അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് ഈ പംക്തിയില്‍ ഇങ്ങനെ നിരീക്ഷിരുന്നു: തെരഞ്ഞെടുപ്പു ഫലത്തിന്റെ കൃത്യമായ, യുക്തമായ, സത്യസന്ധമായ വിശകലനം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുപോലും ഉണ്ടാവുകയില്ലെന്ന്.ഗംഭീര വെടിക്കെട്ടുകഴിഞ്ഞ് അവിടവിടെ ഒറ്റപ്പെട്ടു കേള്‍ക്കുന്ന പൊട്ടല്‍-ചീറ്റല്‍ ശബ്ദം പോലെ ഇപ്പോഴും അരുവിക്കര തുടരുന്നുണ്ട്. പല വിശകലനങ്ങള്‍ വന്നതില്‍ രണ്ടെണ്ണം ശ്രദ്ധേയമായി തോന്നി. ഒന്ന് അരുവിക്കരയില്‍ തോറ്റവരില്‍ പ്രമുഖര്‍ മാധ്യമങ്ങള്‍, അല്ലെങ്കില്‍ മാധ്യമങ്ങളിലെ വിദഗ്ദ്ധ വിശകലനക്കാരാണെന്ന വിലയിരുത്തല്‍. മറ്റൊന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതാണ്.
മാധ്യമങ്ങള്‍ക്ക് വമ്പിച്ച പരാജയം സംഭവിച്ചുവെന്നത് സത്യം.
അരുവിക്കര തെരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഞങ്ങള്‍ക്കായിരുന്നുവെന്ന് അവകാശവാദം പറഞ്ഞ് മത്സരിക്കുന്ന ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും പക്ഷേ, ഏറ്റവും കൃത്യത ഞങ്ങളുടെ വാര്‍ത്തയ്ക്കായിരുന്നു, ഏറ്റവും അബദ്ധം കുറഞ്ഞത് ഞങ്ങള്‍ക്കായിരുന്നുവെന്ന് അവകാശപ്പെടാനൊന്നും തയ്യാറാകുന്നില്ല. അരുവിക്കരയിലെ ജനമനസ്സു മനസിലാക്കുന്നതില്‍, അളക്കുന്നതില്‍, രാഷ്ട്രീയ സാഹചര്യം മാറുന്നത് അറിയുന്നതില്‍, മാധ്യമങ്ങള്‍ക്കും പരിചയ സമ്പന്നരായ രാഷ്ട്രീയ വിശകനലക്കാര്ക്കും അമ്പേ വീഴ്ച്ചപറ്റി.
സക്രിയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിക്കേണ്ട; അവര്‍ അങ്ങനെയെല്ലാം പറയാന്‍ ബാധ്യസ്ഥരാണ്. പക്ഷേ, മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും നടത്തിയ വിശകലനങ്ങളുടെ റീ പ്ലേ നടത്താന്‍ ഇലക്ട്രോണിക് മീഡിയകള്‍ തയ്യാറാകണം. ഈ വിശകലനക്കാരെ വിശകലനം ചെയ്യണം. കള്ളനാണയങ്ങളുണ്ടെങ്കില്‍, നിങ്ങളിലൂടെ അവര്‍ പ്രേക്ഷകരെ വഞ്ചിച്ചതിനോ, തെറ്റിദ്ധരിപ്പിച്ചതിനോ അവരോട് മറുപടി തേടണം. പക്ഷേ, മാധ്യമങ്ങള്‍ പോലും രാഷ്ട്രീയപക്ഷം പിടിക്കലിനു മത്സരിക്കുമ്പോള്‍ അത്തരമൊരു പരീക്ഷണത്തിനൊന്നും, അല്ല, സാഹസത്തിനൊന്നും ഒരു മാധ്യമവും തയ്യാറാകില്ലതന്നെ. (പത്രത്തില്‍ നിഷ്പക്ഷനെന്ന മട്ടില്‍ വാര്‍ത്തയെഴുതുകയും സോഷ്യല്‍ മീഡിയയില്‍ ഒരു പാര്‍ട്ടിക്കു വേണ്ടി വോട്ടുപിടിക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തക പക്ഷപാതവും നമ്മള് അരുവിക്കരയില്‍ കണ്ടു.)
കാനം രാജേന്ദ്രന്റെ വിശകലനം കൂടുതല്‍ ശ്രദ്ധേയമാണ്; അടിസ്ഥാനപരമാണ്. ”ഇടതുപക്ഷവും സംഘപരിവാറും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നു. ഇടതുപക്ഷപാര്‍ട്ടികള്‍ ഇതേപ്പറ്റി ചിന്തിക്കണം. വേണമെങ്കില്‍ അടവുനയങ്ങളില്‍ തിരുത്തല്‍ വരുത്തണം”-ഇതാണ് സപിഐ സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലിന്റെ കാതല്‍. അരുവിക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിതു പറഞ്ഞത്. ഏറെ ചര്‍ച്ചചെയ്യേണ്ട വിഷയം. പക്ഷേ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദ്യം പ്രതികരിച്ചത് പരസ്യ ചര്‍ച്ചയ്ക്കില്ല, സിപിഐയുമായുള്ള ബന്ധം ഉലയ്ക്കാന്‍ ഇല്ല, വേണ്ടിവന്നാല്‍ കാനവുമായി ചര്‍ച്ചകള്‍ നടത്തും എന്നാണ്.
കാരണം, സിപിഎം സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തിയ അരുവിക്കര ഫലവിശകലനം മറ്റു ചില കണ്ടെത്തലുകളിലാണല്ലോ എത്തിയത്, വാസ്തവവുമായി പുലബന്ധമില്ലെങ്കില്കൂടിയും. കാനം ആവര്‍ത്തിച്ചപ്പോള്‍ കോടിയേരി ചില വിചിത്ര വാദങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ ആര്എസ്എസ്കാരനായി അധ്യാരോപിച്ച് വി.എസ്. അച്യുതാനന്ദന് നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളുടെ ഭാഗമായിട്ടുണ്ട്.ആര്‍എസ്എസ്സിനെ, ആ ആദര്‍ശത്തെ, ആശയത്തെ, സംഘടനയെ എത്രമാത്രം ഭയപ്പെടുന്നു സിപിഎമ്മെന്നും, ആര്‍എസ്എസ് സങ്കല്‍പ്പത്തോട് യോജിക്കുന്ന നിലപാടു കൈക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇനി വൈകരുതെന്നും, അങ്ങനെ ഒരു അടവുനയ മാറ്റത്തിന് പ്രതിപക്ഷം തയ്യാറാകുമ്പോള്‍ നിലപാടു മാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ ഭരണകക്ഷി നിര്‍ബന്ധിതമാകുമെന്നും മറ്റുമുള്ള രാഷ്ട്രീയ മാറ്റങ്ങളിലേക്കുള്ള സാധ്യതകളും സന്ദേശങ്ങളുമാണ് ഈ പ്രസ്താവനകളും വിശകലനങ്ങളും. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, കേരള രാഷ്ട്രീയ മനസ്സ് അണികളിലും നേതാക്കളിലുംകൂടി മാറിയിരിക്കുന്നു.
നയവും അടവുനയവും ഒക്കെയായി തെരഞ്ഞെടുപ്പുരാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷത്തിന്റെ ഭാരതത്തിലെ രാഷ്ട്രീയാവിര്ഭാവവും സംഘപരിവാറെന്നു പരാമര്‍ശിക്കുന്ന പ്രസ്ഥാനങ്ങളുടെ അടിത്തറയായ രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ആര്‍എസ്എസ്സിന്റെ സ്ഥാപനവും ഓരേ വര്‍ഷത്തിലാണ്, 1925-ല്‍. (കമ്മ്യൂണിസ്റ്റുകള്‍ തമ്മില്‍ ഇക്കാര്യത്തിലും ചില്ലറ തകര്ക്കങ്ങളുണ്ട്) ഇരു സംഘടനകളും സഹസംഘടനകള്‍ക്കും സഹായ സംഘടനകളുമെല്ലാമായി ഇക്കാലമത്രയും പ്രവര്‍ത്തിച്ചു. രണ്ടു പ്രസ്ഥാനങ്ങളും എവിടെയെത്തി, എങ്ങനെയെത്തി, എത്രത്തോളം എത്തിയെന്ന വിശദമായ പഠനവും താരതമ്യ പഠനവും നടത്തുമ്പോഴേ കാനം പറഞ്ഞതിലെ കാര്യങ്ങള്‍ ബോധ്യമാവുകയുള്ളു.
അതാകട്ടെ, ഒറ്റശ്വാസത്തിലോ, ഒറ്റയിരിപ്പിലോ പറയാവുന്നതല്ല. പക്ഷേ, ഒറ്റ വാക്യത്തില്‍ താരതമ്യം ചെയ്തുപറഞ്ഞാല്‍, ഒന്ന് വടവൃക്ഷമായി തണല്‍ നല്കുന്നു, മറ്റൊന്ന് മരുപ്പച്ചയായി ചിലര്‍ക്കെങ്കിലും ഇനിയും പ്രതീക്ഷ നല്കുന്നു. ഇത്രയുംകൂടി ചുരുക്കിപ്പറയാം, ഒന്ന് നയങ്ങളിലും നിലപാടിലും മാറ്റം വരുത്താതെ, ലക്ഷ്യത്തില്‍ ഇളക്കമില്ലാതെ, ദൗത്യത്തില്‍ സന്ദേഹമില്ലാതെ, മാര്‍ഗ്ഗത്തില്‍ അപഭ്രംശമില്ലാതെ കുതിക്കുന്നു; മറ്റൊന്ന്, അതതുകാലത്തെയും സന്ദര്‍ഭത്തിലെയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ വളഞ്ഞും ചെരിഞ്ഞും, പിളര്‍ന്നും തളര്‍ന്നും, തെറ്റിച്ചും തിരുത്തിയും നയത്തിനു പുറമേയുള്ള അടവുനയങ്ങളെന്ന താല്‍ക്കാലിക ലക്ഷ്യവും മാര്‍ഗ്ഗവും പിഴച്ചും നിലനില്‍പ്പിന്റെ ആശങ്കപ്പെടലില്‍ കിതയ്ക്കുന്നു.വിശദമായ പൊതുചര്‍ച്ചയ്ക്കു വിഷയമാകേണ്ട പ്രശ്നം. അതിനു തയ്യാറല്ലെന്ന നയംപോലും മറ്റൊരു അടവുനയം.
എന്നാല്‍, ഇങ്ങനെയൊരു ചിന്തയ്ക്കും അല്ലെങ്കില്‍ സംശയത്തിനും അതിന്റെ വെളിപ്പെടുത്തലിനും അടിസ്ഥാനമായത് ഇടതുപക്ഷങ്ങളുടെ മതനിരപേക്ഷതാ നയമാണ്. അത് ന്യൂനപക്ഷ സംരക്ഷണം മാത്രമായി ചുരുങ്ങുന്നുവെന്നാണ് കാനത്തിന്റെ ആക്ഷേപം. പക്ഷേ, ന്യൂനപക്ഷ സംരക്ഷണമല്ല, ന്യൂനപക്ഷ പ്രീണനമാണ് യഥാര്‍ത്ഥത്തില്‍. ഇതുതന്നെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയവും. അതുതന്നെയാണ് സംഘപരിവാര്‍ ആശയ വിരുദ്ധരുടെ അടവുനയങ്ങളെല്ലാം. അതുതന്നെയാണ് ഭാരത രാഷ്ട്രീയത്തിലെ എക്കാലത്തേയും പ്രസക്തമായ ആ അദ്വാനി പ്രയോഗം- കപട മതേതതരത്വം.
ഭൂരിപക്ഷ മത സംഘാടനം വര്‍ഗ്ഗീയതയും മതന്യൂനപക്ഷ വര്‍ഗ്ഗീയ സംഘാടനം മതേതരത്വവുമായി കാണുന്ന വിചിത്രക്കാഴ്ചയും പ്രയോഗവും അടവു നയമാണെങ്കില്‍ അതു തെറ്റാണെന്നും തിരുത്തണമെന്നും നിര്‍ദ്ദേശിക്കുമ്പോള്‍ ചെവിക്കൊള്ളാന്‍ പലര്‍ക്കും വിഷമമാണ്; കാരണം, ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്നു സ്വയം സമ്മതിക്കലാണല്ലോ അത്. അതുകൊണ്ട് ഭൂരിപക്ഷത്തിലെ ചില വിഭാഗങ്ങളോടുള്ള പ്രീണനമെന്ന പുതിയ അടവുനയംകൂടി ആലോചിക്കാനേ തരമുള്ളു.
അതിന് സമുദായ സംഘടനകളിലേക്കുള്ള പാലം തുറക്കാന്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കെ, പരസ്യ ചര്‍ച്ചകള്‍ക്ക് ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് വല്യേട്ടന് തയ്യാറാകില്ല. അതാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. അവര്‍ക്ക് എന്നും താല്പര്യം സംവാദങ്ങളേക്കാള്‍ സംഘട്ടനങ്ങളിലാണ്. അടിയന്തരാവസ്ഥക്കാലത്ത് സൗഹൃദസംവാദങ്ങളും സംഭാഷണങ്ങളും പാര്‍ട്ടിക്ക് പല പ്രവര്‍ത്തകരേയും സംഘത്തിലേക്ക് ‘നഷ്ട’മായി. സംഘത്തെ പഠിക്കാനിറങ്ങിത്തിരിച്ച് സംഘപ്രവര്ത്തകരായവരും ഏറെ. അതൊക്കെക്കൊണ്ടുതന്നെ സംവാദങ്ങള്‍ക്ക് പാര്‍ട്ടി മടിക്കും. ആര്‍എസ്എസ്സിനെ എതിര്‍ക്കാന്‍ ആദ്യം അതിനെ പഠിക്കണമെന്ന് സഖാവ് പികെവി ഒരിക്കല്‍ പറഞ്ഞു. പക്ഷേ, ആര്‍എസ്എസ്സിനെ പഠിച്ചാല്‍ പാര്‍ട്ടിയുടെ സ്കൂള്‍ പൂട്ടുമെന്നറിയാവുന്നതിനാല് സഖാവിനെ ആരും ചെവിക്കൊണ്ടില്ല.പക്ഷേ, ഇന്നിപ്പോള്‍ ഒന്ന് ഉറപ്പായി;നിലവിലുള്ള നയത്തിലും അടവിലും മാറ്റം വരുത്തിയേ പറ്റൂ.
ഈ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പിന്തുടര്ന്നേ തീരു. ഗംഗാ ശുചീകരണ പദ്ധതി പ്രഖ്യാപിച്ച്, നെറ്റിയില്‍ കുങ്കുമപ്പൊട്ടുതൊട്ട് തുടങ്ങിയ രാഷ്ട്രീയം ഷാബാനു കേസില്‍ ശരീ അത്തിന് അടിയറവെച്ച രാജീവ് ഗാന്ധിയുടെ പിന്നാളികള് ഏറെ വൈകിപ്പോയി എതിര് മനസ്സു തിരിച്ചറിയാന്‍. അവര്‍ക്കതിനു കിട്ടിയ ശിക്ഷയാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു ഫലം. ദേശീയതലത്തില്‍ ഒന്നുമല്ലാത്ത, ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റുകളില്‍ ആ തിരിച്ചറിവുണ്ടാകാന്‍ അരുവിക്കര വേണ്ടിവന്നു.
ഒന്നു സങ്കല്‍പ്പിക്കുക, ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം കേരളത്തിലെ ഇരുമുന്നണികളും ഉപേക്ഷിക്കുന്നു. മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെ പാടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് മുഖ്യപാര്‍ട്ടികള്‍ അകറ്റി നിര്‍ത്തുന്നു. തെരഞ്ഞെടുപ്പില്‍ പുതിയൊരു മത്സരതലം രൂപപ്പെടുന്നു. എന്തു സംഭവിക്കും. കേരളത്തെ അങ്ങനെയൊരു മതനിരപേക്ഷ രാഷ്ട്രീയ പരീക്ഷണശാലയാക്കാന്‍ ധൈര്യപ്പെടുന്ന ഏതു പാര്‍ട്ടിയുണ്ടാകും. സിപിഐ നേതൃത്വത്തിന്റെ കുമ്പസാരമോ കുറ്റപ്പെടുത്തലോ മതഭൂരിപക്ഷ പ്രീണനത്തിനുള്ള പുതിയ അടവുനയമല്ലെന്ന് ബോധ്യപ്പെടാന്‍ അതുണ്ടാവണം.മതന്യൂനപക്ഷത്തിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് അടക്കം വരുന്നത് ആ വഴിയിലൂടെയായിരിക്കും.
അടിസ്ഥാന പ്രശ്നം ഇങ്ങനെയൊരു ചര്‍ച്ച നടക്കുമോ എന്നതാണ്;ആരോഗ്യകരമായ ചര്‍ച്ച- സാധ്യതയില്ല. എങ്കില്‍ സോവ്യറ്റ് യൂണിയനും ചൈനയും പോലെ കേരളവും മാറും.മിഖായേല്‍ ഗോര്‍ബച്ചേവ് തുടങ്ങിവെച്ചത് ഇത്തരമൊരു ചര്‍ച്ചയല്ല, പ്രയോഗംതന്നെയായിരുന്നല്ലോ.കമ്മ്യൂണിസ്റ്റ് മാര്‍കസിസ്റ്റ് പ്രയോഗങ്ങളുടെ വിശകലനം.കാര്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞപ്പോള്‍, ജനകീയ വിചാരണ വന്നപ്പോള്‍ ചില്ലുകൊട്ടാരം തകര്‍ന്നുടഞ്ഞു. ചൈന കമ്മ്യൂണിസം വിട്ടു ക്യാപ്പിറ്റലിസത്തിനോടടുത്ത ജനായത്ത സംവിധാനം സ്വീകരിച്ചതും ആ ആത്മവിശകലനത്തിലൂടെയാണ്. രണ്ടിടത്തെയും ചുവപ്പിന്റെ ഉള്ളകം വേറേയാണ്. അവര്‍ക്കറിയില്ല, സീതാറാം യച്ചൂരിയെ, സുധാകര്‍ റെഡ്ഡിയെ. ചര്‍ച്ചകള്‍ നടത്താന്‍ സംഘപരിവാറിനു മടിയുണ്ടാവില്ല, കാരണം അടിത്തറയുറച്ചതാണ്.
താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അവര്‍ നിലപാടും നയവും മാറ്റിയിട്ടില്ല, മാറ്റുകയുമില്ല. അങ്ങനെ രാഷ്ട്രീയത്തില്‍ പോലും അടവുനയങ്ങളില്ലാതെയാണ് അടല്‍ ബിഹാരി പ്രധാനമന്ത്രിപദത്തിലെത്തിയത്. നരേന്ദ്ര മോദി അവിടെ ഇരിക്കുന്നത്. പക്ഷേ, നിലവിളക്കു കത്തിച്ചും കുരുത്തോല തൂക്കിയും മാത്രം സംഘപരിവാറിനു സമാനമാകാനോ അഞ്ചയലത്തെത്താനോ കമ്മ്യൂണിസ്റ്റുകള്‍ക്കാവില്ല. പിന്നെയല്ലേ അതിര്‍ത്തിയിലെത്തുന്നത്. കാരണം, അത്തരം കാട്ടിക്കൂട്ടലുകള്‍ കബളിപ്പിക്കലാണെന്ന് ജനക്കൂട്ടത്തിനറിയാം. അതുകൊണ്ടാണ് ഒറ്റ രാത്രികൊണ്ട് തൃശൂരിലെ പുതുക്കാട് തൊട്ടിപ്പാളിലെ സിഐടിയു ഓഫീസ് ബിഎംഎസ് ഓഫീസായിമാറിയത്, തൊഴിലാളിവര്‍ഗ്ഗത്തിനു വിശ്വാസം മാറിയത്. അതുകൊണ്ടാണ് കൊല്ലം ജില്ലയിലെ വെളിയത്ത് കോണ്‍ഗ്രസ്-സിപിഐ-സിപിഎം സഖ്യം ഭരിച്ചിരുന്ന വനിതാ സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ വിജയിച്ചത്. ഗ്രാമങ്ങളിലും നഗരങ്ങളിലും മാറ്റങ്ങള്‍ വ്യാപകമാകുകയാണ്.
കമ്മ്യൂണിസ്റ്റുകള്‍ കാണിച്ചുകൂട്ടുന്നതെല്ലാം അടിതെറ്റിയ അടവുകളാണ്. അവരുടെ അപകട നയങ്ങള്‍ കൊണ്ടെത്തിക്കുന്നത് ആത്യന്തിക ദുരന്തത്തിലേക്കാണ്. അതുപക്ഷേ അനിവാര്യവുമാണ്. അല്ലെങ്കിലും വെള്ളം പാലില്‍ ചേര്‍ന്നാല്‍ വെളുത്തല്ലേ ശേഷിക്കൂ. വോള്‍ഗ ഗംഗയിലേക്ക് ഒഴുകുകയാണ്. അതു തടയുക ആര്‍ക്കും സാധ്യവുമല്ല.
** ** **
പിന്കുറിപ്പ്: ബിജെപി നേതാവായിരുന്ന കെ.ജി. മാരാര്‍ സഖാവ് ഇഎംഎസ്സിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കണക്കില്ല. പക്ഷേ, ഒറ്റ ചോദ്യത്തിനു പോലും മറുപടി നല്‍കിയില്ല. അതൊരു അടവു നയമായിരുന്നു സഖാവിന്; ഒട്ടകപ്പക്ഷി നയം. ഇപ്പോള്‍ കാനത്തിന്റെ ചോദ്യത്തിന് മാരാര്‍ജിയുടെ ശബ്ദമുണ്ട്. അതുകൊണ്ട് കോടിയേരിക്കും കൂട്ടര്‍ക്കും കൂട്ടമായി കേള്‍വിക്കുറവു വന്നേതീരൂ.
കാലം ചക്രം തിരിയലാണെന്നതു സത്യം. പി. പരമേശ്വരനോടും ഇഎംഎസ്സിന് ഒട്ടകപ്പക്ഷി നയംതന്നെയായിരുന്നു. എതിരാളി കെ. ആര്. ഗൗരിയെ പാര്‍ട്ടിക്കു പുറത്താക്കാന്‍ സഖാവ് ഉന്നയിച്ച ആരോപണങ്ങളിലൊന്ന് ആര്‍എസ്എസ്സുകാരനായ പരമേശ്വര്‍ജിയോടൊപ്പം വേദിപങ്കിട്ടുവെന്നതായിരുന്നു. ഇപ്പോള്‍ ഗൗരിയമ്മയെ വീട്ടില്‍പോയി പാര്്യൂട്ടി തിരികെ വിളിച്ചുകൊണ്ടുവരുമ്പോള്‍ ആദര്‍ശത്തിന്റെയും ആശയത്തിന്റെയും അതിര്ത്തിച്ചര്ച്ചകള് നടക്കുന്നുവെന്നത് നല്ലൊരു കാവ്യനീതികൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: