ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഭാരതം. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്നും പാക് നടപടി അംഗീകരിക്കാനാവില്ലെന്നും കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചിട്ട ആളില്ലാവിമാനം ഡ്രോണ്‍ ഭാരതത്തിന്റേതല്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
പാക് അധീനകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചിട്ട ഡ്രോണിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് വിമാനം ചൈനീസ് നിര്‍മ്മിതമാണെന്നാണ്. ഭാരത സേനകള്‍ ചൈനീസ് ഡ്രോണ്‍ ഉപയോഗിക്കാറില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഇരുജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് പാക്കിസ്ഥാന്റെ നിലപാടനുസരിച്ചാകുമെന്നും വിദേശകാര്യസെക്രട്ടറി പറഞ്ഞു.
അതിര്‍ത്തിയില്‍ സ്വന്തം സൈനികര്‍ വീഴുന്നത് അംഗീകരിക്കാനാവില്ല. വെടിവെയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിന് അവസാനം കുറിക്കാന്‍ ഭാരതത്തിനറിയാം. പ്രകോപനമില്ലാത്ത വെടിവെയ്പ്പ് തുടര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരും. വ്യാഴാഴ്ച പുലര്‍ച്ചെ 1.35ന് ജമ്മു സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത് ഭാരത ഹൈക്കമ്മീഷണര്‍ വഴി പാക് വിദേശകാര്യസെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പാക് സൈന്യം വെടിവെച്ചിട്ട ആളില്ലാ നിരീക്ഷണ വിമാനം പാക്കിസ്ഥാന്റെ തന്നെയാണെന്ന് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. പഞ്ചാബ് പ്രവിശ്യയില്‍ പാക്കിസ്ഥാന് പോലീസ് ഹൈവേ പെട്രോളിംഗിന് ഉപയോഗിക്കുന്ന ചൈനീസ് വിമാനങ്ങളുടെ മാതൃകയാണ് തകര്‍ന്ന ഡ്രോണിനുള്ളത്. ചൈനീസ് നിര്‍മ്മിത ഡിജെഐ ഫാന്റം 3 എന്ന വിഭാഗത്തില്‍പ്പെട്ട ഡ്രോണാണ് തകര്‍ന്നുവീണിരിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാരെ ഭാരതത്തിലേക്ക് കയറ്റിവിടുന്നതിനായും പാക് പോലീസ് ഡ്രോണുകള്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കാറുണ്ട്. അതിര്‍ത്തിയിലെ ഭാരത സൈനിക പോസ്റ്റുകളുടെയും സൈനിക നീക്കങ്ങളുടെയും സ്ഥാനം കണ്ടെത്തി ഭീകരരെ നുഴഞ്ഞുകയറ്റുന്നതിനായാണ് പാക് പോലീസ് അതിര്‍ത്തി പ്രദേശത്ത് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇത് ഭാരതസൈന്യത്തിന്റേതെന്ന് തെറ്റിദ്ധരിച്ച് പാക് സൈന്യം വെടിവെച്ചിട്ടതാകാം എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. പുതുതായി അതിര്‍ത്തി മേഖലയില്‍ വിന്യസിക്കപ്പെട്ട പാക് സൈനിക ഡിവിഷന് അബദ്ധത്തില്‍ സ്വന്തം ഡ്രോണ്‍ വെടിവെച്ചിട്ടതാകാമെന്നും യോഗം വിലയിരുത്തി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാനാണ് ആരംഭിച്ചതെന്ന് പാക് ഭാഗത്തുനിന്നുണ്ടാകുന്ന മൗനം വ്യക്തമാക്കുന്നതായി ഉന്നതതലയോഗത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. സാധാരണഗതിയില്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് ഉണ്ടായാലുടന്‍ ഭാരതമാണ് കരാര്‍ ലംഘിച്ചതെന്ന് ആരോപിക്കുന്ന പാക്കിസ്ഥാന് ഇത്തവണ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് വിദേശകാര്യസെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെ നടന്ന വെടിവെയ്പ്പില്‍ അതിര്‍ത്തിയില്‍ മൂന്നു ഗ്രാമീണര്‍ക്ക് ഷെല്ല് പൊട്ടി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: