ന്യൂദല്‍ഹി: മുന്‍രാഷ്ട്രപതിയും രാജ്യത്തിന്റെ മിസൈല്‍മാനുമായ പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. ഷില്ലോങിലെ ബെഥനി ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു അന്ത്യം. ഷില്ലോങ്ങ് ഐഐഎമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ വൈകിട്ട് 6.30ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. മേഘാലയ ഗവര്‍ണ്ണര്‍ വി. ഷണ്‍മുഖനാഥനും ചീഫ് സെക്രട്ടറി പി.ബി.ഒ. വാര്ജ്രിയും ആശുപത്രിയിലുണ്ടായിരുന്നു.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച്, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായി വളര്‍ന്ന ഡോ. അവുള് പകിര്‍ ജയ്നുലബ്ദീന്‍ അബ്ദുള്‍ കലാം 2002-2007 വര്‍ഷം രാഷ്ട്രപതിയായും ഉയര്‍ന്നു. ഇക്കാലയളവില്‍ അദ്ദേഹം രാജ്യത്തെ യുവജനങ്ങളോട് നടത്തിയ സംവാദങ്ങളും അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കാന് ശ്രമിച്ചതും രാജ്യത്താകമാനം പുത്തനുണര്‍വ്വ് നല്കി. രാഷ്ട്രപതിയുടെ കാലാവധി തീര്‍ന്ന ശേഷവും രാജ്യത്തെ ജനത അദ്ദേഹത്തെ രാഷ്ട്രപതിയായി തന്നെ കണക്കാകി ആദരിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലേക്ക് അവരെ നയിക്കുകയുമായിരുന്നു കലാം അവസാന നാളുകളില്‍. വിശ്രമമില്ലാതെ അദ്ദേഹം രാജ്യമാസലകം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനിടെ തന്നെ അന്ത്യവും അദ്ദേഹത്തെ തേടിയെത്തി.
മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച കേന്ദ്രആഭ്യന്തര സെക്രട്ടറി എല്‍.സി ഗോയല്‍ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പരിഹരിക്കാനാവാത്ത നഷ്ടമാണ് രാഷ്ട്രത്തിന് സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പ്രതികരിച്ചു. നികത്താനാവാത്ത വിടവ് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. അബ്ദുള്‍കലാമിന്റെ മരണത്തില്‍ ഗാഢമായി ദുഃഖിക്കുന്നു, രാജ്നാഥ്സിങ് പറഞ്ഞു. ജനങ്ങളുടെ പ്രസിഡന്റായിരുന്നു ഡോ. കലാമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചു.
പൈലറ്റാകാന്‍ കൊതിച്ച് ശാസ്ത്രജ്ഞനായി മാറിയ ഡോ. കലാം 1998ല്‍ ഭാരതം നടത്തിയ അണുപരീക്ഷണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1931ല്‍ രാമേശ്വരത്തെ തമിഴ് മുസ്ലിം കുടുംബത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച കലാം സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സിലും തുടര്‍ന്ന് എയറോസ്പേസ് എഞ്ചിനീയറിങ്ങിലും ബിരുദമെടുത്തു. 1960ല്‍ ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ച കലാം വിക്രംസാരാഭായിയുടെ അടുത്ത ശിഷ്യനായി മാറി.
അവിവാഹിതനായി ജീവിച്ച അദ്ദേഹം അഞ്ചര ശതാബ്ദക്കാലം ശാസ്ത്രലോകത്തിനായി മാറ്റിവെച്ചു. തന്റെ അനുഭവ സമ്പത്തു മുഴുവന്‍ രാജ്യത്തെ യുവജനതയ്ക്കായി മാറ്റിവെച്ചുകൊണ്ടുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നിരവധി വിദേശ സര്‍വ്വകലാശാലകള്‍ ഡോക്ട്രേറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: