മലപ്പുറം: കൈക്കൂലിക്കേസില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അറസ്റ്റിലായത് മാസങ്ങളായുള്ള സിബിഐയുടെ നിരീക്ഷണത്തിനൊടുവില്‍. പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് അപേക്ഷകനില്‍ നിന്നും അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ സിബിഐ കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘം ക.ിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
പണം വാങ്ങി മതിയായ രേഖകളില്ലാതെ പാസ്പോര്‍ട്ട് അനുവദിക്കുന്നതായും അപേക്ഷകരില്‍ നിന്നും പസ്പോര്‍ട്ട് അനുവദിക്കുന്നതിന് ഏജന്റുമാര്‍ മുഖേന പണം വാങ്ങുന്നതായും പി. രാമകൃഷ്ണനെതിരെ നേരത്തേ പരാതി ഉയര്‍ന്നിരുന്നു. പലരും ഇതുസംബന്ധിച്ച് സിബിഐക്ക് അടക്കം പരാതി നല്‍കിരുന്നെങ്കിലും മതിയായ തെളിവു ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നു. ഏജന്റുമാരുമായി പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് വഴിവിട്ട ബന്ധം ഉള്ളതായി തെളിഞ്ഞതിനാലാണ് മാസങ്ങളായി പി. രാമകൃഷ്ണന് സിബിഐയുടെ നിരീക്ഷണത്തിലായത്. പാസ്പോര്‍ട്ട് അനുദിക്കുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി അപേക്ഷകന് സിബിഐയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ മുതല്‍ മലപ്പുറത്ത് സിബിഐ തമ്പടിച്ചു.
സിബിഐയിലെ ഒരു ഉദ്യോഗസ്ഥനും പാസ്പോര്‍ട്ട് അപേക്ഷകനും ഏജന്റും ചേര്‍ന്ന് പാസ്പോര്‍ട്ട് ഓഫീസിനു പുറകിലെ ഇദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ എത്തുകയും അവിടെനിന്നും പണം കൈമാറുന്നതിനിടെ പിടികൂടുകയുമായിരുന്നു. രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത അതേ സമയം തന്നെ ഇദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. വീട്ടില്‍ നിന്നും 13 ലക്ഷം രൂപയും 80 പവന് സ്വര്‍ണ്ണവും വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 30 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എജന്റ് അബ്ദുള്‍ അമീറിനെയും സിബിഐ അറസ്റ്റു ചെയ്തു.
10,000 രൂപാ മുതലാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നത്. കൂടുതല്‍ പാസ്പോര്‍ട്ട് അനുവദിച്ചതിനുള്ള ബി കാറ്റഗറി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ മാസം മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് ലഭിച്ചിരുന്നു. ഒരു വര്‍ഷം ഒന്നരലക്ഷം മുതല്‍ മൂന്നു ലക്ഷം പാസ്പോട്ട് വരെ അനുവദിക്കുന്ന പാസ്പോര്‍ട്ട് ഓഫീസിനാണ് ബി കാറ്റഗറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പാസ്പോര്‍ട്ട് അപേക്ഷകളുടെ പോലീസ് വെരിഫിക്കേഷന് പോലീസ് മന:പ്പൂര്‍വ്വം കാലതാമസം വരുത്തുന്നതായും ഇത്തരത്തില്‍ 24000ത്തില്‍ അധികം അപേക്ഷകള്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ കെട്ടിക്കിടക്കുന്നതായും പി. രാമകൃഷ്ണന് കഴിഞ്ഞ മാസം പ്രചരിപ്പിച്ചിരുന്നു. ഇത്തരം പ്രചരണങ്ങള്‍ നടത്തിയും മതിയായ രേഖകള്‍ ഇല്ലാത്തവരില്‍ നിന്നുമാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം ഒരു വര്‍ഷത്തോളമായി ഇവിടെ പാസ്പോര്‍ട്ട് ഓഫീസറായിട്ട്.
അതേസമയം രാമകൃഷ്ണനെ കോടതി റിമാന്റ് ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയില്‍ ഇന്നലെ ഹാജരാക്കിയ രാമകൃഷ്ണനെ 13 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: