കേരളത്തില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റങ്ങളാണ് കേരളമാതൃകയായി ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഈ രണ്ടു മേഖലകളും ഇന്ന് ഇതിനൊരപവാദമായി തീര്‍ന്നിരിക്കുകയാണ്. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ ജില്ലാ-താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, നൂറുകണക്കിന് സ്വകാര്യ ആശുപത്രികള്‍ തുടങ്ങി ആതുര ശുശ്രൂഷ രംഗം കേരളത്തില്‍ സജീവമാണിന്ന്. കൂടാതെ ഈ രംഗത്ത് പുതിയ പുതിയ സ്ഥാപനങ്ങള്‍ ആധുനിക സജ്ജീകരണങ്ങളോടെ അനുദിനം ഉയര്‍ന്നുവരികയുമാണ്.
എന്നാല്‍, അല്‍പ്പം അഭിമാനത്തോടും പൊങ്ങച്ചത്തോടും നാം പറയാറുള്ള നമ്മുടെ ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. നാം നിര്‍മാര്‍ജനം ചെയ്തു എന്ന ആവര്‍ത്തിച്ചു വീമ്പുപറയുന്ന കോളറ, കരിമ്പനി, മലമ്പനി എന്നീ രോഗങ്ങള്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയുമാണിപ്പോള്. അതായത് കേരളം അതിവേഗം പകര്‍ച്ചപ്പനിയുടേയും മഹാമാരികളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഉയര്‍ന്ന സാക്ഷരതയും ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധയും വെച്ചുപുലര്‍ത്തുന്ന കേരളീയര്‍ പക്ഷെ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ പിറകിലായിരിക്കുന്നു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന ആശങ്കാജനകമായ ഒരു സാഹചര്യമാണിപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. രണ്ടുലക്ഷത്തിലധികം ചേരാണത്രെ ഈ വര്‍ഷം പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവഹാനി സംഭവിക്കുന്ന മാരക സ്വഭാവമുള്ള പകര്‍ച്ചവ്യാധികളാണ് മിക്കവയും. ഏതാനും വര്‍ഷങ്ങളായി കാലവര്‍ഷം കനക്കുന്നതോടെ ഇതാണ് സ്ഥിതി.
അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും രോഗികള്‍ക്ക് ആവശ്യം വേണ്ട ചികിത്സ ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. മിക്ക ആശുപത്രികളിലും മരുന്നും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ജനം വലയുകയാണിന്ന്. പ്രത്യേക സാഹചര്യത്തില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. മന്ത്രിതന്നെ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് വിലപിക്കുന്ന സാഹചര്യമാണുള്ളത്.
ഈയിടെ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ച മലയോര മേഖലയിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോരിച്ചൊരിയുന്ന മഴയത്ത് അഞ്ഞൂറോളം പേര് ചികിത്സ തേടി ക്യൂവില്‍ തങ്ങളുടെ ഊഴവും കാത്ത് നില്ക്കുന്നു. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികള്‍ നിരവധിയാണ്. മണിക്കൂറുകളോളം കാത്തിരുന്നാലും ചികിത്സ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത കാത്തിരിപ്പ്. അഡ്മിറ്റ് ചെയ്ത രോഗികളില്‍ ഏറെയും തറയിലും വരാന്തയിലുമായി കിടക്കുന്നു. ആവശ്യം വേണ്ട സാനിട്ടറി സൗകര്യങ്ങളോ മരുന്നോ ലഭ്യമല്ല. എട്ട് ഡോക്ടര്‍ ആവശ്യമുള്ള ഈ ആശുപത്രിയില്‍ നാല് പേരാണുള്ളത്. ഉച്ചയോടെ അവരും സ്ഥലം വിടുമെന്ന് രോഗികള്‍ പറയുന്നു. പാരാ മെഡിക്കല്‍ ജീവനക്കാരും ഇവിടെ കുറവാണ്.
മിക്ക സര്‍ക്കാര്‍ ആശുപത്രികളിലേയും സ്ഥിതി ഇതാണ്. ചുരുക്കം ചില സ്വകാര്യ ആശുപത്രികളൊഴിച്ചാല്‍ കനത്ത ഫീസ് വാങ്ങി രോഗികളെ പിഴിയുന്നു എന്നല്ലാതെ നല്ല ചികിത്സ ലഭിക്കുന്നവയല്ല. ആധുനിക ക്ലിനിക്കല്‍ പരിശോധനകളുടെയും വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പേരുവിവരങ്ങളും പരസ്യപ്പലകകളും പ്രദര്‍ശിപ്പിക്കുന്ന ഇവരുടെ കാപട്യം തിരിച്ചറിയാന്‍ ഒരിക്കലെങ്കിലും ഇവിടെ ചികിത്സ തേടുകയേ വേണ്ടൂ.
മെഡിക്കല്‍ കോളേജുകള്‍ എന്ന ഖ്യാതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍വരെ ഇങ്ങനെ ജനവഞ്ചനയുടെ കേന്ദ്രങ്ങളായിരിക്കുന്നു. ഇന്സ്പെക്ഷന് സമയങ്ങളില്‍ ഉപകരണങ്ങളും മറ്റു മെഷീനറികളും മറ്റിടങ്ങളില്‍ നിന്ന് എത്തിച്ചും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രോഗികളുടെ എണ്ണം വര്ധിപ്പിച്ചുകാണിച്ച് ഉന്നതോദ്യോഗസ്ഥരെ സ്വാധീനിച്ചും കബളിപ്പിച്ചുമാണ് ഇവയുടെ നിലനില്‍പ്പ്.
അംഗീകാരത്തിനുവേണ്ടി കോടികള്‍ കൈക്കൂലി കൊടുക്കുന്നവയാണ് ഇവയില്‍ പലതും. ഒരു സാധാണ ജില്ലാ ഹോസ്പിറ്റലിന്റെ നിലവാരം പോലുമില്ലാത്ത മെഡിക്കല്‍ കോളേജുകളുടെ നാടാണിന്ന് കേരളം. ആതുരശുശ്രൂഷ സേവനമായിട്ടാണ് നാമിതുവരെ കണ്ടിരുന്നത്. എന്നാല്‍ ഇന്നത് ഏറ്റവും വലിയ കച്ചവടം എന്നായിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് സ്വകാര്യ ആശുപത്രികളിലെ സിസേറിയന്റെ കണക്ക്. സ്വകാര്യ ആശുപത്രികളില്‍ പ്രസവ കേസുകളില്‍ അറുപത് ശതമാനത്തോളം സിസേറിയനാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ കണക്ക്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം അത് 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലാത്തതാണ്.
തികച്ചും ആവശ്യമില്ലാത്ത കേസുകളില്‍ പോലും സിസേറിയന് നിര്‍ബന്ധിക്കുകയും അനാവശ്യമരുന്നുകളും ലാബ്ടെസ്റ്റും രോഗികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ആരോഗ്യപരിപാലനം എന്ന പേരിലുള്ള തീവെട്ടി കൊള്ളയാണ് മിക്ക സ്വകാര്യ ആശുപത്രികളിലും നടക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും സ്വകാര്യ ആശുപത്രി മുതലാളിമാരോട് ഭരണവൈതാളികര്ക്കുള്ള കൂറുമാണ് നമ്മുടെ ചികിത്സാരംഗം ഈവിധം ചൂഷണത്തിന് വിധേയമാക്കിയിരിക്കുന്നത് എന്ന് വ്യക്തം.
സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയോട് പുറം തിരിഞ്ഞ് നില്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മോദി സര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്ന ‘ജന്‍ ഔഷധി’ കേരളത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ല. ഒന്‍പത് സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച കരാറില്‍ ഇതിനകം ഒപ്പുവെച്ചു കഴിഞ്ഞു. എന്നാല്‍ കേരളം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കേരളത്തിന്റെ അലംഭാവം ആരെ സഹായിക്കാനാണെന്ന് അധികം ആലോചിക്കേണ്ടതില്ലല്ലോ. നാടാകെ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുമ്പോഴും സര്‍ക്കാരിന് ഏതാണ്ട് ഇതേ ഉദാസീന നയം തന്നെയാണുള്ളത്. സര്‍ക്കാര്‍ ഖജനാവ് കാലിയാക്കാന്‍ ചില പൊടികൈകള്‍ക്ക് മുതിരുന്നു എന്നല്ലാതെ ഇത്തരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശാശ്വത പരിഹാര ശ്രമം ഉണ്ടാവുന്നില്ല.
ചിക്കുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നീ സാംക്രമിക രോഗങ്ങളുടെ ഉറവിടം അമിതമായ ഖരമാലിന്യങ്ങളും വൃത്തിഹീനമായി ചുറ്റുപാടുകളുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യനിര്‍മാര്‍ജ്ജനം എന്ന് നാം പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 1998 ല്‍ ജനകീയാസൂത്രണത്തിന്റെ തുടക്കത്തിലെ ഇത്തരം പദ്ധതികളെക്കുറിച്ച് സജീവമായ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ അതിനുശേഷം ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്ന് മാത്രമല്ല മാലിന്യപ്രശ്നം അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി തീരുകയും ചെയ്തിരിക്കുന്നു.
ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ കാണിക്കുന്ന അലംഭാവത്തിന് ഉത്തമോദാഹരണമാണ് പഞ്ചായത്തുകളുടെയും ചില നഗര സഭകളുടേയും പിന്നാമ്പുറങ്ങള്‍. മാലിന്യങ്ങളും ചപ്പുചവറുകളും കൂട്ടിയിട്ട വന്‍ മലകളാണ് പല ഗ്രാമപഞ്ചായത്തുകളുടെയും പിന്നാമ്പുറങ്ങള്‍. പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇതില്‍ മിക്കവയും. ഹോട്ടലുകളില്‍നിന്നും മത്സ്യ-മാംസ കടകളില്‍നിന്നും ഒഴിവാക്കുന്ന മാലിന്യങ്ങള്‍ ഇന്ന് ഗ്രാമപ്രദേശങ്ങളിലെ റോഡരികിലും വെളിമ്പുകളിലും നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. ഇങ്ങനെ തള്ളുന്ന മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചീഞ്ഞളിയുന്ന മാലിന്യങ്ങള്‍ പട്ടി, പൂച്ച, കുറുക്കന്, കാക്ക എന്നിവ ഭക്ഷിച്ച് രോഗവാഹകരാവുകയും അവ ജലാശയങ്ങളെയും കുടിവെള്ള സ്രോതസ്സുകളെയും മലിനമാക്കുകയും ചെയ്യുന്നു. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റങ്ങള്‍ കേരളത്തെ മാലിന്യതൊട്ടിയാക്കുന്നതില് പ്രധാന പങ്കാണ് വഹിക്കുന്നത്.
ജനസംഖ്യയില്‍ മൂന്ന് ശതമാനമുള്ള മലയാളികളില്‍ 27 ശതമാനം പേരും മാംസ ഭക്ഷണം ശീലമാക്കിയിട്ടുള്ളവരാണ്. ഇതിന്റെ ഗ്രാഫ് ഞെട്ടിപ്പിക്കുന്ന തലത്തില്‍ കുത്തനെ ഉയരുകയാണിപ്പോള്‍. ദിനംപ്രതി ഏഴര ലക്ഷത്തിലധികം കോഴികളെയാണ് നാം ഇറച്ചിക്കായി കശാപ്പ് ചെയ്യുന്നത്.
ആട്, മാട്, പന്നി എന്നിവയുടെ കണക്ക് കൂടി കേട്ടാല്‍ നാം അമ്പരക്കും. സ്വാഭാവികമായും ഇത്രയും വരുന്ന ജൈവ അവശിഷ്ടങ്ങള്‍ (മാലിന്യങ്ങള്‍) പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ വളമാക്കാനൊ സംസ്കരിക്കാനൊ ഉള്ള സംവിധാനം ഇന്ന് നമ്മുടെ സംസ്ഥാനത്തില്ല. അതിനൊട്ട് ശ്രമവുമില്ല. ഫലം ഊഹിക്കാവുന്നതല്ലേയുള്ളൂ.
അലംഭാവംകൊണ്ട് വിപത്തുകളെ ക്ഷണിച്ച് വരുത്തുന്നതിനുപകരം മുന്‍കരുതലുകളാണ് വേണ്ടത്. ഡെങ്കിപ്പനിയും മറ്റ് വൈറല്‍ രോഗങ്ങളും സംഹാരതാണ്ഡവമാടുമ്പോള് ചെലവഴിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം തുകയുണ്ടെങ്കില്‍ ഈ സാംക്രമിക രോഗവിപത്തുകളെ നമുക്ക് ഫലപ്രദമായി തടയാന്‍ കഴിയും. ഇതിനായി സര്‍ക്കാര്‍ ഇനിയും ഉണരേണ്ടതുണ്ട്. കൂടാതെ ജനങ്ങളില്‍ പുതിയൊരു ശുചിത്വ സംസ്കാരം വളര്‍ത്തിയെടുക്കാനും ശ്രമം വേണം. വ്യക്തിശുചിത്വംപോലെ പരമപ്രധാനമാണ് പരിസരശുചിത്വം എന്ന പാഠമാണത്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായ കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളും കൂടി മനസ്സുവെച്ചാല്‍ ഈ പങ്കാളിത്തത്തോടെ ഇവിടെ മാലിന്യ നിര്‍മാര്‍ജനം വളരെ വിജയകരമായി നടപ്പിലാക്കാന്‍ പ്രയാസമേതുമില്ല. എന്നാല്‍, ജനകീയാസൂത്രണവും കേരള വികസനവും അട്ടിമറിച്ച് രാഷ്ട്രീയ ലാക്കോടെ കക്ഷത്തിലിറുക്കി നടക്കുന്ന ഇരുമുന്നണികള്‍ക്കും അതിന് കഴിയില്ല.
ഇതിനായി കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയുമുള്ള ഒരു നേതൃത്വം ഇനിയും സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഭരണസാരഥ്യം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: