ന്യൂദല്‍ഹി: പഞ്ചാബിലെ അതിര്‍ത്തിജില്ലയായ ഗുര്‍ദാസ്പൂരില്‍ പാക്ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് സൂപ്രണ്ട് അടക്കം 7 പേര് കൊല്ലപ്പെട്ടു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തിരിച്ചടിയില്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറി ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സുരക്ഷാ സേന വധിച്ചു. പഞ്ചാബ് പോലീസിന്റെ സ്വാത് ടീമും എന്‍എസ്ജി കമാണ്ടോകളും ചേര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഭീകരരെ വധിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.20ഓടെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദിനാ നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ ഭീകരരെ നേരിടുന്നതിനിടെ എസ്പി ഡിറ്റക്ടീവ് ബല്ജീതിസിങ്, രണ്ട് ഹോംഗാര്‍ഡുമാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ആയുധങ്ങളുമായി സൈനികവേഷത്തിലെത്തിയ ഭീകരര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെയ്ക്കുകയായിരുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പാക് അതിര്‍ത്തി കടന്നെത്തിയ മൂന്നംഗ ഭീകരസംഘം സൈനിക വേഷത്തില്‍ ആദ്യം ടെമ്പോ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വെട്ടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് ദിനാനഗര്‍ ബൈപാസ്വഴി വന്ന മാരുതി 800 കാറിന്റെ ഡ്രൈവറെ വെടിവെച്ചിട്ടശേഷം കാര്‍ തട്ടിയെടുത്ത് വഴിയോര കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. പഞ്ചാബ് റോഡ്വേയ്സിന്റെ ബസ്സിനുനേരെയും ബുള്ളറ്റുകള്‍ ഉതിര്‍ത്തെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ബസ് ഡ്രൈവര്‍ ഭീകരരില്‍നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ്സിലെ നാലു യാത്രക്കാര്‍ക്ക് വെടിയേറ്റു.
മുന്നില്‍പ്പെട്ടവരെയെല്ലാം വെടിവെച്ചുനീങ്ങിയ ഭീകരസംഘം ദിനാനഗര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ വെച്ച് 16കാരനായ യുവാവിനുനേരെ വെടിവെയ്ക്കുകയും പോലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ഗ്രനേഡുകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനുശേഷമാണ് ദിനാനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ ഇരച്ചുകയറിയത്.
ഭീകരാക്രമണം തിരിച്ചറിഞ്ഞ പഞ്ചാബ് പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഒളിത്താവളം വളഞ്ഞ് മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിലാണ് ഭീകരരെ മൂന്നുപേരെയും കൊലപ്പെടുത്തിയത്. പഞ്ചാബ് പോലീസിന്റെ സ്വാത് ഭീകരവിരുദ്ധ വിഭാഗവും എന്‍എസ്ജി കമാണ്ടോകളും അടങ്ങുന്ന മുന്നൂറംഗ സംഘമാണ് ഭീകരരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. സൈനികവേഷത്തിലെത്തിയ ഭീകരരുടെ കൈവശം 3 എ.കെ 47 തോക്കുകളും 2 ജിപിഎസുകളും 2 ചൈനാ നിര്‍മ്മിത ഗ്രനേഡുകളും പത്തു മാഗസിനുകളും കണ്ടെത്തി.
രാജ്യമെങ്ങും നടത്തിയ തിരച്ചിലില്‍ മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ എംജി റോഡില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി. ദിനാനഗര്‍-പത്താന്‍കോട്ട് റെയില്‍വേ ട്രാക്കില്‍ നിന്നും അഞ്ച് ബോംബുകളും കണ്ടെത്തി നിര്‍വീര്യമാക്കി. പഞ്ചാബിലെ ദുര്ദാസ്പൂരില് ആക്രമണം നടത്തിയ ഭീകരര്‍ നുഴഞ്ഞുകയറിയത് മുള്ളുവേലി നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയാകാത്ത ജമ്മു-പത്താന്‍കോട്ട് അതിര്ത്തിമേഖലയിലൂടെയെന്ന് രഹസ്യാന്വേഷണ വിഭാഗം.
ലഷ്കറെ തോയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രിയുമായും ദേശീയ സുരക്ഷാഉപദേഷ്ടാവുമായും കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്കി. അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ഭാഗമായി ജമ്മു മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതോടെ ഭീകരര്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുകയാണെന്ന് യോഗം വിലയിരുത്തി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതീവ ഗൗരവകരമായ ആക്രമണമാണ് പഞ്ചാബിലേതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: