തന്റെ സ്വാമിക്കായി ജീവത്സമര്പ്പണം ചെയ്ത പരമഭക്തനായ ജടായു ‘സ്വധര്‍മ്മേ നിധനം ശ്രേയ:’ എന്നതിന്റെ ഉത്കൃഷ്ട ഉദാഹരണമാണ്. ജടായുവിന് സാരൂപ്യമുക്തിയാണ് ഭഗവാന് നല്‍കുന്നത്.സാമീപ്യം, സാലോക്യം,സായൂജ്യം എന്നീ മൂന്നുതരം മുക്തിയാണ് ഭക്തിയോഗത്തില് പരമഗതിയായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. ജടായുവിന് പോലും ഏറ്റവും ഉന്നതാവസ്ഥ ആഗ്രഹിക്കാവുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് രാമായണം വിഭാവനം ചെയ്യുന്നത്. സീതാന്വേഷണത്തിലും ജടായുമരണത്തിലും സാധാരണക്കാരനെപ്പോലെ ദു:ഖിക്കുന്ന ശ്രീരാമന് ‘ന: ബുദ്ധിഭേദം ജനയേത്’ എന്ന സിദ്ധാന്തം മാത്രമായിരിക്കയാണ്. തന്റെ നിലവാരം പ്രദര്‍ശിപ്പിക്കാനല്ല, താന്‍ സേവിക്കേണ്ട വിഭാഗങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കയാണ്വേണ്ടതെന്നു ഭാവിപരിഷ്കര്ത്താക്കളെ പഠിപ്പിക്കുന്ന ലോക സംഗ്രഹമാണ് ശ്രീരാമന്റെ ജീവിതം.
തന്റെ മരണസമയത്തും ജടായു ശ്രീരാമനെ സ്തുതിക്കുന്നു. ഇതു വെറും മുക്തിമാത്രം ആഗ്രഹിച്ചുള്ള സ്തുതിയായിരുന്നില്ല. ധര്മ്മസംരക്ഷണംചെയ്യുന്ന വീരന്മാരുടെ – ഇന്ന് നമ്മുടെ സൈന്യം- മനോബലം വര്‍ദ്ധിപ്പിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. സൈന്യത്തിന്റെ മനോബലം വര്‍ദ്ധിപ്പിക്കുന്നവിധം നാമോരോരുത്തരും അവരെ വായതുറന്നു പ്രശംസിക്കണം.
കബന്ധന് പരമാത്മാവിന്റെ വിരാടരൂപം വര്ണ്ണിക്കുന്നഭാഗം ഏറ്റവും സുന്ദരമായവിധം ഏഴുത്തച്ഛന്‍ കൈകാര്യം ചെയ്തിരിക്കുന്നു. സനാതന ധര്‍മ്മമായ ഹിന്ദുധര്‍മ്മം ഒരു ലോകധര്മ്മമാണ്. അതു ഭാരതമണ്ണില്‍ ജനിച്ചുവെന്നുമാത്രം. അതിന് ഒക്കുന്നവിധം വര്‍ണ്ണനയാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. കബന്ധനാണ് ശബരിയുടെ അടുത്തയക്കുന്നത്, ശബരി സുഗ്രീവന്റെയടുത്തേക്കും. ജടായു, കബന്ധന്, ശബരി സുഗ്രീവന് എന്നിവര്‍ സാമൂഹ്യക്രമത്തില്‍ ഏറെ പിന്നിലായിരുന്നിരിക്കാം. എന്നാല്‍ ധര്‍മ സംരക്ഷണത്തില്‍ തങ്ങളുടെ അന്ത്യ നിമിഷത്തില്‍ പോലും ആദ്യത്തെ മൂന്നുപേരും വളരെ പ്രധാനപ്പെട്ട കണ്ണികളായി പ്രവര്‍ത്തിക്കുന്നു. ഓരോവ്യക്തിക്കും എത്ര ഉയര്‍ന്ന മന:സംസ്കാരമാണ് ഭാരതഭൂവിലുണ്ടായിരുന്ന പ്രാചീന വ്യവസ്ഥ നല്‍കിയിരുന്നത് എന്നത് നമുക്ക് ഈ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാനാവും.
മതംഗമുനിയുടെ ആശ്രമത്തില്‍. ശബരി എന്ന വേടക്കിടാത്തി ഒളിച്ചു വന്നിരുന്നത് ആശ്രമ വാസികള്‍ ഉണരും മുന്‍പ് അടിച്ചു വൃത്തിയാക്കാനായിരുന്നു. ഒരുദിവസം ഒളിച്ചിരുന്ന് ആശ്രമവാസികള്‍ ശബരിയെ ”പിടിച്ചു.” അന്നുമുതല്‍ ആശ്രമത്തിലെ സ്ഥിരം അന്തേവാസിനിയായി തപസ്സനുഷ്ഠിക്കുകയായിരുന്നു ശബരി മാതാവ്. ശ്രീരാമനോട് അവരും അവരോട് ശ്രീരാമദേവനും സംസാരിക്കുന്ന തലവും വിഷയങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാവും അവര്‍ തമ്മിലുള്ള പരസ്പര ബഹുമാനം. ഒന്‍പതു പ്രകാരത്തിലുള്ള ഭക്തിയാണ് ശ്രീരാമന് ചര്‍ച്ചചെയ്യുന്നത്. ശബരി മാതാവ് ശ്രീരാമന് രാവണനുമായുണ്ടയേക്കാവുന്ന സംഘര്‍ഷത്തില്‍ ആരേയാണ് സഖ്യകക്ഷിയാക്കേണ്ടത് എന്ന് ഉപദേശിക്കുകയും സീതയെപ്പറ്റിയുള്ള കൃത്യവിവരങ്ങള്‍ കൊടുക്കുകയും സാധാരണ തപസ്വിനിക്കോ, വനവാസിസ്ത്രീക്കോ വഴങ്ങുന്ന വിഷയങ്ങളല്ലല്ലോ അവ. സാധനയിലൂടെയും സേവനത്തിലൂടെയും സ്വന്തംതലം എത്രവേണമെങ്കിലും ഒരാള്‍ക്ക് വേണമെന്നുവച്ചാല്‍ ഉയര്‍ത്താനാവും എന്നതിന്റെ ഉദാഹരണമാണ് ശബരിമാതാവ്.
സത്സംഗം, കഥാകഥനം, ഭഗവദ്് ഗുണങ്ങള്‍ സ്മരിക്കല്‍, ഭഗവത് വാണി പ്രചരിപ്പിക്കല്‍, ഭഗവാന്റെ കാരക പുരുഷന്മാരായിട്ടുള്ള ആചാര്യന്മാരെ സേവിക്കുക, ആചാരാനുഷ്ഠാനങ്ങളോടുകൂടി ഭഗവത്സേവ( പൂജ),മന്ത്രം ജപിക്കല്‍ സര്‍വ്വതിലും ഈശ്വരദര്‍ശനം നടത്തുക, വിരക്തനായിജീവിച്ച് തത്വചിന്തനം നടത്തുക എന്നിവയാണ് ഒമ്പതു പ്രകാരമുള്ള ഭക്തി. സര്വ്വസാധാരണക്കാര്മുതല് ഉന്നതതലത്തിലെത്തിയവര്വരെ എല്ലാ വിധത്തിലും തലത്തിലുമുള്ളവര്ക്കും ചേര്‍ന്നത് തെരഞ്ഞടുക്കാവുന്നതരത്തിലാണ് നവധാ ഭക്തികളുടെ വിവരണം. ശ്രവണം ,കീര്‍ത്തനം നാമസ്മരണം, പാദസേവനം എന്നീക്രമത്തിലുള്ള തിനേക്കാള്‍ ചെറിയതോതില്‍ ഭിന്നമാണ് ഈ ഒന്‍പതു ഭക്തികള്‍. ഏതു വിഷയവും പതുക്കെ പതുക്കെ ലളിതമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്നതാവാം ഇതിനു കാരണം. ഏതായാലും ഭക്തി കേന്ദ്രിതമായി എഴുതപ്പെട്ട രാമായണകാവ്യമായ അദ്ധ്യാത്മരാമായണത്തില്‍ ഭക്തിയെ രാമന്‍തന്നെ നിര്‍വ്വചിക്കുന്ന ഈസന്ദര്ഭത്തിന് കാതലായസ്ഥാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: