തെറ്റ് സംഭവിക്കുന്നത് മാനുഷികവും തിരുത്തുന്നത് ദൈവികവുമാണെന്ന് ഇംഗ്ലീഷ് കവിയായ അലക്സാണ്ടര്‍ പോപ്പ് പറഞ്ഞത് ഇക്കാലത്ത് വ്യക്തികളെക്കാള്‍ ചേരുന്നത് മാധ്യമങ്ങള്‍ക്കാണ്. കാരണം സാധാരണ വ്യക്തികള്‍ വരുത്തുന്ന തെറ്റുകള്‍ പലപ്പോഴും അയാളിലും അടുത്തുബന്ധപ്പെടുന്നവരിലും മാത്രമായി ഒതുങ്ങുമ്പോള്‍ മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുകളുടെ വ്യാപ്തി വളരെ വലുതും പ്രത്യാഘാതം ഗുരുതരവുമായേക്കും. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ തെറ്റുതിരുത്തല്‍ അതിപ്രാധാന്യം അര്‍ഹിക്കുന്നു. ‘തെറ്റുതിരുത്തല്‍’ ശരിക്കും ദൈവികമാവുന്നത് മാധ്യമങ്ങള്‍ അത് ചെയ്യുമ്പോഴാണ്.
വ്യക്തികളായാലും മാധ്യമങ്ങളായാലും നടത്തുന്ന ‘തെറ്റുതിരുത്തല്‍’ ദൈവികമാവുന്നത് അത് ആത്മാര്ത്ഥമാകുമ്പോഴാണ്. ഉദ്ദേശ്യശുദ്ധിയില്ലാത്ത തെറ്റുതിരുത്തല്‍ തെറ്റിനെക്കാള്‍ ഗുരുതരമായ കുറ്റമായേ കണക്കാക്കാനാവൂ. 2015 ജൂലൈ 14 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും സംബന്ധിച്ച് പിറ്റേന്ന് (15-07-2015) ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച തിരുത്ത് ഈവിഭാഗത്തില്പ്പെടുന്നതാണ്. ”കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളില്‍ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമും ഉണ്ടായിരുന്നുവെന്നാണ് ‘തിങ്ങിനിറഞ്ഞ സോണിയയുടെ ഇഫ്താര്‍ വിരുന്ന്’ എന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. ചടങ്ങില്‍ സലിം പങ്കെടുത്തിരുന്നില്ല” എന്നാണ് ഒരു തിരുത്ത്. ”തിങ്ങിനിറഞ്ഞ സോണിയയുടെ ഇഫ്താര്‍ വിരുന്ന്” (14-07-2015) എന്ന വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ശ്രീമതി ഗാന്ധിയുടെ കഴിഞ്ഞവര്‍ഷത്തെ ഇഫ്താര്‍ പാര്ട്ടിയുടെതാണ്. എഡിറ്റോറിയല്‍ വിഭാഗത്തിെല തെറ്റാണിത്” എന്നാണ് രണ്ടാമത്തെ തിരുത്ത്.
ഈ തിരുത്തുകളില്നിന്നുതന്നെ പത്രം വരുത്തിയിട്ടുള്ള തെറ്റിന്റെ ഗുരുതരാവസ്ഥ വ്യക്തമാണ്. എന്നാല്‍ രണ്ട് തിരുത്തുകളും അപൂര്‍ണവും അപര്യാപ്തവും, തെറ്റിന് ആധാരമായ വാര്‍ത്തയും ചിത്രവും പോലെ വായനക്കാരെ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പ്രാഥമിക വിശകലനത്തില്‍നിന്നുതന്നെ ഇക്കാര്യം വ്യക്തമാവും.
സോണിയയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ സിപിഎം നേതാവ് മുഹമ്മദ് സലിം പങ്കെടുക്കാതിരുന്നിട്ടും പങ്കെടുത്തതായി വാര്‍ത്തയില്‍വന്നത് വെറുമൊരു വീഴ്ചയായി കാണാനാവില്ല. ഏതെങ്കിലും ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വാര്‍ത്തയെങ്കില്‍ തെറ്റുവന്നത് എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നോട്ടപ്പിശകാണെന്ന് കരുതാം. എന്നാല്‍ ‘ഹിന്ദു’വിന്റെ ലേഖിക സ്മിതാ ഗുപ്തയാണ് ഇഫ്താര്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചതിനെക്കുറിച്ചും വിരുന്നിലെ ഭക്ഷണവിഭവങ്ങളെക്കുറിച്ചും രാഹുല്‍ ഗാന്ധിയുമൊത്ത് ‘സെല്‍ഫി’ എടുക്കാന്‍ കോണ്‍ഗ്രസുകാരും മാധ്യമപ്രവര്‍ത്തകരും തിക്കിത്തിരക്കിയതിനെക്കുറിച്ചും വാര്‍ത്തയില്‍ വിവരണമുള്ളതിനാല്‍ ലേഖിക ഇഫ്താര്‍ വിരുന്നിലെ ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു എന്നുറപ്പിക്കാം.
മുഹമ്മദ് സലിമിനെപ്പോലെ സിപിഎമ്മിന്റെ ശ്രദ്ധേയനായ ഒരു നേതാവ് പരിപാടിക്കെത്തിയിട്ടില്ലെന്ന് ലേഖികയ്ക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യവുമായിരിക്കണം.എന്നിട്ടുമെങ്ങനെയാണ് സലിം എത്തിയിരുന്നുവെന്ന ഒരു പച്ചക്കള്ളം വാര്‍ത്തയില്‍ വരാനിടയായത്? ഫോട്ടോയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ എഡിറ്റോറിയല്‍ വിഭാഗത്തിന് സംഭവിച്ച പിഴവാണിതെന്ന് തിരുത്തില്‍ പറയുന്നുമില്ല. അപ്പോള്‍ എല്ലാം വ്യക്തമാണ്. മാധ്യമപ്രവര്ത്തകയായല്ല, രാഹുലിനൊപ്പം സെല്‍ഫി എടുക്കാന്‍ കൊതിക്കുന്ന കോണ്ഗ്രസുകാരിയായിട്ടാണ് ഹിന്ദുവിന്റെ ലേഖിക സോണിയയുടെ ഇഫ്താര്‍ പാര്‍ട്ടിക്ക് പോയതെന്ന് വിശ്വസിക്കേണ്ടിവരുന്നു.
ഒരു തിരുത്തുകൊണ്ട് മറച്ചുപിടിക്കാനാവാത്ത തെറ്റാണ് ഇഫ്താര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കൊപ്പം ചിത്രം നല്‍കിയിട്ടുള്ളതിലും ‘ദ ഹിന്ദു’വിന് സംഭവിച്ചിരിക്കുന്നത്. ഒരുവര്‍ഷം മുമ്പുള്ള ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രം തെറ്റായി കൊടുക്കുകയാണുണ്ടായത് എന്ന വിശദീകരണം മാധ്യമപ്രവര്‍ത്തനവുമായി പരിചയമുള്ളവര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കുന്ന ഒന്നല്ല. ഒരു ചിത്രം തെറ്റായി വന്നുപോയി എന്നുമാത്രമാണ് പത്രം പറയുന്നത്. വാര്‍ത്തയോടൊപ്പം ചിത്രം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പത്രം മൗനം പാലിക്കുകയാണ്. ഇവിടെയാണ് ‘ഹിന്ദു’വിന്റെ തെറ്റിനെയും തിരുത്തിനെയും സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടിവരുന്നത്.
”താന്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ പരിപാടിക്ക് ആര്‍ജെഡി നേതാവ് ലാലു പ്രസാദ്, ജെഡി(യു)നേതാവ് ശരത് യാദവ്, എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ (വലത്ത്) എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി” എന്ന അടിക്കുറിപ്പോടെയാണ് ‘ഹിന്ദു’ ചിത്രം നല്‍കിയിട്ടുള്ളത്. സോണിയാഗാന്ധി ഒഴികെ അടിക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആരുംതന്നെ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. ആര്‍ജെഡി നേതാവ് ലാലുപ്രസാദ്, സോണിയയുടെ ഇഫ്താര്‍ വിരുന്നിന് ഉണ്ടാവില്ലെന്നും അത് പരിപാടിയുടെ തിളക്കം കുറയ്ക്കുമെന്നും ഒരാഴ്ചയെങ്കിലുമായി പത്ര-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. (ഹിന്ദുവിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ മാത്രം ഇതൊന്നും അറിഞ്ഞില്ലെന്നുവന്നാല്‍ അത് എത്ര പരിഹാസ്യമായിരിക്കും). ‘ഹിന്ദു’വിന്റെ വാര്‍ത്തയിലും ലാലു പരിപാടിക്കെത്തിയതായി പറയുന്നില്ല. എന്നിട്ടും ലാലു ഇഫ്താര്‍ വിരുന്നിനെത്തിയെന്നും സോണിയയുടെ തൊട്ടടുത്തായിരുന്നു ഇരിപ്പിടമെന്നും ഒരു വര്‍ഷം മുന്‍പുള്ള ചിത്രത്തിലൂടെ വായനക്കാരെ അറിയിക്കുന്ന വഞ്ചനയാണ് പത്രം കാണിച്ചിരിക്കുന്നത്.
‘ഹിന്ദു’വിന്റെ രാഷ്ട്രീയമാണ് ഇത്തരമൊരു വഞ്ചനയ്ക്ക് അവരെ പ്രേരിപ്പിച്ചതെന്നുവേണം മനസ്സിലാക്കാന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആസന്നമായിരിക്കെ ഇത്തരമൊരു ഇഫ്താര്‍ പരിപാടി സംഘടിപ്പിക്കാന്‍ സോണിയ തീരുമാനിച്ചതുതന്നെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്ത് ഐക്യമുണ്ടെന്നും അടുത്തുതന്നെ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്ന കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ലാലുപ്രസാദ് ഇഫ്താറിനെത്തില്ലെന്നത് ചര്‍ച്ചയായതും. ലാലു വാക്കുപാലിച്ചു. ഇഫ്താറിനെത്തിയില്ല. ലാലുവിന്റെ അഭാവം കോണ്‍ഗ്രസിന്റെയും സോണിയയുടെയും രാഷ്ട്രീയ തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയുമാണ്. ഇത് ‘ഹിന്ദു’വിന് സഹിക്കാനായില്ല. ചടങ്ങിനെത്തിയില്ലെന്ന് സ്വന്തം വാര്‍ത്തയില്‍ തന്നെ പറയുന്ന ലാലു പ്രസാദ്, സോണിയാഗാന്ധിക്കൊപ്പം തീന്മേശയിലിരിക്കുന്ന ചിത്രം നല്കാന് മൗണ്ട്റോഡിലെ ‘ഹിന്ദുക്കളെ’ പ്രേരിപ്പിച്ചതും ഇതുതന്നെ. തെറ്റായ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചശേഷം ‘തിരുത്ത്’ നല്കി മാന്യതനേടാമെന്ന ചിന്താഗതിയാണ് വളയമില്ലാതെ ചാടാന്‍ ‘ഹിന്ദു’വിന് ധൈര്യം പകര്‍ന്നത്. വായനക്കാരില്‍ ബഹുഭൂരിപക്ഷവും തിരുത്ത് വായിക്കുന്നവരല്ലെന്ന് പത്രനടത്തിപ്പില്‍ ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ‘ഹിന്ദു’വിന്റെ ഉടമകളായ കസ്തൂരി കുടുംബത്തെ മറ്റാരും പഠിപ്പിക്കേണ്ടതില്ലല്ലോ.
‘ഹിന്ദു’ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം ‘അബദ്ധങ്ങള്‍’ വരുത്തുന്നതെന്ന് വിശ്വസിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. ആര്‍എസ്എസ് താത്വികാചാര്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ ചില നയങ്ങളെ വിമര്‍ശിക്കുന്ന കെ.എന്‍.ഗോവിന്ദാചാര്യയുടെ ഒരു അഭിമുഖം ‘ഹിന്ദു’ പ്രസിദ്ധീകരിക്കുകയുണ്ടായി (01-07-2015). ഗോവിന്ദാചാര്യ ആര്‍എസ്എസിന്റെ താത്വികാചാര്യനല്ലെന്നു മാത്രമല്ല, അങ്ങനെയൊരു പദവി ആര്‍എസ്എസിനില്ലെന്നും സംഘടനയെ അടുത്തറിയുന്നവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യവുമാണ്. ഇക്കാര്യം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് (ജോയന്റ് ജനറല്‍ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറയുകയും അവര്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ഈ വിശദീകരണം പ്രസിദ്ധീകരിക്കാന്‍ ‘ഹിന്ദു’ തയ്യാറായില്ലെന്നു മാത്രമല്ല, ഗോവിന്ദാചാര്യ ആര്‍എസ്എസിന്റെ താത്വികാചാര്യനാണെന്ന നിലപാടില്‍ പത്രം ഉറച്ചുനില്‍ക്കുകയും ചെയ്തു! ഇങ്ങനെ വിശ്വസിക്കാന്‍ ഒരു പത്രത്തിന് അവകാശമുണ്ടാകാമെങ്കിലും ഒരു വ്യക്തി ഒരു സംഘടനയുടെ നേതാവല്ലെന്ന് ഏതെങ്കിലുമൊരു സംഘടന ഔദ്യോഗികമായി പറഞ്ഞാല്‍ അത് പ്രസിദ്ധീകരിക്കുക എന്നത് പത്രത്തിന്റെ ഉത്തരവാദിത്വവും വായനക്കാരുടെ അവകാശവുമാണ്. പ്രത്യേകിച്ച് തങ്ങള്‍ പ്രസിദ്ധീകരിച്ച് ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാകുമ്പോള്‍.
പക്ഷേ ഇത്തരമൊരു മാന്യത കാണിക്കാന്‍ ‘ഹിന്ദു’ തയ്യാറായില്ല. ഇതേ പത്രമാണ് സിപിഎം നേതാവായ മുഹമ്മദ് സലിം സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തുവെന്ന് തെറ്റായ വാര്‍ത്തകൊടുത്തതിന് സലിമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പ്രത്യക്ഷത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാതിരുന്നിട്ടും തിരുത്ത് കൊടുത്തത്. ഇതാണ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ വെളിപ്പെടുന്ന ‘ഹിന്ദു’വിന്റെ രാഷ്ട്രീയം.
‘ഹിന്ദു’ പത്രത്തിന്റെ രാഷ്ട്രീയാഭിമുഖ്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ഏറെക്കാലം ‘ഹിന്ദു’വിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ഇപ്പോള്‍ പത്രത്തിന്റെ ഉടമസ്ഥതയുളള കസ്തൂരി ആന്റ് സണ്‍സിന്റെ ചെയര്‍മാനുമായ എന്‍.റാം ഇടതുപക്ഷക്കാരനായാണ് അറിയപ്പെടുന്നത്. എന്നാല്‍ 2004 മുതല്‍ പ്രകടമായിത്തന്നെ ‘ഹിന്ദു’പത്രം നിലകൊള്ളുന്നത് കോണ്‍ഗ്രസ്-ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ്. ഇത്തരമൊരു ഐക്യത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കളായ മതതീവ്രവാദികളെയും മറ്റു വിധ്വംസക ശക്തികളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് ‘ഹിന്ദു’ സ്വീകരിച്ചുവരുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചത് കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും മാത്രമല്ല ‘ഹിന്ദു’വിനും ഏറ്റ തിരിച്ചടിയാണ്. ബിജെപിക്ക് അനുകൂലമായി ജനവിധി ഉണ്ടായതല്ല, നരേന്ദ്രമോദി വളഞ്ഞവഴിയിലൂടെ അധികാരം പിടിച്ചതാണെന്ന മട്ടിലാണ് ‘ഹിന്ദു’ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും നല്കിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറുമായി ബന്ധപ്പെട്ട് തെറ്റായി വ്യാഖ്യാനിക്കാത്ത ഒരു വാര്‍ത്തപോലും ‘ഹിന്ദു’ പ്രസിദ്ധീകരിക്കുന്നില്ല എന്നു പറഞ്ഞാല്‍പ്പോലും അതിശയോക്തിയില്ല.
സംഘപരിവാറിന്റെ കാര്യത്തില്‍ ‘ഹിന്ദു’ പിന്തുടരുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ മറുപുറമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജനകീയനും പ്രൈം മിനിസ്റ്റീരിയല്‍ മെറ്റീരിയിലുമാക്കാന് ഈ പത്രം ദിനംതോറും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലകള്‍. 56 ദിവസത്തെ അജ്ഞാതവാസം കഴിഞ്ഞ് എത്തിയ രാഹുലിനെ നരേന്ദ്രമോദിയുടെ പകരക്കാരനായി അവതരിപ്പിക്കാന്‍ ഹിന്ദു നടത്തിയ ശ്രമം പരിഹാസ്യമായിരുന്നു. കൂടുതല്‍ വ്യക്തത കൈവന്ന രാഹുല്‍ ബിജെപിയെ അസ്വസ്ഥമാക്കുന്നു, സര്‍ക്കാരിനെതിരായ ജനവികാരം രാഹുല്‍ ശക്തിപ്പെടുത്തുന്നു, രാഹുല്‍ മത്സ്യത്തൊഴിലാളികളിലേക്ക്, പ്രധാനമന്ത്രി എല്ലാ രംഗത്തും പരാജയപ്പെട്ടു: രാഹുല്‍, കെട്ടിട നിര്‍മാണ ലോബിയില്‍നിന്ന് ഇടത്തരക്കാരെ രക്ഷിക്കാമെന്ന് രാഹുല്‍ പ്രതിജ്ഞയെടുക്കുന്നു, ‘ബിജെപി എല്ലാ സംവാദങ്ങളും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു’, ട്വിറ്ററില്‍ രാഹുലിന്റെ ശാന്തമായ അരങ്ങേറ്റം എന്നൊക്കെയാണ് രാഹുലിനെ നായകനായി അവതരിപ്പിച്ചുകൊണ്ട് അടുത്തടുത്ത ദിവസങ്ങളില്‍ ‘ഹിന്ദു’ നല്കിയ വാര്‍ത്തകളുടെ ശീര്‍ഷകങ്ങള്‍.
ജനപിന്തുണയാര്‍ജിച്ച് നേതാവാകാന്‍ ശ്രമിച്ച് പരിഹാസ്യനായിത്തീര്ന്ന ഒരു വ്യക്തിയെയാണ് പത്രം ഇങ്ങനെ മഹത്വവല്‍ക്കരിച്ചത്.
1992 ല്‍ പുറത്തിറങ്ങിയ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ബേസിക് ഇന്‍സ്റ്റിംക്ട്’. റോക് ഗായകനായിരുന്ന ജോണി ബോസിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന് ട്രാമെല്‍ ആണ് കേന്ദ്രകഥാപാത്രം. ബോസിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവപരമ്പരകള്‍ അതേപോലെ വിവരിക്കുന്ന ഒരു നോവല്‍ കാതറിന് എഴുതുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ നോവല്‍ രചന തികച്ചും യാദൃശ്ചികമാണെന്നും കൊലനടത്തിയത് താനാണെങ്കില്‍ അത് സ്വയം വെളിപ്പെടുത്തുമോ എന്നുമാണ് കാതറിന് ചോദിക്കുന്നത്.
ബോധപൂര്‍വം കൊലനടത്തിയശേഷം കുറ്റവാളി താനല്ലെന്ന് അതിവിദഗ്ദ്ധമായി സ്ഥാപിച്ചെടുക്കുകയാണ് ഈ കഥാപാത്രം. അറിഞ്ഞുകൊണ്ട് തെറ്റുകള്‍ വരുത്തിയശേഷം അത് അങ്ങനെയല്ലെന്ന ‘ദ ഹിന്ദു’വിന്റെ തിരുത്തലുകള്‍ ആ പത്രത്തിന്റെ ‘ബേസിക് ഇന്‍സ്റ്റിംക്ട്’ അഥവാ അടിസ്ഥാന ചോദനതന്നെയാണെന്ന് കരുതേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: