ന്യൂദല്‍ഹി: സ്വജീവിതം രാഷ്ട്രസേവനത്തിനായി ഉഴിഞ്ഞുവെച്ച ആ മഹാപ്രതിഭയുടെ ഭൗതികദേഹത്തിനു മുന്നില്‍ ഭാരതം ഒരേ മനസ്സോടെ പ്രണമിച്ചു. അവധി ഒഴിവാക്കിയും അധികനേരം ജോലി ചെയ്തും ഭാരത ജനത ഡോ.എപിജെ അബ്ദുള്‍കലാമിന് അദ്ദേഹം ആഗ്രഹിച്ച ബഹുമതിയോടെ അന്ത്യോപചാരം അര്‍പ്പിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായി ജീവിച്ച ഡോ.കലാമിന്റെ സംസ്ക്കാര ചടങ്ങുകള്‍ നാളെ രാവിലെ 11ന് ജന്മനാടായ രാമേശ്വരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും.
ഇന്നലെ രാവിലെ 12 മണിയോടെ ഷില്ലോങ്ങില്‍ നിന്നും ദല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് , പ്രോട്ടോകോളുകളെല്ലാം മാറ്റിവച്ച്, ഏറ്റുവാങ്ങി. തുടര്‍ന്ന് വിമാനത്താവളത്തില്‍ മൂന്നുസൈനികവിഭാഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കര-നാവിക-വ്യോമസേനാ തലവന്മാരും ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും വിമാനത്താവളത്തിലെത്തി.
ഉച്ചയോടെ രാജാജി മാര്‍ഗ്ഗിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ച ഭൗതിക ദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, എംപിമാര്‍, മറ്റു രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
തുടര്‍ന്ന് നാലുമണിക്ക് ശേഷം പൊതുജനങ്ങള്‍ക്കും ഡോ.കലാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടായി. കൈകളില്‍ റോസാപ്പൂക്കളുമായി സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും ദല്‍ഹിയിലെ പൗരസമൂഹവും തങ്ങളുടെ പ്രിയപ്പെട്ട മുന്‍രാഷ്ട്രപതിക്ക് ആദരാഞ്ജലികളുമായി രാജാജി റോഡിലേക്ക് ഒഴുകിയെത്തി. രാജാജി റോഡിലെ ഏറ്റവും ചെറിയ വസതിയായ പത്താം നമ്പര്‍ വീടിന്റെ മതിലിന്റെ ഒരുവശം ഇടിച്ചുകളഞ്ഞാണ് പൊതുദര്ശനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തത്. രാഷ്ട്രപതി കാലാവധി പൂര്‍ത്തിയായ ശേഷം അദ്ദേഹം കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നത്.
രാജ്യതലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ രാത്രി ദല്‍ഹിയിലെ സൈനിക ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ ഭൗതിക ശരീരം ഇന്ന് രാവിലെ 7.45ന് രാമേശ്വരത്തേക്ക് കൊണ്ടുപോകും. രാവിലെ ഏഴ് മണിക്ക് പാലം വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ സൈനികബഹുമതികള്‍ നല്കിയ ശേഷം സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ മധുര വിമാനത്താവളത്തില്‍ എത്തിക്കും. ഇവിടെ നിന്നും വ്യോമസേന പ്രത്യേകം തയ്യാറാക്കി നിര്‍ത്തിയ ഹെലികോപ്റ്ററില്‍ രാമേശ്വരത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരം രാമേശ്വരത്തെ കലാമിന്റെ വീടിന് സമീപത്തുള്ള മൈതാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. നാളെ 11 മണിയോടെ ഖബറടക്കം നടക്കുമെന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഡോ.കലാമിന്റെ മൃതദേഹം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡോ.കലാമിന്റെ ബന്ധുക്കളുടെ അനുമതി ലഭിക്കുകയാണെങ്കില്‍ അനുവദിക്കാമെന്ന് രാജ്നാഥ്സിങ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ സംസ്ക്കാര ചടങ്ങുകള്‍ വീണ്ടും വൈകുമെന്നതിനാല്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടില്ല.
ഡോ.കലാം രാഷ്ട്രത്തിന്റെ നിധിയായിരുന്നെന്നും നഷ്ടമായത് ഭാരതത്തിന്റെ രത്നമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അനുസ്മരിച്ചു. ഡോ.കലാമിന് അന്തിമോപചാരം അര്‍പ്പിച്ചശേഷം സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്ന ജൂലൈ 30വരെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: