തിരുവനന്തപുരം:പ്രേമം സിനിമ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. സിനിമ ചോര്‍ത്തിയെന്ന് സംശയിക്കുന്ന മൂന്ന് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡിലെ താത്കാലിക ജീവനക്കാരായ കരകുളം സ്വദേശി അരുണ്‍കുമാര്‍, നെടുമങ്ങാട് സ്വദേശി ലിതിന്, കോവളം സ്വദേശി കുമാരന് എന്നിവരാണ് പിടിയിലായത്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ സ്ഥിരീകരിച്ചു. സെന്‍സര്‍ കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചിട്ടുണ്ട്.
വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും. സിനിമ ചോര്‍ന്നതില്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കു പങ്കില്ലെന്നും കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഇക്ബാല്‍ പറഞ്ഞു. പ്രതികളെ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ്സ് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഡിവിഡിയുടെ വ്യക്തത പരിശോധിക്കുന്ന ഉത്തരവാദിത്വമാണ് അറസ്റ്റിലായ അരുണ്കുമാറിനുണ്ടായിരുന്നത്. സെന്‍സറിംഗിന് കൊണ്ടുവരുന്ന സിഡികളും ഡിവിഡികളും സെന്‍സര്‍ ഓഫിസര്‍ അറിയാതെ കൈക്കലാക്കുകയും അത് ലാപ്ടോപ്പ് വഴി പെന്‍ഡ്രൈവില്‍ കോപ്പി ചെയ്യുകയുമായിരുന്നു ഇവരുടെ രീതി.
മെയ് 19നാണ് സെന്‍സറിംഗിനായി ലഭിച്ച ഡിവിഡി പെന്‍ഡ്രൈവിലാക്കി അരുണ്‍കുമാര്‍ പുറത്തേക്ക് കൊണ്ടുപോയത്. അരുണ്‍കുമാറില്‍ നിന്ന് ആദ്യകോപ്പി സ്വീകരിച്ചവരാണ് ലിതിനും കുമാരനും. തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനാണ് ആദ്യം കോപ്പി നല്‍കുന്നത്. ഇവിടെ നിന്നും ഗള്‍ഫിലേക്ക് കോപ്പി കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കടയ്ക്കല്‍ സ്വദേശിക്ക് കോപ്പി ലഭിച്ചു. ഈ കോപ്പിയില്‍ നിന്നാണ് അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യര്‍ഥികള്‍ ഇന്റര്‍നെറ്റില്‍ സിനിമ പ്രചരിപ്പിച്ചത്. ഇന്നലെ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: