തിരുവനന്തപുരം: ഒമ്പതു മത്സര ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കായികനയം സംസ്ഥാന സര്‍ക്കാരിനു കൈമാറി. അത്ലറ്റിക്സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, സൈക്ലിങ്, ഫെന്‍സിങ്, കനോയിങ് ആന്‍ഡ് കയാക്കിങ്, റോവിങ്, ഷൂട്ടിങ് എന്നീ ഇനങ്ങള്‍ക്കാണ് കായിക നയത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയിട്ടുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കായികനയം തയാറാക്കിയത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പോര്‍ട്സ് പോളിസി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. മന്ത്രിസഭ പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിന് ഒരുകോടി രൂപ നല്‍കണമെന്നും കായിക നയം ശുപാര്‍ശ ചെയ്യുന്നു. വെള്ളി സ്വന്തമാക്കിയാല്‍ 75 ലക്ഷവും വെങ്കലത്തിനു 50 ലക്ഷവും മത്സരത്തില്‍ പങ്കെടുത്താല്‍ 20 ലക്ഷവും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
പരിശീലകര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നതിന് യഥാക്രമം 50, 35, 25 ലക്ഷം എന്നിങ്ങനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ സ്വന്തമാക്കുന്ന കായികതാരങ്ങള്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയ്ക്ക് യഥാക്രമം 75 ലക്ഷം 50 ലക്ഷം 30 ലക്ഷം എഎന്നിങ്ങനെയും കോച്ചുമാര്‍ക്ക് 35, 25, 15 ലക്ഷംരൂപ വീതവും നല്‍കണം. ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് സ്വര്‍ണം-40 ലക്ഷം, വെള്ളി- 20 ലക്ഷം, വെങ്കലം- 10 ലക്ഷം എന്നിങ്ങനെയും ഇവരുടെ കോച്ചുമാര്‍ക്ക് 20 ലക്ഷം, 10 ലക്ഷം, അഞ്ചു ലക്ഷവും നല്‍കണം. ദേശീയ ഗെയിംസില്‍ സ്വര്‍ണത്തിനു പത്തുലക്ഷം, വെള്ളിക്ക് 7.5 ലക്ഷം, വെങ്കലത്തിനു അഞ്ചുലക്ഷവും നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്നു. ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണനേട്ടത്തിന് ഒരുലക്ഷവും വെള്ളിക്ക് 50,000 രൂപയും വെങ്കലത്തിന് 25,000 രൂപയും നല്‍കണമെന്നത് മറ്റൊരു ശുപാര്‍ശ.
സംസ്ഥാനത്തെ കായികതാരങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം മികവു പുലര്‍ത്തുന്നതും അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ളതുമായവ എന്ന രീതിയിലാണ് ഹൈ പൊട്ടന്‍ഷ്യല്‍ ഗെയിംസ് എന്ന വിഭാഗത്തില്‍ ഒമ്പതു മത്സര ഇനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിന് എത്താന്‍ കഴിയാത്തതുമായ ഇനങ്ങളെ ജനറല്‍ കാറ്റഗറിയിലും ഉള്‍ക്കൊള്ളിച്ചു.
ഫുട്ബോള്‍, ബാസകറ്റ്ബോള്‍, ടെന്നീസ്, തായ്കോണ്ട്വാ, ഹാന്‍ഡ് ബോള്‍, ഹോക്കി, റെസ്ലിംഗ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിംഗ്, ജൂഡോ, ആര്‍ച്ചറി എന്നിവയാണ് ഈ ഗണത്തില്‍ ഇടംപിടിച്ചത്.
മൂന്നാമത്തെ ലോ പൊട്ടന്‍ഷ്യല്‍ ഗെയിംസ് വിഭാഗത്തില്‍ സംസ്ഥാനത്ത് പ്രചാരമുള്ളതും എന്നാല്‍ കേരളം മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടില്ലാത്തതുമായ ഇനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയില്‍ മികച്ച പരിശീലനം ഇതിലൂടെ ലക്ഷ്യമിടുന്നു. സ്റ്റേറ്റ് സ്പോര്‍ട്സ് ഗ്രിഡ് എന്ന ആശയം അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിടുന്നു. ഇതില്‍ ദേശീയ ഗെയിംസ് നടക്കാത്ത ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും. കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: