പരനാറിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വാദ്യമേള കലാസംഘത്തിന് പി. വത്സലയുടെ അഭിപ്രായ പ്രകടനങ്ങള്‍ രുചിക്കുന്നില്ലത്രെ. എഴുത്തുകാരന്മാരും കലാകാരന്മാരും മേല്പറഞ്ഞ വിധം സൈദ്ധാന്തികനും ചിന്തകനുമായ സാക്ഷാല്‍ പിണറായി വിജയന് അടിപണിയുന്നവരാകണം എന്നതാണ് അവരുടെ പിടിവാശി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തിന്റെ മുന്‍നിരയില്‍ പോയിരുന്ന് രോമാഞ്ചമണിഞ്ഞ സകല സാഹിത്യ കലാ വേന്ദ്രന്മാരുമാണ് അവരുടെ ഭാഷയില്‍ പുരോഗമനക്കാര്‍. അല്ലാത്തവരോടെല്ലാം അവര്‍ക്ക് പരമപുച്ഛമാണ്. മഹാകവി ജി. സുധാകരനാണ് ഇപ്പോള്‍ അക്കൂട്ടത്തിലെ ഏറ്റവും പെരിയ സാഹിത്യ പ്രതിഭ എന്നു കേള്‍ക്കുന്നു. അപ്പോള്‍പിന്നെ വത്സല ടീച്ചറുടെ അഭിപ്രായ പ്രകടനങ്ങളോട് അത്തരക്കാരുടെ അസഹ്യത നമുക്ക് മനസ്സിലാകാവുന്നതേയുള്ളൂ.
മാതാ അമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ വേളയില്‍ ‘തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍’ എന്ന പേരില്‍ പി. വത്സല മാതൃഭൂമിയിലെഴുതിയ ലേഖനമാണ് മാര്‍ക്സിസ്റ്റ് സാഹിത്യകാരന്മാരെ ആകെ ചൊടിപ്പിച്ചത്. വത്സലയുടെ കൃതികള്‍ക്ക് പഠനം തയ്യാറാക്കിയ ഏതോ ഒരു ഇ.പി. രാജഗോപാലന്‍ ആ മഹത്തായ അഭ്യാസം പിന്‍വലിച്ചാണ് പ്രതിഷേധക്കാരുടെ നിരയില്‍ കയറിപ്പറ്റിയത്. ഉദുമ, കുമ്പള, പയ്യന്നൂര്‍ ഭാഗങ്ങളില്‍ മാത്രം വീശിയിരുന്ന ആ ദുഷിച്ച കാറ്റിന് ഇപ്പേരിലെങ്കിലും തെക്കോട്ടൊക്കെ കടന്നുവരാന്‍ ഒരവസരമുണ്ടായി.
അതിന് നന്ദി പറയേണ്ടതിന് പകരം ആക്ഷേപിക്കാനാണ് ഈ പുരോഗമന ഗോപാലന്മാര് ഇറങ്ങിത്തിരിച്ചത്. ലേഖനമെഴുതിയതുമൂലം പി. വത്സല ചെയ്തത് രണ്ട് തെറ്റാണ്. ഒന്ന,് നരേന്ദ്രമോദിക്ക് വേദിയൊരുക്കിയ അമൃതാനന്ദമയീ മഠത്തെ വാഴ്ത്തി. രണ്ട,് പുരോഗമന കലാ സാഹിത്യകാരന്റെ മതേതരത്വം കളഞ്ഞുകുളിച്ചു. മലപ്പുറത്തെ സിപിഎം സമ്മേളനത്തിന് ശേഷം പച്ചച്ചെങ്കൊടിയും പിടിച്ച് നടത്തിയ പ്രചാരവേലയ്ക്കേറ്റ കനത്ത തിരിച്ചടിയായാണ് മേല്‍പ്പറഞ്ഞ ലേഖനത്തെ അവര്‍ വിലയിരുത്തിയത്. ഒരു കയ്യില്‍ ഉരുളികുന്നത്തുകാരന് പോള്‍ സക്കറിയയെയും മറുകയ്യില്‍ കൊരങ്ങന് കുഞ്ഞഹമ്മദിനെയും (പ്രയോഗത്തിന് പാര്‍ട്ടി വിരുദ്ധന്‍ വി.എസ്. അച്യുതാനന്ദനോട് കടപ്പാട്) താങ്ങി പാര്‍ട്ടി സാഹിത്യം മതേതരത്വത്തിന്റെ കുടപിടിച്ചു നടക്കുന്നതിനിടയിലാണ് പി. വത്സല മാതാ അമൃതാനന്ദമയീദേവിയുടെ ചെറുവിരല്‍ സ്പര്ശത്തില് ആമഗ്നയാകുന്നത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വാദ്യമേളക്കാരുടെയും പിണറായി സാഹിത്യത്തിന്റെ ചെല്ലം ചുമട്ടുകാരുടെയും ഭീഷണിക്കുമുന്നില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിയറവെയ്ക്കാന്‍ ഒരുക്കമല്ലെന്ന ധീരമായ പ്രഖ്യാപനമായിരുന്നു പിന്നീട് കേരളം കണ്ടത്. നരേന്ദ്രമോദി ഭാരതത്തിന്റെ രണ്ടാം ചാണക്യനാണെന്ന ടീച്ചറുടെ പ്രസ്താവമാണ് കുഴലൂത്തുകാരെ പിന്നെയും ചൊടിപ്പിച്ചത്. കാനം രാജേന്ദ്രന് അരുവിക്കരയില്‍ ഒലിച്ചുപോകുന്ന വോട്ട് കണ്ട് നിലവിളിക്കുന്നതിനും മുമ്പേ എനിക്ക് ഹിന്ദുവായി ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന് ടീച്ചര്‍ സധൈര്യം പ്രഖ്യാപിച്ചു. എഴുപത്തേഴിന്റെ നിറയൗവനത്തില്‍ പരമസത്യങ്ങളെ പകല്‍വെളിച്ചത്തിലും ഉറക്കെപ്പറയാന്‍ പി. വത്സലയ്ക്ക് ചങ്കൂറ്റമുണ്ടാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ട അദ്ധ്യാപനത്തിന്റെ കരുത്തുകൊണ്ടാണ്. പി.കെ. ശ്രീമതി ടീച്ചറായതു പോലെയല്ല പി. വത്സല ടീച്ചറായതെന്ന് സാരം.
കുട്ടികളോട്, കൂട്ടുകാരോട്, സര്വസാധാരണക്കാരോട്, അപരിചിതരോട്, എഴുത്തുകാരോട്, അധികൃതരോട്, എല്ലാത്തരത്തിലും ഇനത്തിലുംപെട്ട രാഷ്ട്രീയക്കാരോട്, യാഥാസ്ഥിതികരോട്, ആധുനികരോട്, നിരാശവാദികളോട്, ശുഭാപ്തി വിശ്വാസികളോട്, അയല്നാട്ടുകരോട്, വനവാസികളോട്, കര്ഷകരോടുമെല്ലാം ഒപ്പം നടന്നും അവരുടെ ജീവിതമറിഞ്ഞും പഠിച്ചും കൈവന്നതാണ് വത്സല ടീച്ചറിന് ഈ തന്റേടം. അതുകൊണ്ടാണ് അധികാരത്തിന്റെ ധാര്‍ഷ്ട്യം ഉടുപ്പിലും നടപ്പിലും വാക്കിലും നോട്ടത്തിലും വരെ ആവാഹിച്ച മാര്‍ക്സിസ്റ്റ് രാവണന്മാരുടെ മുഖത്തുനോക്കി “’നിങ്ങള്‍ കുത്തകപ്പാട്ടത്തിനെടുത്ത വ്യക്തിയല്ല ഞാന്‍’’ എന്ന് വത്സല ടീച്ചര്‍ പറയുന്നത്.
അടുക്കളയിലും കിടപ്പുമുറിയിലും വരാന്തയിലും ഏതുനേരവും പുസ്തകവുമായി കണ്ടിരുന്ന അമ്മയില്‍നിന്ന്, രാമായണവും കവിതകളും ഉറക്കെ ചൊല്ലുമായിരുന്ന അച്ഛനില്‍ നിന്ന്, വടക്കന്‍പാട്ടുകള്‍ ഈണത്തില്‍ പാടിക്കേള്‍പ്പിച്ച അമ്മൂമ്മയില്‍നിന്ന് പഠിച്ചതും വളര്‍ന്നതുമാണ് പി. വത്സലയെന്ന എഴുത്തുകാരി. പതിനേഴ് നോവലുകളും ഇരുപത്തെട്ട് ചെറുകഥാസമാഹാരങ്ങളും എണ്ണം പറഞ്ഞ പുരസ്കാരങ്ങളും ഒരു വലിയ വായനാ സമൂഹത്തിന്റെ അംഗീകാരവും ആദരവും നേടിയ ഒരു എഴുത്തുകാരിയെ, അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക എന്ന സാമാന്യമര്യാദ നഷ്ടപ്പെട്ടുപോയ വിവേകശൂന്യതയുടെ പേരാവുകയാണ് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മറ്റെല്ലാ ചട്ടുകങ്ങളെയുംപോലെ അവരുടെ സാഹിത്യസംഘടനയുടേതും.
മലയാളത്തില്‍ അന്തസ്സും മേല്‍വിലാസവുമുള്ള എഴുത്തുകാര്‍ക്കോ കലാകാരന്മാര്ക്കോ കൊടില്‍കൊണ്ടുപോലും തൊടാനാവാത്തവിധം അശ്ലീലമായിത്തീര്ന്നിരിക്കുന്നു ആ പ്രസ്ഥാനം. പാരമ്പര്യത്തിനും സംസ്കാരത്തിനും മേല്‍ നിഷേധാത്മകതയുടെ വിഷം കുത്തിവെച്ച് ഒരു തലമുറയെ അസ്ഥിപഞ്ജരങ്ങളാക്കി സ്വന്തം ജീവിതം ആഘോഷിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ പച്ചക്കറിയില്‍ മാത്രമല്ല സാഹിത്യത്തിലും വിഷം കലര്‍ന്നിരിക്കുന്നു എന്ന് വിലപിക്കുന്നുവെങ്കില് അതിന്റെയര്‍ത്ഥം കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണ്. സ്വത്വവാദത്തിന്റെ ഇരുള്‍മറയില്‍ ഓണസദ്യ വിളമ്പിയ തൂശനിലയില്‍ കാളനൊപ്പം കാളയെ വിളമ്പുമെന്ന് ഏതോ ഒരുവന് തെരുവില്‍ നിന്ന് അലറി വിളിച്ചപ്പോള്‍ കയ്യടിച്ചാര്ത്തവരാണ് ഇപ്പോള്‍ മതം വേണമെന്ന് തോന്നിയാല്‍ ഞാനൊരു ഹിന്ദുവായി ജീവിക്കുമെന്ന് പ്രഖ്യാപിച്ചതിന് പി. വത്സലയെ ക്രൂശിക്കാനൊരുങ്ങുന്നത്.
മഞ്ചേരിയില്‍ ബാലഗോകുലത്തിന്റെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തതിനും വിമര്‍ശനമുണ്ട്. അതിന് പി. വത്സലയുടെ മറുപടി വളരെ വ്യക്തമാണ്, “’സംസ്ഥാനസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് അയോഗ്യതയൊന്നും എനിക്കില്ല. ഒരധര്‍മ്മവും ഞാന്‍ ചെയ്തിട്ടില്ല. സിപിഎമ്മിന് വേണ്ടത് അടിമകളായ എഴുത്തുകാരെയാണ്. അതിനെന്നെ കിട്ടില്ല. അവരുടെ പരിപാടികളില്‍ മാത്രം പങ്കെടുക്കുക, മറ്റൊന്നിലും പങ്കെടുക്കാന്‍ പാടില്ല എന്ന നിലപാടാണ് അവര്‍ക്ക്.
ഹിന്ദുവിനെക്കുറിച്ച് പറഞ്ഞാല്‍ ബിജെപിക്കാരനായി മുദ്രകുത്തുകയാണ്. ചിലര്‍ക്ക് എന്തും പറയാമെന്ന ധാരണയുണ്ട് ഇവിടെ. ഹിന്ദുക്കള്‍ അവഗണിക്കപ്പെടുകയാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കാണ് എല്ലാ പരിഗണനയും നല്‍കേണ്ടതെന്ന ചിന്തയാണ് ഇവിടെ. ഹിന്ദുവായി ജീവിക്കാന്‍ എനിക്കര്‍ഹതയുണ്ട്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: