.ഏഷ വിഗ്രഹവാന്‍ ധര്‍മ്മ
ഏഷ വീര്യവതാം വര
ഏഷ ബുദ്ധ്യാധികോ ലോകേ
തപസശ്ച പരായണം.
ധര്‍മം ഉടലെടുത്തവനാണ് ഇദ്ദേഹം. ശക്തരില്‍ ശക്തന്. ബുദ്ധിയുള്ളവരില്‍ അതിബുദ്ധിമാന്‍. തപസ്സിന്റെ ഇരിപ്പിടവുമാണ്.ഇദ്ദേഹത്തിനെ അറിയുന്നത് ഇദ്ദേഹം മാത്രം. മൂന്നുലോകങ്ങളിലുള്ളവര്‍ക്കും അറിയുകയില്ലഎന്ന് അര്‍ത്ഥം വരുന്ന ഈ ശ്ലോകം വാല്മീകി രാമായണത്തിലേതാണ്.(1-21-10)
ഇതു കേട്ടാല്‍ ആരും കരുതുക, ശ്രീരാമനെക്കുറിച്ചുള്ള പ്രശംസയാണെന്നായിരിക്കും. അല്ല,വിശ്വാമിത്രനെപ്പറ്റി വസിഷ്ഠമഹര്‍ഷി അയോദ്ധ്യാധിപനായ ദശരഥന് നല്കുന്ന സാക്ഷ്യപത്രമാണിത്. ചുമ്മാ പറയുന്നതല്ല വേണ്ടത്ര നിരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്ഈപ്രശംസ.
ഭൗതികസുഖങ്ങളിലും അധികാരശക്തിയിലും അഹങ്കരിച്ചു നടന്ന ഒരു ക്ഷത്രിയനായിരുന്നു. രാജാവായിരുന്നു വിശ്വാമിത്രന്. ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ സൈന്യസമേതം എത്തിയ അദ്ദേഹത്തെ വസിഷ്ഠ മഹര്‍ഷി അതിഗംഭീരമായി സല്ക്കരിച്ചു. കാമധേനുവിന്റെ സഹായം കൊണ്ടാണ് അങ്ങനെ സാധിച്ചതെന്നറിഞ്ഞപ്പോള് വിശ്വാമിത്രന് അതിനെ കിട്ടിയേപറ്റൂ.
ചോദിച്ചപ്പോള്‍ വസിഷ്ഠന് കൊടുത്തില്ല.എങ്കില്‍ രാജാധികാരവും സൈന്യബലവുംകൊണ്ടു നേരിടുമെന്നായി വിശ്വാമിത്രന്. ആ ശ്രമം വിജയിച്ചില്ല. ശിവനെ തപസ്സുചെയ്തു വരബലം നേടി വീണ്ടും യുദ്ധം ചെയ്തുനോക്കി. പരാജയം തന്നെയായിരുന്നുഫലം.
ബ്രഹ്മാവിന്റെപുത്രനും തപസ്വിയുമായ,ബ്രഹ്മര്ഷിയായവസിഷ്ഠനെ തോല്‍പ്പിക്കാന്‍ ക്ഷത്രിയബലം പോരാ എന്നു മനസ്സിലാക്കിയ വിശ്വാമിത്രന് രാജാധികാരം ഉടനെ ഉപേക്ഷിച്ചു.കൊട്ടാരത്തിലേക്കു തിരികെ പോയതുമില്ല. നൂറുമക്കളുണ്ടായിരുന്നു. എല്ലാം യുദ്ധത്തില്‍ മരിച്ചു പോയി. ശേഷിച്ച ഇളയമകനെ രാജാവാകാന്‍ പറഞ്ഞുവിട്ടിട്ടു വിശ്വാമിത്രന് വാശിയോടെ തപസ്സിനു പോയി.
ദക്ഷിണദേശത്തു ദീര്‍ഘകാലം തപസ്സുചെയ്തപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി വിശ്വാമിത്രനെ ‘രാജര്‍ഷേ!’എന്നു വിളിച്ചു.അക്കാലത്താണ് അഭയംതേടിവന്ന ത്രിശങ്കുവിനു വേണ്ടി അദ്ദേഹം തപശക്തിയാല്‍ സ്വര്‍ഗ്ഗം നിര്‍മ്മിച്ചുകൊടുത്തത്. വസിഷ്ഠപുത്രന്മാരെ ശപിക്കേണ്ടിയും വന്നു.
തപോവിഘ്നം വന്നതിനാല്‍ വിശ്വാമിത്രന് പടിഞ്ഞാറുദേശത്തേക്കുമാറി. അവിടേയും അഭയം തേടി മറ്റൊരാള്‍വന്നു;ശുനശ്ശേഫന്. ദിവ്യമന്ത്രം നല്‍കിയാണ് അയാളെ സഹായിച്ചത്.ആജ്ഞ അനുസരിക്കാതിരുന്ന സ്വന്തം പുത്രരെ ശപിക്കുകയും ചെയ്തു. തപസ്സില്‍ പ്രസാദിച്ച ബ്രഹ്മാവ് ഇത്തവണ പ്രത്യക്ഷനായി.”മഹര്‍ഷേ” എന്നാണ് സംബോധന ചെയ്തത്!
ഇങ്ങനെയൊരു ‘പ്രമോഷന്’കൊണ്ടു കാര്യമില്ല. ബ്രഹ്മര്ഷിയാകണം എന്ന നിശ്ചയത്തോടെ വിശ്വാമിത്രന് തപസ്സു തുടര്‍ന്നു. അക്കാലത്താണ് മേനകയുടെ വരവുണ്ടായത്.എല്ലാം മറന്ന് മേനകയോടൊത്തു വര്‍ഷങ്ങളോളം രമിച്ചുപോയി. പെട്ടെന്നൊരുനാള്‍ തപോവിഘ്നംവന്നതോര്ത്തു സങ്കടപ്പെട്ടു. മേനകയെ പറഞ്ഞുവിട്ടു വീണ്ടും തപസ്സില്‍ മുഴുകി.
ഇത്തവണ പ്രത്യക്ഷനായ ബ്രഹ്മാവു പറയുന്നത്: ”ഹേ വിശ്വാമിത്രാ, നിങ്ങള്‍ മഹര്‍ഷി മുഖ്യനായിരിക്കുന്നു”! എന്നാണ്.
”ദേവദേവ! അങ്ങ് എന്താണ് എനിക്കു ബ്രഹ്മര്‍ഷി പദം നല്‍കാത്തത്?” എന്നുചോദിക്കാന്‍ അവസരം കിട്ടി.
”വത്സാ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ജയിക്കാന്‍ നിനക്കു കഴിഞ്ഞിട്ടില്ല. അതിന് ശ്രമിക്കൂ.” എന്നായിരുന്നുബ്രഹ്മാവിന്റെ മറുപടി.
വിശ്വാമിത്രന് വീണ്ടും തപസ്സില്‍ മുഴുകി. ആ തപസ്സിളക്കാന്‍ വന്നത് സ്വര്‍ഗസുന്ദരി രംഭയായിരുന്നു.
കാര്യം മനസ്സിലാക്കിയ വിശ്വാമിത്രന് ”നീ കരിമ്പാറയാകട്ടേ ”എന്നുശപിച്ചു അവിടം വിട്ടു.
കിഴക്കു ദിക്കിലേക്കുമാറിയായി അടുത്ത തപസ്സ്.ഏറെക്കാലം കഴിഞ്ഞു അതവസാനിപ്പിക്കാന്‍. ഭക്ഷണം വിളമ്പിയിരിക്കേയാണ് പുറത്തുനിന്നും ഒരു വിളി. -” വിശക്കുന്നേ! വല്ലതും തരണേ! എന്ന്.
വിളമ്പിവച്ച ഭക്ഷണം മുഴുവനും വിശക്കുന്നവനു ദാനം ചെയ്തു. സ്വയം പട്ടിണി വരിച്ച വിശ്വാമിത്രന് വീണ്ടും തപസ്സായി. കുറേക്കാലം അങ്ങനെ കഴിഞ്ഞപ്പോഴാണ് സന്തുഷ്ടനായ ബ്രഹ്മാവ് ”ഹേ! വിശ്വാമിത്ര ബ്രഹ്മര്‍ഷേ!” എന്നുവിളിച്ചുകൊണ്ടു പ്രത്യക്ഷനാകുന്നത്.
വിശ്വാമിത്രന് തൃപ്തിയായി. ഒടുവില്‍ തന്റെ പ്രയത്നം സഫലമായിരിക്കുന്നു. ക്ഷത്രിയനായ താന്‍ നിരന്തരമായ തപസ്സിലൂടെ ബ്രാഹ്മണ്യം നേടിയിരിക്കുന്നു!
ദിക്കുകളെ ജയിക്കുന്ന, തടസങ്ങളേയും പരീക്ഷണങ്ങളേയും മറികടക്കുന്ന, അര്‍ത്ഥ കാമങ്ങളേയും മദമാത്സര്യങ്ങളേയും ഇന്ദ്രിയങ്ങളേയും ജയിക്കുന്ന തപസ്സായിരുന്നു അത്. ജന്മം കൊണ്ടു മാത്രമല്ല, തപസ്സുകൊണ്ടും ബ്രഹ്മജ്ഞാനിയാകാമെന്നു തെളിയിച്ച ആളാണ് വിശ്വാമിത്രന്.
ഒരിക്കല്‍ വസിഷ്ഠനെ മഹാശത്രുവായി കാണുകയും എതിര്‍ത്തു പോരാടുകയും ചെയ്ത വിശ്വാമിത്രന് പക്വമതിയായിട്ടാണ് അയോദ്ധ്യയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിനുചെയ്യാന് കഴിയാത്തതായി യാതൊന്നുമില്ല. അതിനാല്‍ വസിഷ്ഠന് പറയുന്നു:
”ഹേ, ദശരഥ മഹാരാജന്! അങ്ങയുടെ മകളുടെ നന്മയ്ക്ക് വേണ്ടിയും ലോകമംഗളത്തിനു വേണ്ടിയുമാണ് വിശ്വാമിത്ര മഹര്‍ഷി വന്നിരിക്കുന്നത്. രാമലക്ഷ്മണന്മാരെ വിശ്വാസപൂര്‍വം അദ്ദേഹത്തിന്റെകൂടെ അയച്ചാലും.”
മിഥിലയില്‍, സീതാവിവാഹവേളയില് ജനകമഹാരാജാവ് വസിഷ്ഠനേയും വിശ്വാമിത്രനെയും തുല്യപ്രാധാന്യത്തോടെ സിംഹാസനങ്ങളില്‍ ഇരുത്തി ആദരിക്കുന്ന ഒരു രംഗം കൂടി വാല്മീകി രാമായണത്തിലലുണ്ട്. ഇത്തരം സംഭവങ്ങളെ സൂക്ഷ്മവിശകലനം ചെയ്തും സൂചനകള്‍ മനസിലാക്കിക്കൊണ്ടുമാവണം നാം രാമായണം വായിക്കേണ്ടത്. ചടങ്ങിന് വേണ്ടിയുള്ള വായനയ്ക്കപ്പുറം, അദ്ധ്യാത്മരാമായണം നല്കുന്ന ഭക്തിരസത്തിനുമപ്പുറം, നാം കടക്കേണ്ടതുണ്ട്. ഏതു വായനക്കാരനും ബ്രഹ്മജ്ഞാനിയായി മാറുമെന്ന കാര്യം തീര്‍ച്ചയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: