കൊച്ചി:രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഎം കള്ളക്കേസില്‍ കുടുക്കിയയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് ഹൈക്കോടതി കുറ്റവിമുക്തനാക്കി. കീഴ്ക്കോടതി വിധിച്ച അഞ്ചുകൊല്ലത്തെ കഠിനതടവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
കോഴിക്കോട്ടെ പേരാമ്പ്ര ബ്ലോക്കാഫീസില്‍ പട്ടികജാതി എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ഇ. ബാലകൃഷ്ണനെതിരെ കൈക്കൂലി വാങ്ങിയെന്ന കുറ്റം ചുമത്തി കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അഞ്ചുകൊല്ലത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നത്. ഭവനനിര്‍മാണത്തിനുള്ള സര്‍ക്കാര്‍ സഹായധനത്തിന് അപേക്ഷകരില്‍നിന്നു കൈക്കൂലി വാങ്ങുമ്പോള്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും പ്രതിയെ കെണിയില്‍പ്പെടുത്തി അറസ്റ്റുചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതിപോലും ശരിയല്ലെന്നു കണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി വിധി.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദാണ് പ്രതിയുടെ അപ്പീലില്‍ വിധിച്ചത്.
രാഷ്ട്രീയവിരോധത്തില്‍ സിപിഎം കരുതിക്കൂട്ടി കേസില്‍ കുടുക്കുകയാണുണ്ടായതെന്നായിരുന്നു പ്രതിയുടെ പ്രധാനപ്പെട്ടവാദം. കണ്ണൂര്‍ പെരളശ്ശേരിയിലെ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു ഇ. ബാലകൃഷ്ണന്. അദ്ധ്യാപക യൂണിയന് നേതാവായി പ്രവര്‍ത്തിക്കവേ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് പ്രൊഫ. എം.ജി.എസ്. നാരായണന്റെ മേല്‍നോട്ടത്തില്‍ ”കമ്യൂണിസം കേരളത്തില്‍” എന്ന വിഷയത്തില്‍ പിഎച്ച്ഡി എടുത്തു. ഈ ഗവേഷണ പ്രബന്ധം പിന്നീട് പുസ്തകമാക്കി. ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കളെ കഠിനമായി വിമര്‍ശിക്കുകയും അവരാണ് കമ്മ്യൂണിസത്തെ ജനവിരുദ്ധമാക്കിയതെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നതായിരുന്നു പുസ്തകം.
ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ ലേഖനങ്ങള്‍ എഴുതിയിതിനെതിരെ സിപിഎമ്മും പാര്‍ട്ടി മാധ്യമങ്ങളും തനിക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നുവെന്ന് ബാലകൃഷ്ണന് കോടതിയില്‍ വാദിച്ചു. ഈ രാഷ്ട്രീയ വിരോധം കാരണം കൈക്കൂലി കേസില്‍ സിപിഎം ആസൂത്രിതമായി തന്നെ കുടുക്കിയെന്നായിരുന്നു ഇദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചത്. കേസില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ് ഹൈക്കോടതിയില്‍ പ്രതിക്കുവേണ്ടി വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: