സ്ത്രീചാപല്യംകൊണ്ട് ഞാന്‍ പറയുന്നതാണ്. അങ്ങയോട് ഞാന്‍ ധര്‍മ്മം ഉപദേശിക്കുകയോ പഠിപ്പിക്കുകയോ അല്ല. അങ്ങേക്കും അനുജനും യുക്തമെന്ന് തോന്നുന്നത്പോലെ പ്രവര്‍ത്തിച്ചാലും. സ്നേഹബഹുമാനങ്ങള്‍കൊണ്ട് ഞാന്‍ കാര്യങ്ങള്‍ ഓര്മ്മിപ്പിച്ചുവെന്നേ ഉള്ളു.
സീതയുടെ സ്നേഹവചനം കേട്ട് രാമന് പറഞ്ഞു. സീതേ എനിക്ക് ഹിതകരമായിട്ടുള്ളതാണ് ഭവതി പറഞ്ഞത്. ഭവതി പറഞ്ഞത് ഭവതിക്കുമാത്രം പറയാന്‍ കഴിയുന്നതാണ്. എന്നാല്‍ ഞാന്‍ ഒന്നു പറഞ്ഞുകൊള്ളട്ടെ ”ക്ഷത്രിയൈര്‍ ധാര്യതേ ചാപോ നാര്തശബ്ദോ ഭവേദിതി.” ക്ഷത്രിയന് വില്ലു ധരിക്കുന്നത് എങ്ങുനിന്നും ആര്‍ത്തരുടെ ശബ്ദം കേള്‍ക്കാതിരിക്കാനാണ്.
ദണ്ഡകാരണ്യവാസികളായ താപസന്മാര് ആപത്തിലകപ്പെട്ടിരിക്കുകയാണ്. അവര്‍ എന്നെ ശരണം പ്രാപിച്ചിരിക്കുന്നു. തപശക്തികൊണ്ട് രാക്ഷസരെ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും പക്ഷെ കഷ്ടപ്പെട്ടു നേടിയതപോബലം ഇതിനുപയോഗിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവരെന്നെ ശരണം പ്രാപിച്ചത്. ഫലമൂലങ്ങള്‍ ഭക്ഷിച്ച് സ്വധര്മ്മംപാലിച്ച് ജീവിക്കുന്ന ഈ തപസ്വികളെ എന്തിനാണിങ്ങനെ ഉപദ്രവിക്കുന്നത്? അവര്‍ എന്റെ മുന്നില്‍ വന്ന് അഭയം ചോദിച്ചത് കണ്ടില്ലെ. അവരെ എല്ലാവിധത്തിലും സംരക്ഷിച്ചുകൊള്ളാമെന്ന് ഞാന്‍ പ്രതിജ്ഞയും ചെയ്തു. സത്യം എനിക്കെന്നും പ്രിയമാണ്. അതുകൊണ്ട്
”അപ്യഹം ജീവിതം ജഹ്യാം ത്വാം വാ സീതേ സലക്ഷ്മണാം
നതുപ്രതിജ്ഞാം സംശ്രുത്യ ബ്രാഹ്മണേഭ്യോ വിശേഷത:” (അരണ്യം 10:19)
ഞാന്‍ ജീവനോടെ ഇരിക്കുന്നകാലത്തോളം ചെയ്ത പ്രതിജ്ഞ ലംഘിക്കുകയില്ല. ഞാനെന്റെ പ്രാണന് ഉപേക്ഷിച്ചെന്നുവരാം. ലക്ഷ്മണനേയോ നിന്നേയോ പരിത്യജിച്ചേക്കാം. എന്നാലും പ്രതിജ്ഞ കൈവെടിയുകയില്ല. വിശേഷിച്ചും ബ്രാഹ്മണരോട് ചെയ്ത പ്രതിജ്ഞ. സ്നേഹംകൊണ്ടും സൗഹൃദംകൊണ്ടും ഭവതി പറഞ്ഞ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. കുലത്തിനു ചേര്‍ന്ന വാക്കുകള്‍ പറഞ്ഞ ഭവതി എനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ടവളാണ്.
സാധാരണയായി സീത ഒരു മിണ്ടാപ്രാണിയാണ്.
അധികം സംസാരിക്കുന്നതായി താന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രാണനാഥനെ അധര്‍മ്മം ബാധിക്കുമോ എന്ന സംശയം വന്നപ്പോള്‍ സ്വാഭിപ്രായം തുറന്നുപറഞ്ഞു. ഒരു സഹധര്‍മ്മിണിയുടെ ധര്‍മ്മം യഥാകാലം യഥാവിധി അനുഷ്ഠിച്ചു. അതും വിനയത്തോടും സൗമ്യതയോടും അഭിപ്രായ ദാര്‍ഢ്യത്തോടുകൂടിയും. അതിന് രാമന് പറഞ്ഞ മറുപടിയോ സൗഹൃദവും, സന്തോഷവും ധര്മ്മാദരവും നിറഞ്ഞത്. ഒരുപക്ഷെ ഇതുകൊണ്ടായിരിക്കാം പിന്നീടൊരിക്കല്‍ മാരുതി സീതയോടുതന്നെ പറയുകയുണ്ടായി.
യുക്താ രാമസ്യ ഭവതി ധര്‍മ്മപത്നീ ഗുണാന്വിതാ (യുദ്ധം 113:48)
ഭവതി ശ്രീരാമചന്ദ്രന് സര്‍വ്വഥാ അനുരൂപയായ സഹധര്‍മ്മിണിയാണെന്ന്.
വനത്തിലെ രമണീയമായ പര്‍വത ശൃംഗങ്ങളുടേയും നദികളുടേയും സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്രതുടര്‍ന്നു. വഴിക്കൊരു മനോഹരമായ പൊയ്ക അതില്‍നിന്നും ശീതവാദ്യങ്ങളുടെ മാന്ദ്രമധുരസ്വനം. പക്ഷേ ആരേയും അവിടെ കണ്ടതുമില്ല. കൂടെയുണ്ടായിരുന്ന ധര്മ്മഭൃത് എന്ന മുനിയോട് രാമന് അതിനെപ്പറ്റി ചോദിച്ചു. പഞ്ചാപ്സരസ്സ് എന്ന തടാകമാണ് അതെന്ന് മുനി മറുപടി പറഞ്ഞു. പണ്ട് മാണ്ഡകര്ണിയെന്ന മുനിയുടെ തപസ്സില്‍ ഭയപ്പെട്ട ദേവന്മാര് അദ്ദേഹത്തിന്റെ തപസ്സിന്ന് വിഘ്നം വരുത്താനായി അഞ്ച് അപ്സരസ്സുകളെ അയച്ചുവത്രെ. മഹാജ്ഞാനിയായ മഹര്‍ഷി അവരെ പത്നിമാരായി സ്വീകരിച്ച് തടാകത്തിന്റെ ഉള്ളില്‍ ഒരു ഗൃഹം നിര്‍മ്മിച്ച് അവരെ അതില്‍ പാര്‍പ്പിച്ചു.
അവരുടെ സംഗീതോല്ലാസത്തിന്റെ ശബ്ദമാണ് ജലാശയത്തില്‍നിന്നും കേള്‍ക്കുന്നതെന്ന് മുനി പറഞ്ഞു. ഇങ്ങനെ കഥയും കേട്ടുകൊണ്ട് ഞങ്ങള്‍ ആശ്രമമണ്ഡലത്തിലെത്തി ഓരോരോ ആശ്രമങ്ങളില്‍ പലയിടത്തുമായി മാറിമാറി താമസിച്ച് പത്തുവര്‍ഷത്തോളം ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. പിന്നീട് വീണ്ടും സുതീഷ്ണാശ്രമത്തിലേക്ക് തിരിച്ചുപോയി. ഏതാനും നാള് അവിടെ തങ്ങിയശേഷം മഹര്‍ഷിയുടെ അനുവാദത്തോടെ അവിടേനിന്നും അഗസ്ത്യമുനിയെ കാണാന്‍ പുറപ്പെട്ടു. വഴിക്ക് ഒരു രാത്രി അഗസ്ത്യ സഹോദരനായ മുനിയുടെ ആശ്രമത്തില്‍ തങ്ങി. അടുത്തനാള്‍ അഗസ്ത്യാശ്രമത്തിലേക്ക് പുറപ്പെട്ടു. സീതാരാമന്മാര് വരുന്ന വിവരം മുന്‍കൂട്ടി മഹര്‍ഷിയെ അറിയിക്കുന്നതിന്നായി രാമന് തനിക്ക് നിര്‍ദ്ദേശം നല്കി.
താന്‍ അഗസ്ത്യ മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. അഗസ്ത്യ ശിഷ്യനെ വിവരം ധരിപ്പിച്ചു. ശിഷ്യന് മഹര്‍ഷിയോട് വിവരം ഉണര്‍ത്തി. മുനിയുടെ ആജ്ഞപ്രകാരം ശിഷ്യന് സീതാരാമന്മാരെ കൂട്ടിക്കൊണ്ടുവന്നു. അഗസ്ത്യമഹര്‍ഷി വന്ന് യഥോചിതം എതിരേറ്റു. തങ്ങള്‍ മൂവരും ഋഷിയുടെ പാദങ്ങളില്‍ നമസ്കരിച്ചു. അദ്ദേഹം തങ്ങളെ ആസനസ്ഥരാക്കി അര്‍ഘ്യപാദ്യങ്ങള്‍ നല്കി സ്വീകരിച്ചശേഷം ആഹാരം നല്കി. അതിനുശേഷം ഒരു ദിവ്യധനുസ്സും ശരപൂര്ണ്ണമായ ആവനാഴിയും, വാളും സമ്മാനിച്ചു. അവ മൂന്നും ആവശ്യമാകുന്ന സമയത്ത് തനിക്ക് കിട്ടത്തക്കവണ്ണം അവയെ ഋഷിയുടെ പക്കല്‍തന്നെ നിക്ഷിപ്തമാക്കി.
(തുടരും)
9443669537
പ്രതികരിക്കാൻ ഇവിടെ എഴുതുക: