ന്യൂദല്‍ഹി: രാജ്യം സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ അഭിമാനം പണയപ്പെടുത്തിക്കൊണ്ടുള്ള സമാധാനമല്ല ആഗ്രഹിക്കുന്നതെന്ന് ഓര്‍ക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പാക്കിസ്ഥാനോട് പറഞ്ഞു. മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നത്, രാജ്യത്തിന്റെ അഭിമാനത്തിന് വെല്ലുവിളി നേരിട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കും. അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പാക്കിസ്ഥാന് നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആദ്യം ആയുധമെടുക്കില്ല എന്നതു മാത്രമാണ് ഭാരതത്തിന്റെ നിലപാടെന്നും ഉചിതവും ശക്തവുമായ മറുപടി നല്കാന് സജ്ജമാണെന്നും രാജ്നാഥ്സിങ് പറഞ്ഞു. ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പഞ്ചാബ് ഭീകരാക്രമണത്തെപ്പറ്റി പ്രസ്താവന നടത്തുമെന്നും രാജ്നാഥ്സിങ് അറിയിച്ചു.
നരേന്ദ്രമോദി പാക് പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും രാജ്നാഥ്സിങ് വിശദീകരിച്ചു. ഭീകരക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാ സേനകള്‍ പര്യാപ്തമാണ്. അന്തിമവിജയം നേടുക തന്നെചെയ്യുമെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
ഭീകരരെ നേരിടുന്നതിനായി പ്രത്യേക സൈനികവിഭാഗത്തെ പഞ്ചാബില്‍ വിന്യസിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രതിരോധമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: