65.23 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞാണ് നീരജ്കുമാര്‍ പൊന്നണിഞ്ഞത്. ഹരിയാനയുടെ സുഖ്ദേവ് സിംഗ് 62.06 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ഉത്തര്‍പ്രദേശിന്റെ നിസാര്‍ അക്തര്‍ 59.95 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
ഡിസ്കസില്‍ നവ്ജീത് കൗര്‍
വനിതകളുടെ ഡിസ്കസ് ത്രോയില്‍ 53.26 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണം പഞ്ചാബിന്റെ നവ്ജീത് കൗര്‍ കൊണ്ടുപോയി. അഞ്ചാം അവസരത്തിലാണ് നവ്ജീത് സ്വര്‍ണ്ണത്തിലേക്കുള്ള ദുരത്തേക്ക് ഡിസ്ക് എറിഞ്ഞത്.
ഹരിയാനയുടെ പര്‍മില 50.49 മീറ്റര്‍ എറിഞ്ഞ് വെള്ളിയും പഞ്ചാബിന്റെ ബല്ജീത്കൗര് 47.07 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: