യുവ ക്രിക്കറ്റ് താരം ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് വിചാരണക്കോടതി വിധി പ്രസ്താവിച്ചത് ക്രിക്കറ്റിനോട് വലിയ കമ്പമില്ലാത്തവരില് പോലും ആശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കുള്ള ആഹ്ലാദം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ക്രിക്കറ്റ് താരങ്ങള്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. ഐപിഎല്‍ മത്സരമാണ് ക്രിക്കറ്റിനാകെതന്നെ കളങ്കമുണ്ടാക്കിയത്. വാതുവയ്പ്പും മത്സരമാക്കി കോടികള്‍ കൈമറിഞ്ഞു, താരങ്ങളും ഇതിന്റെ പങ്കുപറ്റി തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്.
രാഷ്ട്രീയക്കാരും അധോലോക നായകന്മാരും ക്രിക്കറ്റ് കേമന്മാരുമെല്ലാം ഇതില്‍ പങ്കാളികളാണെന്നായിരുന്നു ആരോപണം. ശ്രീശാന്തടക്കം മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ 42 പ്രതികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെ താരങ്ങള്‍ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത് ആണയിടുമ്പോഴും കുറ്റവാളിയെന്ന് സ്ഥാപിക്കാന്‍ സംഘടിത ശ്രമം ആരുടെയൊക്കെയോ ഭാഗത്തുനിന്നുണ്ടായി എന്നത് വസ്തുതയാണ്. ശ്രീശാന്ത് മുന്‍കൂറായി വാതുവയ്പ്പുകാരില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ഇനി ശ്രീശാന്തിന് തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയവരുണ്ട്. വെള്ളിയാഴ്ച കോടതിവിധി വന്നില്ലെങ്കില്‍ എന്നെന്നേയ്ക്കുമായി താന്‍ ക്രിക്കറ്റിനോട് വിട പറയുമെന്ന് ശ്രീശാന്ത് പ്രഖ്യാപിക്കുകയും ചെയ്തതാണ്.
ശ്രീശാന്ത് ആഗ്രിഹച്ചതുപോലെ തന്നെ കുറ്റമുക്തനായി. ഇനി ക്രക്കറ്റിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് എളുപ്പമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെങ്കിലും പ്രതിസന്ധികള്‍ ഇനിയും ബാക്കിയാണ്. ചുമത്തപ്പെട്ട കുറ്റങ്ങള്‍ ചെറുതായിരുന്നില്ല. പ്രഥമഘട്ടം തരണം ചെയ്തെങ്കിലും അതൊക്കെ ഉണ്ടാക്കിയ മുറിവുണങ്ങാന്‍ ഇനിയും സമയമെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്കയിലെ മൂന്ന്, നാല് വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.
പോലീസ് സമര്‍പ്പിച്ച 6000 പേജുവരുന്ന കുറ്റപത്രം തന്നെ റദ്ദാക്കിയ കോടതി, കേസ് നിലനില്‍ക്കില്ലെന്നും പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ തൃപ്തികരമല്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ശ്രീശാന്തും സഹതാരങ്ങളും വാതുവെയ്പ്പ് നടത്തിയെന്നതിന് ആവശ്യമായ യാതൊരു തെളിവുകളും പോലീസിന് സമര്‍പ്പിക്കാനായിട്ടില്ല. കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള 36 പേര്‍ക്ക് പുറമേ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ജാവേദ് ഛോട്ടാനി, സല്മാന് തുടങ്ങി അധോലോകബന്ധങ്ങളുള്ള 6പേരെയും ഉള്‍പ്പെടെയായിരുന്നു പ്രതിപ്പട്ടിക.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതി വിധി പറയാനായി കേസ് പരിഗണിച്ചപ്പോള്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നുമായിരുന്നു പോലീസ് വാദം. ഐപിഎല്‍ കേസില്‍ അന്വേഷണം നടത്തിയ രാജസ്ഥാന്-ചെന്നൈ പോലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍കൂടി കുറ്റപത്രത്തിന്റെ ഭാഗമാക്കാനുണ്ടെന്ന പോലീസിന്റെ ആവശ്യവും പരിഗണിച്ചശേഷമായിരുന്നു വിധി പ്രസ്താവം.
2013 മെയ് 9ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെയ്പ്പ് നടക്കുന്നതായും കളിക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. കളിക്കാരെ സ്വാധീനിക്കുന്നതിനായി വന്‍തുകകളാണ് വാതുവെപ്പുകാര്‍ മുടക്കുന്നതെന്നും എഫ്ഐആറില്‍ ആരോപിച്ചു. മെയ് 9ന് മൊഹാലിയില്‍ കിങ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തില്‍ വാതുവെയ്പ്പുകാരുടെ നിര്‍ദ്ദേശ പ്രകാരം തന്റെ രണ്ടാമത്തെ ഓവറില്‍ 14 റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചു എന്നതായിരുന്നു പോലീസിന്റെ ആരോപണം. പോലീസ് കേസ്സെടുത്തതിനു പുറമെ വിവിധ വകുപ്പുകളും അന്വേഷണത്തില്‍ ഏര്‍പ്പെട്ടു.
ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശബന്ധം എന്നിവയെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചു. 12 ദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷമാണ് ശ്രീശാന്ത് ജയിലിലേക്ക് പോയത്. ജയലിലില്‍ അപായപ്പെടുത്തുമോ എന്ന ഭീതിപോലും ഉണ്ടായി. തുടര്‍ന്നാണ് പ്രത്യേക പരിരക്ഷ ലഭിക്കുന്ന ഭാഗത്തേക്ക് ശ്രീശാന്തിനെ മാറ്റിയത്. ശ്രീശാന്ത് അധോലോകസംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കേസെടുക്കാന്‍ താല്പര്യം കാണിച്ച പോലീസ് തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും മകോക്കയില് നിന്നും ഒഴിവാക്കാത്തതും ദുരൂഹമായിരിക്കുന്നു. ശ്രീശാന്തിനെ 12-ാം പ്രതിയാക്കി 2013 ജൂലായി 30ന് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി റദ്ദാക്കിയത്. 2013 സെപ്തംബര്‍ 13-നാണ് ബിസിസിഐ ശ്രീശാന്തിന് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കോടതി വിധി വന്നശേഷവും ബിസിസിഐ പ്രസ്താവിച്ചത് കോടതിവിധി ബാധകമല്ലെന്നും വിലക്ക് പിന്‍വലിക്കാന്‍ പറ്റില്ലെന്നുമാണ്. കുറ്റപത്രമായിരുന്നല്ലോ വിലക്കിനാധാരം. ഇനിയിപ്പോള്‍ വിലക്കിന് പ്രസക്തിയെന്ത് എന്ന് ക്രിക്കറ്റ് ലോകം ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: