കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിന്റെ ഗൂഢാലോചനയില്‍ പി.ജയരാജന് പങ്കുളളതായി കുറ്റപത്രത്തില്‍ സൂചന. അതിനാല്‍ ജയരാജന് കേസില്‍ പ്രതിയാകാനാണ് സാധ്യത. കേസില്‍ ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി കഴിഞ്ഞദിവസം പരിഗണിച്ചപ്പോള്‍ മനോജ് വധക്കേസില്‍ നിലവില്‍ ജയരാജന് പ്രതിയല്ലെന്ന് സിബിഐ ആവര്‍ത്തിച്ച് പറയുമ്പോഴും കുറ്റപത്രത്തില്‍ ജയരാജന്റെ പങ്ക് സാധൂകരിക്കുന്ന നിരവധി വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനിടെ വ്യക്തമായ വസ്തുതകള്‍ എന്ന ഭാഗത്ത് ജയരാജനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട മനോജിനോട് സിപിഎമ്മിനും പി. ജയരാജനും വിരോധമുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ സൂചനയുണ്ട്.
ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മനോജിന്റെ വധമെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം നടത്തിയത് സിപിമ്മിന്റെ ക്രിമിനല്‍ പശ്ചാത്തലമുളളവരാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരാണെന്നും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തിലെ 21-ാം പേജില്‍ പ്രതികളെക്കുറിച്ച് വ്യക്തമാക്കുന്ന ഭാഗത്ത് മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി. ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പി. ജയരാജനാണെന്നും ഇയാളുടെ പ്യൂണായിരുന്നു വിക്രമനെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി ചപ്ര പ്രകാശനും പതിനൊന്നാം പ്രതി ദേശാഭിമാനി ജീവനക്കാരന് അരിപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്ണന് വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.
പ്രകാശന് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പടിക്കലെക്കണ്ടി പ്രകാശനെ വധിച്ച കേസിലെ പ്രതിയാണ്. കതിരൂര്‍ ബ്രാഞ്ച് അംഗമായ ചപ്ര പ്രകാശനും ജയരാജനുമായുളള ബന്ധം കുറ്റപത്രത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ 5-ാം പ്രതി കതിരൂര്‍ ആണിക്കാംപൊയില്‍ ബ്രാഞ്ച് സെക്രട്ടറി ഒതയോത്ത് വീട്ടില്‍ ഷിബിന്‍ പി. .ജയരാജന്റെ മകന് ജയിന് പി..രാജിന്റെ അടുത്ത സുഹൃത്താണെന്നും മനോജിന്റെ വധത്തിനു ശേഷം ജയിന് ഫെയ്സ് ബുക്കില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റിട്ടതും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി. ഐ. മധുസൂദനോട് വിക്രമനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറിയാണെന്ന നിഗനമത്തിലാണ് സിബിഐ. ഇങ്ങനെ വരികള്‍ക്കിടയിലെല്ലാം പി. ജയരാജനിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്കിയ കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: