അതിനുശേഷം രാമന് മഹര്‍ഷിയോട് തങ്ങള്‍ക്ക് സുഖമായി താമസിക്കുന്നതിന് ഒരു ഇടം പറഞ്ഞുതരണമെന്നപേക്ഷിച്ചു. അദ്ദേഹം അല്പം ആലോചിച്ച ശേഷം അവിടെനിന്നും രണ്ടുകാതം അകലെയുള്ള പഞ്ചവടി ആശ്രമവാസത്തിന്ന് പറ്റിയ സ്ഥലമാണെന്ന് നിര്‍ദ്ദേശിച്ചു. ഗോദാവരിക്കരയില് കായ്കനികള്‍ സുലഭമായി ലഭിക്കുന്ന പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കുമെന്നും മഹര്‍ഷി പറഞ്ഞു. ഞങ്ങള്‍ മുനിയെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് പഞ്ചവടിയിലേക്ക് പുറപ്പെട്ടു.
ദണ്ഡകാരണ്യത്തിന്റെ ഒരു ഭാഗത്ത് മഹാക്രൗഞ്ചമെന്ന ഒരു മഹാഗിരിയുണ്ട്. അതിന്റെ ഒരു ഭാഗത്ത് സമ്പാതിയുടെ അനുജനും ദശരഥന്റെ ബാല്യകാല സുഹൃത്തുമായ ജടായു എന്ന ഗൃദ്ധ്രരാജന്‍ വാഴുന്നുണ്ടായിരുന്നു. യാത്രക്കിടയില്‍ ഞങ്ങള്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന് ജടായുവിനെ സമീപിച്ചത്. ജടായുവാകട്ടെ രാമനെ തിരിച്ചറിയുക മാത്രമല്ല
”ജടായുരിതമാംവിദ്ധി ശ്യേനീപുത്രമരിന്ദമ”
ഞാന്‍ ശ്യേനീപുത്രനായ ജടായുവാണ് എന്ന് മറുപടി നല്കി. മാത്രമല്ല ജടായു പറഞ്ഞു മകനെ, ഞാന്‍ നിന്റെ പിതാവിന്റെ മിത്രമാണെന്നും; വേണമെങ്കില്‍ വനവാസത്തില്‍ ഞാന്‍ അങ്ങയെ സഹായിക്കാം. അങ്ങ് പുറത്തുപോകുന്ന സമയങ്ങളില്‍ സീതാദേവിക്ക് സംരക്ഷണം നല്‍കാമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന് അദ്ദേഹത്തിന്ന് ഉചിതമായ ആദരസത്കാരങ്ങള്‍ നല്കി. അതിനുശേഷം ഞങ്ങള്‍ യാത്രതുടര്ന്ന് ഗോദാവരീതീരത്തു ചെന്ന് യാത്രാക്ഷീണം മാറ്റുന്നതിന്നായി വിശ്രമിച്ചു.
പുണ്യനദിയെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച് പരന്നൊഴുകുന്ന ഒരു മഹാവാഹിനിയാണ് പവിത്ര ചരിതയായ ഗോദാവരി. ഗോദാവരിയുടെ ദിവ്യമഹിമ അവര്‍ണ്ണനീയമാണ്. ഇതിന്റെ ഇരുകരകളിലും അനവധി ഉത്തമ വൃക്ഷങ്ങള്‍ തങ്ങിനില്ക്കുന്നു. ഈ പ്രദേശം മുഴുവന്‍ ഋഷിമാരുടെ യാഗവാടങ്ങള് ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്തെന്നലില് ഉന്മേഷഭരിതരായി ഞങ്ങള്‍ വിശ്രമിച്ചു.
ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി. അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടായിരിക്കാം പഞ്ചവടി എന്നപേരുണ്ടായത്.
ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്വന്മാര് അഗസ്ത്യ മഹര്‍ഷിയെ ഈ കാട്ടില്‍ നിന്നും എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍ ചുറ്റും തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചുവെത്രേ. അങ്ങിനെ ഒരു ദിവ്യന്റെ സഞ്ചാരം തടഞ്ഞതുമൂലം സ്വയം സഞ്ചരിക്കാന്‍ കഴിയാത്ത വൃക്ഷങ്ങളായിത്തിരേണ്ടിവന്നു.
രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ ഒരു സ്ഥലത്ത് താന്‍ ദണ്ഡകാരണ്യത്തിലേതുപോലെ പര്‍ണ്ണശാലകള്‍ തീര്‍ത്തു. അതിനുശേഷം ഗോദാവരിയില്‍പോയി സ്നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി.
ദിവസവും പ്രഭാതത്തില്‍ സീതയെ മധ്യത്തില്‍ നടത്തി മൂന്നുപേരും കൂടി ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത് താന്‍ അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി. ശരത്കാലം പോയി. ഹേമന്തം വന്നു. രാമ ഭക്തികൊണ്ട് തപസ്സാചരിക്കുന്ന ഭരതനെപ്പറ്റിയോര്ത്തപ്പോള് തന്റെ ഹൃദയം വാത്സല്യപുളകിതമായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: