1999ല്‍ പാക്കിസ്ഥാന്റെ വിശ്വാസ വഞ്ചനയുടെയും കരാര്‍ ലംഘനത്തിന്റെയും നെറികെട്ട ഭരണ ഭീതിയുടെയും ഒരു വലിയ ദുരന്തമായിരുന്ന കാര്‍ഗില്‍ യുദ്ധം. ഭാരത-പാക്ക് കരാറിന്റെ അടിസ്ഥാനത്തില്‍ ശീതകാലങ്ങളില്‍ മഞ്ഞുമല അതിര്‍ത്തിയിലുളള ബങ്കറുകള്‍ വിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് രണ്ട് രാജ്യങ്ങളിലെയും ജവാന്മാര് മാറണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ കരാര്‍ ലംഘിച്ചു പാക്കിസ്ഥാന്.
പട്ടാളത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ മുസ്ലീം ഭീകരവാദികളും പാക്കിസ്ഥാന് പട്ടാളത്തിലെ ചില വിഭാഗക്കാരും ചേര്‍ന്ന് മഞ്ഞുമലകളിലെ നമ്മുടെ ബങ്കറുകള്‍ കാലിയായപ്പോള്‍ അവിടേക്ക് നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇത് മണത്തറിഞ്ഞ നമ്മുടെ ഇന്റലിജന്‍സ് ബ്യൂറോ ഈ വിവരം നമ്മുടെ മന്ത്രാലയത്തെ അറിയിക്കുകയുണ്ടായി. അന്ന് ഭാരത പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് ഉടന്‍ തന്നെ മൂന്ന് സേനാ മേധാവികളെയും പ്രതിരോധ മന്ത്രിയേയും വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഉടനെ തന്നെ അടിയന്തിര പാര്‍ലമെന്റ് വിളിച്ച് കൂട്ടി പ്രസിഡന്റിന്റെ അനുമതിയോടെ നുഴഞ്ഞുകയറ്റം ശക്തമായി തിരിച്ചടിച്ച് നമ്മുടെ പോസ്റ്റ് തിരിച്ച് പിടിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭാരതത്തിന്റെ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.
രാജ്യരക്ഷാമന്ത്രാലയത്തില് നിന്ന് മുഴുവന്‍ സേനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ആ സമയത്ത് ഒട്ടുമിക്ക തീവണ്ടികളും പട്ടാളക്കാരെയും വെടിക്കോപ്പുകളുമായി അതിര്‍ത്തികളിലേക്ക് പോകുന്നത് കാണാമായിരുന്നു. ഓപ്പറേഷന് വിജയ് എന്ന നാമത്തില്‍ യുദ്ധം തുടങ്ങുകയും ചെയ്തു. പെട്ടെന്നുളള ഈ പ്രത്യാക്രമണം പ്രതീക്ഷിക്കാത്ത പാക്കിസ്ഥാന് ഭീകരവാദികളും പട്ടാളക്കാരും പ്രതീക്ഷിക്കാത്ത തോല്‍വി ഏറ്റുവാങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിര്‍ത്തി ലംഘിക്കാതെ തന്നെ നുഴഞ്ഞുകയറ്റക്കാരെ കൊന്നൊടുക്കിയും തുരത്തി ഓടിക്കുവാനും നമ്മുടെ ജവാന്മാര്ക്ക് കഴിഞ്ഞു.
ഭാരത പട്ടാളക്കാര്‍ സ്വന്തം ഭൂമിയ്ക്ക് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് മഞ്ഞുമലകളില്‍ ഒരേ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് ഉന്നം പിഴക്കാതെ നിറഒഴിക്കുമ്പോള്, ബോംബ് വര്ഷിക്കുമ്പോള് നമ്മുടെ ജവാന്മാരുടെ ആവേശം ഈ ദേശത്തെ എല്ലാ പൗരന്മാരെയും കോരിത്തരിപ്പിച്ചു. എല്ലാ ദേശവാശികളും ജയ് ജവാന് എന്ന മുദ്രാവാക്യം മുഴക്കി നാടിനോട് അവര്‍ക്കുളള സ്നേഹം ഉറക്കെവിളിച്ചോതി നാടിനെ ഒന്നാകെ കോരിത്തരിപ്പിച്ചത് നമ്മളെല്ലാവരും കണ്ടതാണ്.
പരിക്ക് പറ്റിയ ജവാന്മാരെ ഉടനെ തന്നെ ആശുപത്രികളില്‍ എത്തിക്കുന്നതിനും വീര മൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹം അതിനൂതനമായ പെട്ടികളിലാക്കി വീടുകളില്‍ എത്തിക്കുന്നതിന് അഖിലഭാരതീയ പൂര്‍വ്വ സൈനിക പരിഷത്തിന്റെ സേവനമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജവാന്മാര് യുദ്ധത്തിലോ മറ്റു സേവനത്തിനിടയിലെ മൃത്യുവരിച്ചാല്‍ അതാതു സ്ഥലത്തു തന്നെയായിരുന്നു സംസ്കരിക്കാറ്. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പും ജവാന്മാര് വീരമൃത്യുവരിച്ചാല്‍ മൃതദേഹം സ്വന്തം വീട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാജ്പേയ് ഗവണ്മെന്റ് വന്നതിന് ശേഷം ഈ ആവശ്യം അംഗീകരിച്ചു. ഓരോ ജവാന്മാരുടെ സ്പ്നം സാക്ഷാല്കരിച്ച ഈ തീരുമാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തി. പാക്കിസ്ഥാന് പട്ടാളക്കാരെ നിലം പരിശാക്കി കാര്‍ഗില്‍ മഞ്ഞുമലകളില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തുന്നതിന് നമ്മുടെ സൈന്യം കാണിച്ച കര്മ്മവീര്യം ലോകത്തെ ഇരുത്തി ചിന്തിപ്പിച്ചതാണ്. കാര്‍ഗില്‍ യുദ്ധം ഭാരത ജനതയുടെ അഭിമാനം വര്‍ദ്ധിപ്പിച്ചു. ഇതിന് മുമ്പും പാക്കിസ്ഥാനുമായി നടന്ന 1965 ലെയും 1971 ലെയും ഭാരത സൈന്യത്തിന് വിജയം തന്നെയായിരുന്നു. ഇതിലൂടെയെല്ലാം ഭാരത സേനയെ ലോകം അംഗീകരിച്ചു.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മുസ്ലീം ഭീകരവാദികള്‍ക്ക് പരിശീലനം നല്കി ഭാരതത്തിലേക്ക് അയച്ച് ഇവിടുത്തെ ക്രമസമാധാന അന്തരീക്ഷം താറുമാറാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തുടരെ തുടരെയുളള പാക്ക് പട്ടാളത്തിന്റെ അതിര്‍ത്തി ലംഘനവും വെടിവെപ്പും തുടര്‍ന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ നമ്മുടെ ജവാന്മാരുടെയും അതിര്‍ത്തി സേനാംഗങ്ങളുടെയും കഴുത്തറുത്ത് കൊന്നതിനുശേഷം ശരീരം മാത്രം നമുക്ക് നല്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിങും രാജ്യരക്ഷാ മന്ത്രിയുമെല്ലാം മൗനം പാലിക്കുന്നത് നമുക്ക് അറിയാമല്ലോ.
ശക്തമായ ഒരു തീരുമാനം എടുക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ നമ്മുടെ സൈനികര്‍ക്ക് ആത്മധൈര്യം ചോര്‍ന്നുപോവുകയാണ് ഉണ്ടായത്. സൈനികര്‍ക്ക് ധൈര്യം പകരുന്നതിനായി ആധുനിക യുദ്ധോപകരണങ്ങള്‍ ഒന്നും തന്നെ വാങ്ങാതെയും അവരുടെ ക്ഷേമ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും ഒഴിഞ്ഞുമാറുന്നത് നമ്മള് കണ്ടതാണ്. അഴിമതി വീരന്മാരെ രക്ഷിക്കുവാനുളള തത്രപ്പാടായിരുന്നു മന്മോഹന് സിങ് സര്‍ക്കാരിന്.
യുപിഎ യുടെ 10 വര്‍ഷക്കാലത്ത് ഭാരതത്തില്‍ ഭീകരവാദികള്‍ക്ക് തഴച്ചുവളരുവാന്‍ എല്ലാ അവസരവും ഉണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഈ ഭീകരവാദികളെ ശക്തമായി തുടച്ചുനീക്കുവാന്‍ നേതൃത്വം നല്‍കുന്നതാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. സിയ്യാച്ചില്, കാര്‍ഗില്‍, ലേ തുടങ്ങിയ അതി ശൈത്യമായ മഞ്ഞുമലനിരകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം സ്വന്തം രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ജവാന്മാരെ കൂടുതല്‍ ഉത്സാഹഭരിതരാക്കിയിരിക്കുകയാണ്. അവരുടെ ക്ഷേമ കാര്യത്തിനും വിമുക്ത ഭടന്മാരുടെ ചിരകാല സ്വപ്നമായിരുന്നു ഒരു റാങ്ക് ഒരു പെന്ഷന് എന്നവയില്‍ അതീവ ശ്രദ്ധാലുവായിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി.
നുഴഞ്ഞുകയറ്റക്കാരെയും ഭീകരവാദികളെയും അതിശക്തമായി നേരിടുവാന്‍ എല്ലാവിധ അനുമതിയും ഇന്ന് ജവാന്മാര്ക്ക് ലഭിച്ചിരിക്കുന്നു. ഈയിടെ പാക്കിസ്ഥാന് വീണ്ടും അവരുടെ കാട്ടാളത്ത സ്വഭാവം എടുത്തു. നുഴഞ്ഞുകയറ്റവും അതിര്‍ത്തി ലംഘനവും വെടിവെപ്പും തുടങ്ങിയപ്പോള്‍ നമ്മുടെ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. ഭാരത സേനയുടെ തിരിച്ചടിയില്‍ പാക്ക് പട്ടാളം മുട്ടുമടക്കേണ്ടി വന്നു. പാക്കിസ്ഥാന്റെ എല്ലാ അടവുകളും ഇപ്പോള്‍ വിലപോവില്ല എന്നു വന്നപ്പോള്‍ അവര്‍ യുഎന്‍ഒ യില്‍ പരാതിയുമായി പോയി. പക്ഷേ അവിടെയും അവര്‍ നിരാശരാവേണ്ടി വന്നു.
മണിപ്പൂരില്‍ 18 ജവാന്മാരെ കുഴിബോംബുവെച്ച് ഭീകരര്‍ കൊന്നപ്പോള്‍ ഉടനെ തന്നെ രാജ്യരക്ഷാമന്ത്രി അതിനുവേണ്ട ശക്തമായ നടപടി എടുക്കുകയായിരുന്നു. അതിന്റെ ഫലമായി ബര്‍മ്മയിലെ ( മ്യാന്മാര്) അതിര്‍ത്തി മേഖലയിലെ ഭീകരരുടെ ഒളിതാവളങ്ങള്‍ കണ്ടെത്തുകയും ഘോരവനത്തിനുള്ളിലുളള ഇവരുടെ താവളങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ ഭീകരെയും വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതെല്ലാം നമ്മുടെ ജവാന്മാരുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിച്ചു.
ധൈര്യം പകര്‍ന്നുകൊടുത്തത് നരേന്ദ്രമോദി സര്‍ക്കാര്‍ ആയതുകൊണ്ടു നമ്മുക്ക് അഭിമാനിക്കാം. ഈയിടെയുണ്ടായ യമനിലെയും സിറിയയിലെയും ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിപ്പോയ എല്ലാ ഭാരതീയരെയും സുരക്ഷിതമായി ഭാരതത്തില്‍ എത്തിക്കുവാന്‍ നമുക്ക് സാധിച്ചു. ഇതില്‍ നമ്മുടെ സൈന്യവും ഒരു നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഭാരതത്തിലും നേപ്പാളിലും പ്രകൃതി ദുരന്തം വന്നപ്പോള്‍ അവിടെയെല്ലാം ആദ്യം സേവന പ്രവര്‍ത്തനവുമായി എത്തിയത് നമ്മുടെ സൈനികര്‍ തന്നെയാണ്.
ദുരന്തത്തിന്റെ അവസാനം വരെ സ്വന്തം ജീവന് പണയം വെച്ച് രാപകല്‍ സേവനം ചെയ്ത ഈ ജവാന്മാര്ക്ക് ആയിരം നന്ദി പറഞ്ഞ്കൊള്ളട്ടെ. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലോക രാജ്യങ്ങളുടെ അംഗീകാരമാണ് ഭാരത സൈനികര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പൂര്‍വ്വ സൈനികരുടെയും മനസ്സ് സന്തോഷിക്കുന്നു.
സൈനികരുടെയും വിമുക്തഭടന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇത്തരം മാറ്റത്തിന് കാരണം ഇവര്‍ക്കെല്ലാം ഈ ഭരണകൂടം എപ്പോഴും ഒപ്പമുണ്ടാവുമെന്ന ഈ വിശ്വാസമാണ് ഇവരെയെല്ലാം വിശ്വാസത്തിലെടുക്കുവാന്‍ ഈ ഭരണകൂടത്തിന് സാധിച്ചു എന്നതാണ് സത്യം. ഇനി ഇത്തരത്തിലുളള നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനവും ആവര്‍ത്തിക്കാതിരിക്കാനുളള പ്രവര്‍ത്തനമാണ് നമ്മുടെ സര്‍ക്കാര്‍ ലോകത്തിന് മുമ്പില്‍ ‘മന്‍കി ബാത്തി’ലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
സമരം ആര്‍ക്കും ചെയ്യാനും അഭിപ്രായങ്ങള്‍ പറയുവാനും ജനാധിപത്യഭാരതത്തില്‍ അവകാശമുണ്ട്. അതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ സമരം ചെയ്യുന്നവരോട് ചോദിക്കാനുളളത്, ഇപ്പോള്‍ നിങ്ങള്‍ക്ക് 70 ഉം 90 ഉം വയസ്സാണ്. 30 വര്‍ഷം മുമ്പ് സമരം ചെയ്തിരുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം 40 -50 വയസ്സായിരിക്കും. അതായത്, ഇപ്പോള്‍ ചെയ്യുന്ന സമരത്തേക്കാള്‍ ഉശിരും ഊര്‍ജ്ജവും അന്ന് ഉണ്ടാവുമായിരുന്നു. പക്ഷേ ആ സമയങ്ങളില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു. ആതുകൊണ്ട് സമരം നടത്തിയില്ലെന്ന് ഈ സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യരക്ഷാ മന്ത്രി മനോഹര്‍ പരീക്കറും ‘ഒരു റാങ്ക് ഒരു പെന്ഷന്’ നടപ്പാക്കുന്നതില്‍ ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും അത് ശരിയായാല്‍ ഉടന്‍ കലാപനമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘പ്രസംഗത്തിലല്ല പ്രവൃത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്’എന്ന് പ്രധാനമന്ത്രി ഭാരതത്തിലെ മുഴുവന്‍ ജനങ്ങളോടും വിമുക്തഭടന്മാരോടും മന് കി ബാത്തിലൂടെ പറഞ്ഞതാണ്. ഇത് വിശ്വസിക്കാത്തവര്‍ രാഷ്ട്രീയം കളിക്കുകയാണ്.
കാര്‍ഗില്‍ വിജയദിനത്തിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലായ് മാസത്തില്‍ കാര്‍ഗില്‍ യാത്ര സംഘടിപ്പിക്കാറുണ്ട്, പൂര്‍വ്വ സൈനിക് സേവാ പരിഷത്ത്. ഇത് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ജവാന്മാര്ക്ക് ആത്മധൈര്യം നല്‍കുന്നതാണ്.
കാര്‍ഗില്‍ വിജയ ദിനത്തോട് അടുത്തുളള ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ സൈനികര്‍ക്കും പൂര്‍വ്വസൈനികര്‍ക്കും ആശ്വാസമായ വാര്‍ത്തയാണ്. മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിലേറ്റും എന്നതാണത്. അതിനെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ മനസ്ഥിതിയെ ഒന്ന് വിലയിരുത്തുക. ഇന്ന് ജീവിച്ചിരിക്കുന്ന പൂര്‍വ്വ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിജയദിനാശംസകള് നേരുന്നതോടൊപ്പം വീരമൃത്യുവരിച്ച വീര യോദ്ധാക്കന്മാരെ അനുസ്മരിക്കുകയും ചെയ്യുന്നു.
(അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: