കോഴിക്കോട്: ഭഗവദ്ഗീതയെ അവഹേളിച്ച് കെ,ഇ.എന്‍. കുഞ്ഞുമുഹമ്മദ്. ഭാരതത്തില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ജനാധിപത്യവാദികള്‍ പോലും വിദേശികള്‍ക്ക് ഭഗവദ്ഗീത സമ്മാനമായി നല്‍കുന്നത് സാംസ്കാരിക അടിമത്തത്തിന്റെ ലക്ഷണമാണെന്ന് സിപിഎം താത്വികാചാര്യന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച രാമായണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ പോപ്പിന് ഭഗവദ്ഗീത സമ്മാനമായി നല്‍കിയത് നേരിട്ട് പരാമര്‍ശിക്കാതെയാണ് കുഞ്ഞഹമ്മദ് ഇത്തരത്തിലുള്ള വ്യക്തികള്‍ സാംസ്കാരികമേല്‍ക്കോയ്മയുടെ അടിമകളാകുകയാണ് ചെയ്യുന്നതെന്ന് വിമര്‍ശിച്ചത്.വിദേശത്തേക്കു പോകുമ്പോള്‍ മതേതരവായനക്ക് പറ്റിയ പുസ്തകങ്ങളാണ് നല്‍കേണ്ടത്. രാമായണം, ഭഗവദ്ഗീത, ശങ്കരവേദാന്തം, മഹാഭാരതം എന്നിവ ദ്വിജസാഹിത്യത്തില് പെടുന്നവയാണ്. അറിഞ്ഞും അറിയാതെയും ജനാധിപത്യ വാദികള്‍ പോലും ഇതിന്റെ അടിമകളാകുകയാണ്. നേവിയില്‍ രാമായണം വിതരണം ചെയ്യുന്നതും നാളികേരമുടച്ച് ഉദ്ഘാടനം നടത്തുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. മാപ്പിള രാമായണം പോലും രാമായണത്തിന്റെ മുഖ്യമേല്ക്കോയ്മയെ മുസ്ലിം പ്രാദേശിക ഭാഷയിലേക്ക് മാറ്റിയതുമാത്രമാണ്. മുഖ്യധാരാ രാമായണത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് വേറിട്ട് നില്ക്കുന്നതല്ല അവയെന്നും, അദ്ദേഹം പറഞ്ഞു.
രാമായണം കത്തിക്കണമെന്ന പ്രതിരോധമുയര്‍ത്തിയ കേശവദേവിന്റെ കേരളം ഇന്ന് രാമായണത്തിന്റെ പിന്നാലെയാണ്. മതേതരവായന നഷ്ടപ്പെട്ട സാഹചര്യമാണിന്നുള്ളത്. നമ്മുടെസാഹിത്യം രാമനും സീതക്കുമിടയില് സ്തംഭിച്ചു നില്‍ക്കേണ്ടതല്ലെന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രമേയം നടപ്പാക്കണം. കേരളത്തിന് ഗുണംപിടിക്കാത്ത ഭൂതകാലത്തെ ഒഴിവാക്കണം. നിലവിളക്ക് പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചില മാധ്യമങ്ങള്‍ കൊണ്ടാടുകയാണ്. അദ്ദേഹം പറഞ്ഞു.
തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം പൊട്ടകൃതിയാണെന്ന് സിപിഎം സഹയാന്ത്രികനായ ഡോ. കെ.എന്‍ ഗണേഷ് പറഞ്ഞു. എന്തിനാണ് എഴുത്തച്ഛന് അധ്യാത്മരാമായണം തന്നെ വിവര്‍ത്തനം ചെയ്തതെന്നറിയില്ല. നാമജപത്തിന്റെ രൂപത്തിലാണത്. കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു രാമായണ കൃതിയാണ് എഴുത്തച്ഛന് മനസിലാക്കിയത്. ചക്കാലനായന്മാരില്പെട്ട ആള് എഴുത്തും വായനയും അറിയാവുന്നതുകൊണ്ടാണ് എഴുത്തച്ഛനായത്. സാധാരണക്കാര്‍ക്ക് രാമകഥകേള്ക്കാനാണിത് എഴുതപ്പെട്ടത്. രാമായണവായനയും അക്കാലത്തുണ്ടായിരുന്നില്ല.
ഒരു റൊമാന്റിക് കോമഡി ത്രില്ലര്ആയ ഈ കൃതി ഇന്ത്യയുടെ പാരമ്പര്യത്തില്‍ പെട്ടതല്ല. നവഹിന്ദുത്വവാദികളാണ് രാമായണമാസമാചരിക്കുന്നത് അദ്ദേഹം പറഞ്ഞു. വാല്മീകി എഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചയാളാണെന്നും രാമായണകര്ത്താവിന് കിഴക്കേ ഇന്ത്യമാത്രമേ പരിചയമുണ്ടായിരുന്നുള്ളൂവെന്നും കൃതിയില്‍ പ്രതിപാദിക്കുന്ന ലങ്ക റായ്പൂരിനടുത്ത അമര്ഖണ്ഡാണെന്നും അദ്ദേഹം ആരോപിച്ചു. കെ.ടി. കുഞ്ഞിക്കണ്ണന്, ഡോ.ജെ.പ്രസാദ്, ഡോ. പ്രദീപ് പാമ്പിരിക്കുന്ന് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: