ഭാരതത്തിന്റെ ജനസംഖ്യ 130 കോടി കവിഞ്ഞു. ലോകത്തില്‍ തന്നെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് നമുക്കുള്ളത്. അതേസയമം ദരിദ്രകോടികളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനംതന്നെ നമുക്ക് സ്വന്തമാണെന്നവകാശപ്പെടാം. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഇക്കാലമത്രയും ബോധപൂര്‍വ്വമായ ശ്രമം നടക്കാത്തതുകൊണ്ടുതന്നെയാണ് ദരിദ്രരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയും ധനികരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്തത്.
ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വലിയൊരു മറുവിഭാഗം പട്ടിണിയും പരിവട്ടവുമായി കഴിയുന്നു. അതിനൊരു പരിഹാരം കാണാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. അവഗണിക്കപ്പെട്ടു കഴിഞ്ഞുപോരുന്ന അടിസ്ഥാന വര്‍ഗ്ഗത്തെ കൈപിടിച്ചുയര്‍ത്തുകയാണ് മുഖ്യലക്ഷ്യം. അതിനായി പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല ഒരു വര്‍ഷത്തിനകം തന്നെ ആരംഭിക്കുകയും ചെയ്തു. അതിനുള്ള ധനസമാഹരണത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന ബഹുവിധ പരിപാടികളിലൊന്നാണ് പാചകവാതകത്തിന്റെ കാര്യത്തിലെടുത്ത തീരുമാനം.
പാചകവാതകത്തിന് നല്കുന്ന സബ്സിഡിയില്‍ ഇക്കാലമത്രയും ധനികനെന്നോ സാധാരണക്കാരനെന്നോ വകതിരിവുണ്ടായിരുന്നില്ല. ശതകോടീശ്വരന്മാരും സാധാരണക്കാരും ഒരുപോലെ സബ്സിഡി ആനുകൂല്യം നേടിയെടുത്തിരുന്നു. എന്തിനാണിത്രയും ഉദാരസമീപനമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. സബ്സിഡിയില്ലാതെ പാചകവാതകം ഉപയോഗിക്കാന്‍ സാഹചര്യമുള്ളവര്‍ അത് ഉപേക്ഷിക്കണം. അത്രയും പാവപ്പെട്ടവര്‍ക്കായി പ്രയോജനപ്പെടുത്താത്തതുകൊണ്ട് സാധിക്കുമെന്ന വസ്തുത അറിയിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ഉണ്ടായത്.
കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പാചക വാതക സബ്സിഡി ഉപേക്ഷിച്ചത് 12 ലക്ഷം പേരായി കഴിഞ്ഞു. ഇവരുടെ എണ്ണം ഉടന്‍ 15 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഒരു കോടി തികയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്‍ഡേന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ മൊത്തം കണക്കാണിത്. ഇതുവരെ സര്‍ക്കാരിന് ലഭിച്ചത് 534 കോടിരൂപയോളമായി. മൂന്നുകമ്പനികള്‍ക്കും കൂടി മൊത്തം 15.3 കോടി ഉപഭോക്താക്കളാണുള്ളത്.
ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം 12 സിലിണ്ടര്‍ നല്കുകവഴി സബ്സിഡിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് നാല്‍പ്പതിനായിരം കോടി രൂപയാണ്. അതിന്റെ എട്ടിലൊന്ന് സ്വരൂപിക്കാന്‍ കഴിഞ്ഞിരിക്കുന്നു. കഴിവുള്ളവര്‍ സബ്സിഡി ഉപേക്ഷിച്ച് ആ തുക പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന. ഈ അഭ്യര്‍ഥന മാനിച്ച് ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസ് അടക്കം അനവധി പ്രമുഖര്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചിരിക്കുന്നു. വിപ്രോ മേധാവി അസീം പ്രേംജി, പ്രമുഖ ചലച്ചിത്ര നടന് കമല്‍ ഹാസന്, സംവിധായകന് മണിരത്നം എന്നിവര്‍ സബ്സിഡി ഉപേക്ഷിച്ചവരില്‍പ്പെടുന്നു. യുപിയില്‍ നിന്നുമാത്രം മൂന്നു ലക്ഷം പേരാണ് സബ്സിഡി ഉപേക്ഷിച്ചത്.
തെക്കന്‍ സംസ്ഥാനങ്ങളിലെല്ലാംകൂടി രണ്ടര ലക്ഷം പേരാണ് ഈ പാത പിന്തുടര്ന്നത്. ജൂണ്‍ അവസാനം വരെ തമിഴ്നാട്ടില്‍ 48032 പേരാണ് സബ്സിഡി വേണ്ടെന്നു വച്ചിരുന്നത്. ജൂലൈ ആദ്യ വാരത്തോടെ ഇവരുടെ എണ്ണം 68032 ആകുകയായിരുന്നു.
കേരളമാണ് രാജ്യത്തിന്റെ ആഹ്വാനം ചെവിക്കൊള്ളുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ സബ്സിഡി വാങ്ങാതെ പാചകവാതകം വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ ഇല്ലാഞ്ഞിട്ടല്ല. ദേശീയ ചിന്താധാരയ്ക്ക് ഒപ്പം നീങ്ങാനുള്ള മനസ്ഥിതി വളര്‍ത്തിയിട്ടില്ലെന്നുവേണം അനുമാനിക്കാന്‍.
രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി, പാവപ്പെട്ടവരുടെ ഉന്നതിക്കുവേണ്ടി ആരംഭിച്ച പരിപാടികള്‍ ലളിതമാണെന്ന് തോന്നാം പക്ഷെ അതുകൊണ്ടുണ്ടാകുന്ന ഗുണം ഏറെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ജനലക്ഷങ്ങള്‍ രാജ്യത്തിന്റെ വിളികേള്‍ക്കുമ്പോള്‍ മറ്റെല്ലാവര്‍ക്കും മാതൃക എന്നവകശാപ്പെടുന്ന മലയാളികള്‍ പിന്നാക്കം പോകുന്നത് ശരിയല്ല. 75 ലക്ഷം എല്‍പിജി വരിക്കാരുള്ള കേരളീയരില്‍ 10 ശതമാനമെങ്കിലും സബ്സിഡി വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നാണക്കേടുതന്നെ.
അതുമാത്രമല്ല അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹമായി സ്വന്തമായി വയ്ക്കുന്നത് പാതകം കൂടിയാണ്. രാജ്യത്തിന്റെ വിളി മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധര്വ്വന് സ്വീകരിച്ചത് ആഹ്ലാദകരമാണ്. യേശുദാസിനെപ്പോലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പേരുണ്ട്. കോടികള്‍ പ്രതിഫലം പറ്റുന്ന നമ്മുടെ അഭിമാന താരങ്ങളുടണ്ട്. ഞാനും സബ്സിഡി വേണ്ടെന്നു വച്ചു എന്ന് മോഹന്‍ലാലും മമ്മൂട്ടിയും മറ്റും പ്രഖ്യാപിച്ചാല്‍ ആയിരക്കണക്കിനാണുകള്‍ക്ക് അത് പ്രേരണയാകും. വ്യാപാര വ്യവസായ മേഖലയിലും അത്തരം വന്‍ തോക്കുകള്‍ മലയാളക്കരയിലുണ്ട്. ആ മാതൃക സാമ്പത്തികശേഷിയുള്ള മറ്റുള്ളവരും താമസംവിനാ സ്വീകരിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: