അമൃത്സര്‍: പഞ്ചാബിലെ ദിനനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് സുപ്രണ്ട് അടക്കം 12പേര് കൊല്ലപ്പെട്ടു. എസ്പി (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികള്‍, ഏഴ് പൊലീസുകാര്‍, മൂന്നു പ്രദേശവാസികള്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
നാലു പേര്‍ക്കു പരുക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷനിലും ഒരു ബസിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴും ആക്രമണം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ-പാക്ക് അതിര്‍ത്തികളില്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 5.45 ഓടെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ഉണ്ടായത്. മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ നാലംഗ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്റെ നിയന്ത്രണം കൈക്കലാക്കി. ബസ് സ്റ്റേഷന് സമീപത്ത് നിന്നും ഒരാളുടെ കാര്‍ തട്ടിയെടുത്ത് ഭീകരര്‍ ഓടിച്ചു പോകുന്നത് കണ്ടുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അതുകൊണ്ട് തന്നെ മറ്റ് കേന്ദ്രങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താനുളള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
നാല് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു വനിതയുള്ളതായി പരുക്കേറ്റ സുരക്ഷാ സൈനികന് അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റേഷനും പരിസരവും സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. 140 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 300 സൈനികര്‍ സ്ഥലത്തുണ്ട്. ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഗുര്‍ദാസ്പൂരിലെ സ്കൂളുകളും കോളേജുകളും മുന്‍കരുതല്‍ നീക്കത്തിന്റെ ഭാഗമായി അടച്ചിട്ടു. ജമ്മുവിലെ ഹിരാനഗര്‍ അതിര്‍ത്തി വഴിയാണ് ഭീകരര്‍ രാജ്യത്തിനകത്ത് പ്രവേശിച്ചതെന്നാണ് നിഗമനം. ഗുര്‍ദാസ്പൂരില്‍ പഥാന്കോട്ട്അമൃത് സര് റെയില്‍വേ ട്രാക്കില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഈ പാതയിലൂടെയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
ഭീകരവിരുദ്ധ പ്രത്യേക സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. സൈന്യത്തിന്റെ തിരിച്ചടി വിജയിക്കുമെന്നു പൂര്‍ണവിശ്വാസമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഗുരുതരമായ ആക്രമണമാണിതെന്നും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് കിരണ്‍ റിജ്ജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: