പെരിന്തല്‍മണ്ണ (മലപ്പുറം): ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടികൂടിയ പെരിന്തല്‍മണ്ണയില്‍ വന്‍തോതില്‍ കള്ളനാണയവും വ്യാപകമാകുന്നു. അഞ്ച് രൂപ നാണയങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
പുതിയ ഒരു രൂപ നാണയമാണ് അഞ്ച് രൂപയാക്കി മാറ്റാന്‍ മാഫിയകള്‍ തെരഞ്ഞെടുക്കുന്നത്. വലിപ്പം കുറഞ്ഞ രണ്ട് ഒരു രൂപ നാണയങ്ങള്‍ ചേര്‍ത്തുവച്ച് അതില്‍ തകിടില്‍ കൊത്തിയെടുത്ത അഞ്ച് രൂപയുടെ മാതൃക ഒട്ടിച്ചാണ് വ്യാജ നാണയങ്ങള്‍ ഉണ്ടാക്കുന്നത്.
ഇങ്ങനെ നിര്‍മിക്കുന്ന അഞ്ച് രൂപ ശക്തിയായി താഴെ വീണാല്‍ അതിന്റെ ഇരുപുറവും ഒട്ടിച്ചിരിക്കുന്ന വ്യാജന് ഇളകി വീഴും. ഒരു രൂപ നാണയം പുറത്ത് വരും. തിരക്കേറിയ കടകളിലും ബസുകളിലുമെല്ലാം അഞ്ച് രൂപ നാണയം അവശ്യവസ്തു.
വലിയ ക്ഷാമമാണ് അഞ്ച് രൂപയുടെ കാര്യത്തില്‍. ചില വ്യാപാരികള്‍ കമ്മീഷന് നല്കി വന്‍തോതില്‍ നാണയങ്ങള്‍ സ്വീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ നിര്‍മിക്കുന്ന അഞ്ച് രൂപ നാണയം കൈമാറ്റം ചെയ്യാന്‍ ബുദ്ധിമുട്ടില്ല. പിടിക്കപ്പെടാനുള്ള സാധ്യതയും കുറവ്. പെട്രോള്‍ പമ്പുകളില്‍നിന്നു ലഭിക്കുന്ന 50 രൂപ നോട്ടുകളില്‍ പലതും വ്യാജനാണെന്ന പരാതിയും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: