കൊച്ചി: കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമാണെന്നതില് തര്‍ക്കമില്ല. സാധാരണക്കാരന്റെ ജീവിതത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും നേവിയും പൊതുസമൂഹവും ഒരുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍, അവയവദാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരുമ്പോഴും ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്നോക്കാവസ്ഥ തിരിച്ചടിയാണെന്ന് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 26 ആശുപത്രികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളില്‍ മാത്രമാണ് ഇത്രയും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ത്തന്നെ മലബാര്‍ മേഖലയില്‍ അഞ്ച് ആശുപത്രികള്‍ മാത്രം. 26 ആശുപത്രികളില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത് വെറും നാലെണ്ണം. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളുമാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് സാധാരണക്കാരന്റെ ആശ്രയം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുവരെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയ്ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് അടുത്തിടെയാണ് അനുമതി ലഭിച്ചത്. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ആറ് സ്വകാര്യാശുപത്രികളാണ് രംഗത്തുള്ളത്. ഇതില്‍ ഏറ്റവുമധികം ശസ്ത്രക്രിയകള്‍ നടത്തിയത് എറണാകുളം ലിസി ഹോസ്പിറ്റല്‍, പതിമൂന്നെണ്ണം. കിഡ്നി, ഹൃദയ വാല്‍വ് എന്നിവ മാറ്റിവയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമുള്ളത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് നാല് സ്വകാര്യാശുപത്രികളും ഒരു സഹകരണ ആശുപത്രിയുമുള്ളപ്പോള് സര്‍ക്കാര്‍ സേവനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം ഒതുങ്ങുന്നു. വൃക്കമാറ്റ ശസ്ത്രക്രിയക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം ആശുപത്രികളുള്ളത്-15 എണ്ണം. കൈ മാറ്റി വയ്ക്കുന്നതിന് ഇന്ത്യയില്‍ത്തന്നെയുള്ള ഏക ആശുപത്രിയാണ് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരവധി പേര് അവയവദാനത്തിന് തയാറാകുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനം നാമമാത്രമാകുമ്പോള്‍ അവയവം ലഭ്യമായാലും ചികിത്സയ്ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിവരുന്നു സാധാരണക്കാര്‍ക്ക്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷത്തോളമാണ് ചെലവഴിക്കേണ്ടി വന്നത്.
ആവശ്യക്കാര്‍ ഏറെ
അവയവ കൈമാറ്റത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയില്‍ വൃക്ക ലഭിക്കുന്നതിന് മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1018 പേര്. 152 പേര് കരളിനും ആറ് പേര് ഹൃദയത്തിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് പേര് ഒന്നില്‍ക്കൂടുതല്‍ അവയവങ്ങള്‍ ആവശ്യമുള്ളവരാണ്. ഈ വര്‍ഷം ജൂണ്‍ 16 വരെ 30 പേരുടെ അവയവങ്ങളാണ് മരണശേഷം കൈമാറ്റം ചെയ്തത്. കഴിഞ്ഞ വര്‍ഷം 58, 2013ല്‍ 36, 2012ല്‍ ഒമ്പതു പേര് മരണശേഷം അവയവം ദാനം ചെയ്തു. രാജ്യത്ത് തമിഴ്നാടാണ് അവയവദാനത്തില്‍ മുന്നില്‍. 58 സെന്ററുകളാണ് തമിഴ്നാട്ടില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഉള്ളത്. ഈ വര്‍ഷം 92പേരും 2014ല്‍ 136ഉം പേര് അവയവം ദാനം ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിനും പിന്നില്‍.
അവയമാറ്റ ശസ്ത്രക്രിയ നടത്തുന്ന കേരളത്തിലെ ആശുപത്രികള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് (കിഡ്നി, ലിവര്‍), കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിഡ്നി), അനന്തപുരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിഡ്നി), ഗോകുലം മെഡിക്കല്‍ കോളേജ് വെഞ്ഞാറമ്മൂട് (കിഡ്നി), റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (കോര്‍ണിയ), വാസന് ഐ കെയര്‍ (കോര്‍ണിയ), ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കാര്‍ഡിയാക് വാല്‍വ്, ഹാര്‍ട്ട്). കോട്ടയം: മെഡിക്കല്‍ കോളേജ് (കിഡ്നി, ഹാര്‍ട്ട്), വാസന് ഐ കെയര്‍ (കോര്‍ണിയ), കാരിത്താസ് (ഹാര്‍ട്ട്, ലങ്സ്). കൊച്ചി: ലൂര്‍ദ് ഹോസ്പിറ്റല്‍ (കിഡ്നി), ആസ്റ്റര്‍ മെഡിസിറ്റി (കിഡ്നി), അമൃത (ഹാര്‍ട്ട്, ലിവര്‍, കിഡ്നി, ലങ്സ്, പാന്‍ക്രിയാസ്, കോര്‍ണിയ, സ്മോള്‍ ഇന്റസ്റ്റൈന്, ഹാന്റ്സ്), ലേക്ഷോര് (ലിവര്‍, കിഡ്നി), വാസന് ഐ കെയര്‍ (കോര്‍ണിയ), ലിറ്റില്‍ ഫഌവര്‍ (കോര്‍ണിയ), കോണ്ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ (കോര്‍ണിയ), മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (ഹാര്‍ട്ട്, ലിവര്‍, ലങ്സ്, പാന്‍ക്രിയാസ്, കോര്‍ണിയ), ലിസി (ഹാര്‍ട്ട്, കിഡ്നി), പി.വി.എസ്. മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (കിഡ്നി). തൃശൂര്‍: വെസ്റ്റ് ഫോര്‍ട്ട് (കിഡ്നി), കോഴിക്കോട്: ബേബി മെമ്മോറിയല്‍ (കിഡ്നി), മെഡിക്കല്‍ കോളേജ് (കിഡ്നി), മിംസ് (ലിവര്‍, കിഡ്നി, ഹാര്‍ട്ട്), മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ (ഹാര്‍ട്ട്). കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് (ലിവര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: