പത്രത്താളുകളില്‍ ഡിഇഒ മാര്‍ച്ചും കളക്ടറേറ്റ് മാര്‍ച്ചും വാട്ടര്‍ അതോറിറ്റി മാര്‍ച്ചും ഇല്ലാത്ത ദിവസങ്ങളില്ല. എന്തിനും ഏതിനും മാര്‍ച്ചും ഹര്‍ത്താലും കണ്ട് കേരള ജനത മടുത്തിരിക്കുകയാണ്. ഇതുകൊണ്ട് ജനജീവിതം ക്ലേശകരമായിരിക്കുകയാണ്. മാര്‍ച്ചും ബലപ്രയോഗവും നടത്തി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി പത്രവാര്‍ത്ത ഉണ്ടാകുന്നതരത്തിലാണ് നേതാക്കളുടെ പോക്ക്. കുറെ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും കല്ലേറിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നെന്നുള്ള വാര്‍ത്തയും ഫോട്ടോ സഹിതം പത്രത്തിലുണ്ടാകും. ഇതുകൊണ്ടൊക്കെ എന്താഫലമെന്നു ചോദിച്ചാല്‍ നേതാക്കള്‍ക്കുപോലും ഉത്തരമുണ്ടാകുകയില്ല. സമരം ചെയ്യാന്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും നേതാക്കള്‍ വിളിച്ചുപറഞ്ഞു അത്രമാത്രം!
ഈയിടെ മഹാരാജാസ് കോളേജില്‍ നടന്ന സമരംകൊണ്ട് എന്തുനേടി? കുറെ അദ്ധ്യയന ദിവസങ്ങള്‍ കളഞ്ഞ് കുളിച്ചതല്ലാതെ എന്തുണ്ടായി! വിദ്യാര്‍ത്ഥി സംഘടനകള്‍ സംയമനം പാലിച്ച് ഇത്തരത്തിലുള്ള സമരമുറകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അതിനുപകരം നല്ല കാര്യങ്ങള്‍ പലതും ചെയ്ത് ജനപ്രീതി നേടാനിവര്‍ ശ്രദ്ധിക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ റോഡിലിറങ്ങി പണം സംഭരിക്കാം. ഇല്ലെങ്കില്‍ തരിശായി കിടക്കുന്ന ചതുപ്പുനിലങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി നിരപ്പാക്കി ജൈവകൃഷി നടത്താം. തീരെ നിവര്‍ത്തിയില്ലാത്ത അവസരങ്ങളില്‍ മാത്രം സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ വേണ്ടി സമരവുമാകാം. എന്നാല്‍ പോലീസിനു നേരെ കല്ലെറിയരുത്. പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കികളും ഉപയോഗിക്കരുത്.
എന്‍.യു. പൈ, കൊച്ചി
അലസ കേരളം
കേന്ദ്രസര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം 83.89 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒന്നാംസ്ഥാനം നേടിയ വാര്‍ത്ത വായിച്ചു. അതേസമയം, കേരളം ഏത് തൊഴിലിന്റെ കാര്യത്തിലും അന്യസംസ്ഥാന തൊഴിലാളികളെയാണാശ്രയിക്കുന്നതെന്നും കാണാം. ഇത് രണ്ടും ചേര്‍ത്ത് വായിച്ചാല്‍ മലയാളി നാട്ടില്‍ പണിയെടുക്കാതെ പണം വാങ്ങാന്‍ മിടുക്കന്മാരാണെന്ന് കാണും. നാട്ടിലെ നിരത്ത് വക്കിലും പറമ്പിലുമായി സൊറപറഞ്ഞ് ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍. ഇതുകൊണ്ട് നാടിന് യാതൊരു നേട്ടവും കാണില്ല.തൊഴിലെടുക്കാന്‍ താല്പ്പര്യമില്ലാതെ കൂലിമാത്രം വാങ്ങുന്ന കേരളീയര്‍ക്ക് കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യമെന്താണ്?
അഡ്വ.ജയഭാനു. പി., കോഴിക്കോട്
മനുഷ്യാവകാശ വക്താക്കള്‍ അതിരുവിടുന്നു
വധശിക്ഷ നിര്‍ത്തലാക്കണമെന്നു പറയുന്ന ചില മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. ഭരണഘടന ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നതിനാല്‍ വധശിക്ഷയ്ക്ക് ന്യായീകരണമില്ലെന്നാണവരുടെ വാദം. വധിക്കപ്പെടുന്നവന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച് അവനെ നിഷ്ക്കരുണം കൊലചെയ്യുന്നവന് എന്തവകാശമാണ് ജീവിക്കാന്‍? കൊലപാതകമാണെങ്കില്‍പ്പോലും ആദ്യ തെറ്റ് ക്ഷമിക്കാം. പക്ഷേ സീരിയല്‍ കില്ലേഴ്സിനെയും ബോണ്‍ ക്രിമിനല്സിനെയും ജീവിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നവരെ ജനങ്ങളുടെ തന്നെ നികുതിപ്പണമുപയോഗിച്ച് ആജീവനാന്തം തീറ്റിപ്പോറ്റുന്നതെന്തിന്? മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റാക്രമണം തുടങ്ങിയവ നടത്തുന്നവരോട് കരുണകാട്ടുന്നവരോട് പരമകാരുണികനായ ദൈവംപോലും പൊറുക്കുമെന്നു തോന്നുന്നില്ല.
പതിനഞ്ചു കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന ദല്‍ഹിയിലെ രവീന്ദ്രകുമാറിനെപ്പോലുള്ളവരെ വച്ചുപൊറുപ്പിക്കാമോ? കരയാന്‍ വാ തുറക്കുന്ന കുട്ടിയൊടു വായടപ്പിച്ച് ശ്വാസംമുട്ടിച്ച് കൊല ചെയ്ത ശേഷവും ബലാത്സംഗം ചെയ്യുന്ന നിഷ്ഠുരന്മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആളുകളുണ്ടാകുന്നത് അതിശയകരം തന്നെ. ഇളംപ്രായത്തില്‍ ഒട്ടേറെ കുട്ടികളെ കാലപുരിക്കയച്ച രവീന്ദ്രകുമാറിനെപ്പോലുള്ളവര്‍ മാനസാന്തരം വന്ന് നല്ലവരായി ജീവിക്കുമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ നിഷ്ഠുരമായി പിച്ചിച്ചീന്തപ്പെട്ട കുരുന്നുജീവനുകളോട് നീതിപുലര്‍ത്താന്‍ ഇത്തരം കൊടുംക്രിമിനലുകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. മനുഷ്യാവകാശം ഫാഷനായിക്കൊണ്ടു നടക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നന്നായി പഠിക്കുക.
കെ.വി.സുഗതന്, ആലപ്പുഴ
ചാനല്‍ ചര്‍ച്ചകള്‍ എങ്ങോട്ട്?
രാഷ്ട്രീയ കൊലപാതകങ്ങളുടെ ഏറ്റക്കുറച്ചിലുകളെണ്ണി പരസ്പരം വാക്പയറ്റു നടത്തുന്ന ചാനല്‍ ചര്‍ച്ചകള്‍ നമ്മെ ഏതു രാഷ്ട്രീയ ബോധത്തിലേക്കാണു നയിക്കുക? ഇന്നത്തെ ശത്രു നാളത്തെ മിത്രവും നേരെ തിരിച്ചും ആഘോഷിക്കപ്പെടുന്ന ഉത്സവപ്പറമ്പാണ് സമകാലിക രാഷ്ട്രീയം. അസ്ഥിരമായ, സ്വാര്‍ത്ഥമായ, അവിഹിതമായ കാലാവസ്ഥയാണു ജനങ്ങളുടെ വോട്ടുനേടി ഞെളിയുന്ന ഭരണപക്ഷത്തേയും അധികാരം കൊതിക്കുന്ന പ്രതിപക്ഷത്തെയും നയിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സ്വന്തം തട്ടകത്തിലെ കൊലപാതക മരണങ്ങളുടെ നഷ്ടംപോലും അന്വേഷിക്കുന്നതിലോ ഉത്തരവാദികളെ കണ്ടെത്തുന്നതിലോ താല്‍പ്പര്യമില്ല. ഇന്നത്തെ രാഷ്ട്രീയം, രക്തസാക്ഷികളുടെ കണക്കുകള്‍ മുന്‍നിര്‍ത്തി മുതലെടുപ്പും അധികാരവും പണവുമാണു ലക്ഷ്യമിടുന്നതെന്നു നിരന്തരമായ രാഷ്ട്രീയാഭാസങ്ങള്‍ കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും. കപടരാഷ്ട്രീയത്തിന്റെ വൈകൃതങ്ങള്‍ക്കെതിരെ ജനമനസ്സാക്ഷി ഉണരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കള്ളത്തരങ്ങളുടെ രാഷ്ട്രീയ സംസ്കാരത്തിനു അറുതിവരൂ.
സി.ഷാജീവ്, ആലപ്പുഴ
കണ്ണുതുറപ്പിച്ച ലേഖനം
”ഹിന്ദുക്കളോടുള്ള കാനം രാജേന്ദ്രന്റെ പുത്തന്‍ പ്രേമം വാസ്തവത്തില്‍ ഹിന്ദുവിരുദ്ധമാണ്” (ജന്മഭൂമി പത്രത്തില്‍ 23/7/2015 ലെ ലേഖനത്തില്‍ മുരളി പാറപ്പുറം) കൃത്യമായുള്ള നിരീക്ഷണമാണ്. കാനത്തിന്റെ പ്രസ്താവന വായിച്ച് ”ബലേഭേഷ്” പറഞ്ഞ എന്നെപ്പോലുള്ള ആയിരങ്ങളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു ആ ലേഖനം.
മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുബാങ്കുകള്‍ കയ്യടക്കാനുള്ള ശ്രമത്തോടൊപ്പം ഹിന്ദുവോട്ടുകള്‍കൂടി കൈപ്പിടിയില്‍ നിര്‍ത്താനുള്ള കൃത്യമായ വര്‍ഗീയ കാര്‍ഡാണ് കാനം ഇറക്കിയിരിക്കുന്നതെന്ന് മുരളി കൃത്യമായി വിലയിരുത്തിയിരിക്കുന്നു. ന്യൂനപക്ഷ പ്രീണനം വഴി സിപിഎമ്മും ഭൂരിപക്ഷ പ്രീണനം വഴി സിപിഐയും വര്‍ഗീയ അജണ്ട പുറത്തിറക്കി ഇടതുപക്ഷത്തേയ്ക്ക് വോട്ട് പിടിക്കുന്നു. കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട്, ഇരുപാര്‍ട്ടികളും തന്ത്രപൂര്‍വം അറിഞ്ഞുകൊണ്ടു കളിക്കുന്ന കളിയാണിത്. ന്യൂനപക്ഷപ്രീണനത്തില്‍ താല്‍പ്പര്യമില്ലാത്ത സിപിഎമ്മുകാര്‍ക്ക് സിപിഐയില്‍ ചേക്കേറാം. ഭൂരിപക്ഷ പ്രീണനത്തില്‍ താല്‍പ്പര്യമില്ലാത്ത സിപിഐക്കാര്‍ക്ക് തിരിച്ച് സിപിഎമ്മിലും. തിരുവനന്തപുരത്ത് കണ്ടത് ഇതിന്റെ ഒരു മാതൃകയാണ്. സിപിഐ ഒഴിവാക്കിയ നേതാവ് സിപിഎമ്മില്‍ ചേക്കേറി. ഈ കെണിയില്‍ ഹൈന്ദവജനത വീഴില്ല.
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: