വാല്മീകി രാമായണം അയോദ്ധ്യകാണ്ഡം ഏഴാം സര്‍ഗ്ഗത്തിന് മന്ഥരാവിഷാദം എന്നാണ് പേര്. കൈകേയിയുടെ ദാസിയും (ചില രാമായണങ്ങളില്‍ ധാത്രിയെന്നു കാണുന്നു) ശരീരത്തില്‍ മൂന്നു വളവുള്ളവളും വക്രബുദ്ധിയും, വാക്സാമര്ത്ഥ്യക്കാരിയുമായ മന്ഥര യാദൃശ്ചികമായി ഒരുമണിമാളികയില് കയറിച്ചെന്നു. അയോദ്ധ്യ മുഴുവന്‍ അലങ്കരിച്ചിരിക്കുന്നതും തെരുവീഥികളില്‍ കൊടിക്കൂറകളേന്തിയ ജനങ്ങള്‍ ഉത്സാഹത്തിമിര്‍പ്പോടെ സഞ്ചരിക്കുന്നതും കണ്ടു.
ദേവാലയങ്ങളില്‍ വാദ്യഘോഷം കേള്‍ക്കുന്നു. പൊന്നണിഞ്ഞ ആനകളേയും കുതിരകളേയും നിരത്തി നിറുത്തിയിരിക്കുന്നു. മന്ഥര ആകെ അത്ഭുതപ്പെട്ടു. എന്താണ് വിശേഷമെന്ന് തിരക്കി. നാളെ പൂയം നക്ഷത്രത്തില്‍ രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നതായി അറിഞ്ഞു. ആ കൂനി ഞെട്ടിപ്പോയി. തന്റെ ആഗ്രഹങ്ങളൊക്കെ തകിടം മറിയുന്നു. കൈകേയിയുടെ പുത്രന് രാജാവായാല്‍ തോഴിയെന്ന നിലയില്‍ തനിക്കു കിട്ടുമായിരുന്ന സ്ഥാനമൊക്കെ നഷ്ടപ്പെടുന്നു. അഭിഷേകം തടയാന്‍ ഉടനെയെന്തെങ്കിലും ചെയ്തേ പറ്റൂ. അവള് കൈകേയിയുടെ കൊട്ടാരത്തിലേയ്ക്കോടി. ആലസ്യത്തോടെ ഒന്നുമറിയാതെ കിടന്നിരുന്ന കൈകേയിയോടു കയര്‍ത്തു.
ദുര്‍ഭഗേ, മൂഢേ! മഹാഗര്‍വ്വിതേ! കിടന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ
ഏറിയൊരാപത്തുവന്നടുത്തു നിനക്കാരുമൊരു ബന്ധുവില്ലെന്നു നിര്‍ണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ കാമിനിമാര്കുല മൗലി മാണിക്യമേ.
അടുത്തദിവസം രാമന് യുവരാജാവാകുന്നുവെന്നു കേട്ടപ്പോള്‍ കൈകേയി സന്തോഷംകൊണ്ട് മതിമറന്നു. കഴുത്തില്‍ കിടന്ന മാലയൂരി മന്ഥരയ്ക്ക് സമ്മാനിക്കുകയാണു ചെയ്തത്. മന്ഥരയാകട്ടെ കൈകേയിലെ ശകാരിക്കുകയും അഭിഷേകം മുടക്കാന്‍ എന്തെങ്കിലും ഉടനെ ചെയ്യണമെന്നും ശഠിക്കുകയുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: