‘രാമാ,ഞാനിന്ന് സ്വപ്നത്തില്‍ പല അശുഭങ്ങളും കണ്ടു. ആകാശത്തുനിന്നും മേഘഗര്‍ജ്ജനംപോലെ ശബ്ദത്തോടെ ഉല്‍ക്കകള്‍ വീഴുന്നു. സൂര്യന്, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങള്‍ എന്റെ ജന്മനക്ഷത്രത്തെ ആക്രമിച്ചിരിക്കുന്നു. ഈ ലക്ഷണങ്ങള്‍ എന്റെ മരണത്തെയോ അല്ലെങ്കില്‍ വലിയ ആപത്തിനെയോ സൂചിപ്പിക്കുന്നു. ഞാന്‍ നിന്നെ വിട്ടുപിരിയുന്നതിനുമുമ്പ് അഭിഷേകം നടത്തണമെന്നുറച്ചു കഴിഞ്ഞു. നീ ഇന്ന് വ്രതമെടുത്ത് രാവിലെതന്നെ തയ്യാറായി വരണം.”
ഭരതനെപ്പറ്റിയാണ് തനിക്കു ഭയമെന്ന് ദശരഥന് വ്യക്തമാക്കി അദ്ദേഹം പറയുന്നു.
വിപ്രോഷിതശ്ച ഭരതോ
യാവദേവ പുരാദിതഃ
താവദേവാഭിഷേകസ്തേ
പ്രാപ്തകാലോ മതോ മമ.
കാമം ഖലു സതാം വൃത്തേ
ഭ്രാതാ തേ ഭരതഃ സ്ഥിതഃ
ജ്യേഷ്ഠാനുവര്ത്തി ധര്‍മ്മാത്മാ
സാനുക്രോശോ ജിതേന്ദ്രിയഃ
കിന്നു ചിത്തം മനുഷ്യാണാമ-
നിത്യമിതി മേ മതിഃ
സതാം ച ധര്മ്മനിത്യാനാം
കൃതശോഭി ച രാഘവ.
(ഭരതന് ഇവിടെനിന്നും പോയിരിക്കുന്ന ഈ അവസരത്തിലാണ് നിന്റെ അഭിഷേകം നടത്തേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. ഭരതന് സജ്ജനങ്ങളെപ്പോലെ പെരുമാറുന്നവനും നിന്റെ സഹോദരനുമാണ്. നിന്നെ അനുസരിക്കുന്നവനുമാണ്. അവന് ധര്മ്മസ്വരൂപിയും ദയാലുവും ഇന്ദ്രിയനിഗ്രഹം ഉള്ളവാനുമാണ്. എങ്കിലും മനുഷ്യമനസ്സ് എന്നും ഒരേപോലെയിരിക്കില്ലയെന്നാണ് എന്റെ അഭിപ്രായം. അല്ലയോ രാഘവാ, ധര്‍മ്മം അനുഷ്ഠിക്കുന്ന സജ്ജനങ്ങളുടെയായാലും മനസ്സ് ചെയ്യേണ്ടതു ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ശോഭിക്കുകയുള്ളൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: