രാവിലെ സ്വാമിജിയുടെ ഭൗതികശരീരത്തിന് അവസാന ദീപാരാധന ചെയ്തു. ഗുരുദേവന് ഇനി തങ്ങളോടൊപ്പമില്ല എന്ന് മനസ്സ് വിശ്വസിക്കാന്‍ വിസമ്മതിച്ചു നിന്ന നിമിഷങ്ങള്‍. ഭാവതീവ്രമായ ആ രംഗം എങ്ങിനെ വര്‍ണിക്കാന്‍! എന്നിട്ടും ആരാധകര്‍ സമചിത്തതയോടെ ഒതുങ്ങിനിന്നു. സ്വാമിജി പകര്‍ന്നുതന്ന ആദ്ധ്യാത്മികജ്ഞാനത്തിന്റെ ബലം! അവര്‍ സ്വാമിജിയുടെ കുടീരത്തിന്റെ പിന്‍വശത്തുള്ള ഉദ്യാനത്തിലേക്കു നീങ്ങി. തന്റെ അന്ത്യവിശ്രമസ്ഥാനമായി കാലേക്കൂട്ടിത്തന്നെ അദ്ദേഹം കണ്ടുവെച്ചിരുന്ന ഇടമാണിത്. ആ വിശാലമായ താഴ്വരയുടെ നടുവില്‍, പ്രകൃതിയുടെ വരദാനമായ ഹരിതസമൃദ്ധിക്കിടയില്, അപ്പുറത്തെ ഹിമാലയനിരകളുടെ അരികുപറ്റിനില്ക്കുന്ന ധവളഗിരി കുന്നുകളുടെ കാല്ച്ചുവട്ടില്, പ്രശാന്തസുന്ദരമായൊരിടം. ഇവിടെ പരമ്പരാഗതമായി സന്ന്യാസിമാര്‍ക്ക് വിധിച്ചിട്ടുള്ള ആചാരങ്ങള്‍ക്കനുസരിച്ച് സ്വാമിജിയുടെ ഭൗതികശരീരത്തെ സമാധിയിരുത്തി. അപ്പോള്‍ അവിടം വേദമേന്ത്രാച്ചാരണങ്ങള്ക്കൊണ്ട് മുഖരിതമായി. ആരാധകരും ശിഷ്യന്മാരും ആ മഹാത്മാവിന്റെ ശരീരക്ഷേത്രത്തിനുമുമ്പില് അവസാന പ്രണാമങ്ങളര്‍പ്പിച്ചു.
സ്വാമി ചിന്മയാനന്ദന്റെ ഭൗതികശരീരം ഹിമാലയ സാനുക്കളില്‍ അന്ത്യവിശ്രമം കൊള്ളുന്നു; മുന്നിലുള്ള ദൈവികമായ ഹിമാലയ പര്‍വതനിരകളെ അഭിമുഖീകരിച്ചുകൊണ്ട്. ഇവിടെയായിരുന്നു തന്റെ ഗുരുവായ തപോവന സ്വാമികളുടെ വാസസ്ഥാനം. ഇവിടമാണ് തനിക്ക് ലോകസേവനത്തിന് പ്രചോദനം നല്കിയ ഗംഗാമാതാവിന്റെ ഉത്ഭവസ്ഥാനം.
ആ പുണ്യാത്മാവിന്റെ കരസ്പര്‍ശത്താല്‍,അവിടുത്തെ അമൃതവാണികളുടെ അക്ഷയ ചൈതന്യത്താല്‍ എത്രയെത്ര പേരുടെ ജീവിതമാണ് ആകെ മാറിമറിഞ്ഞത്! അവര്‍ക്കൊക്കെയും തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞുതീര്ക്കാനാവുന്നതാണോ? ഇന്ത്യക്കാരുടെ മനസ്സില്‍ ഗുരു എന്നാല്‍ അച്ഛനും അമ്മയുമാണ്, ബന്ധുവും മിത്രവുമാണ്; സനാതനമായ സത്യത്തിന്റെ സാക്ഷാത്കാരമാണ്.
ഏറ്റവും അമൂല്യമായ ധനമാണ്. ഗുരുനാഥന്റെ മനസ്സറിഞ്ഞ അനുഗ്രഹം. അതില്പരം മറ്റൊന്നും ഒരു ശിഷ്യനുനേടാനില്ല. സ്വാമിജിയുടെ വിയോഗത്തിലൂടെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്ക്കും അനുയായികള്‍ക്കും നഷ്ടപ്പെട്ടത് അവരുടെ ഗുരുദേവനെ മാത്രമല്ല ആത്മസുഹൃത്തിനെക്കൂടിയായിരുന്നു. എന്നിട്ടും അവര്‍ എപ്പോഴും അവിടുത്തെ വാക്കുകള്‍ ഓര്‍മിച്ചു. മരണം ശരീരത്തിനുമാത്രമുള്ളതാണ്. ഗുരുദേവന് തന്റെ ഭൗതികശരീരം വിട്ട് പ്രപഞ്ചചേതനയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അദ്ദേഹം എപ്പോഴും നമ്മോടൊപ്പമുണ്ട; തെളിഞ്ഞുകാണുന്ന ഒരു നെയ്ത്തിരിയായി.
എന്റെ സമാധിക്കരികെനിന്ന് കണ്ണീര്പൊഴിക്കരുതേ.
അവിടെ ഞാനില്ല, ഞാന്‍ ഉറങ്ങുന്നുമില്ല.
ഒരായിരം കാറ്റലകളായി ഞാന്‍ വീശിക്കൊണ്ടിരിക്കുന്നു.
മഞ്ഞുപാളികളിലെ വൈഢൂര്യശോഭയാണു ഞാന്‍.
വിളഞ്ഞ കതിരിന് കാന്തിയേകുന്ന-
സൂര്യകിരണമാണു ഞാന്‍.
ശരത്കാലത്തെ ചാറ്റല്‍മഴയാണു ഞാന്‍.
പ്രഭാതത്തിന്റെ നിശ്ശബ്ദതയില്‍ ഉയര്‍ന്നു-
ചുറ്റിപ്പറക്കുന്ന പറവകളുടെ അന്തശ്ചോദനയാണു ഞാന്‍.
രാവില്‍ മിന്നുന്ന സൗമ്യ നക്ഷത്രമാണു ഞാന്‍.
എന്റെ സമാധിക്കരികെ നിന്ന് കണ്ണീര് പൊഴിക്കരുതേ,
ഇല്ല ഞാന്‍ അവിടെ, മരിച്ചിട്ടുമില്ല ഞാന്‍.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: