തൃശൂര്‍: ചായ കുടിക്കുന്നതിനിടെ നിലത്തുവീണ് ഉടഞ്ഞ കുപ്പിച്ചില്ല് കുത്തിക്കയറി പരിക്കേറ്റ ഒന്നരവയസുകാരന് മരിച്ചു. കൊളങ്ങാട്ടുകര ഇമ്മട്ടി ഷിബുവിന്റെ മകന് ജോയിനാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിച്ച് അച്ഛനും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.
കോളങ്ങാട്ടുകരയിലാണ് ഇന്ന് രാവിലെ ദാരുണമായ സംഭവം നടന്നത്. രാവിലെ 6.30ഓടെ വീട്ടില്‍വെച്ച് നിലത്തുവീണുടഞ്ഞ ചായഗ്ലാസിന്റെ കുപ്പിച്ചില്ല് കുട്ടിയുടെ ശരീരത്തില്‍ തുളച്ച് കയറുകയായിരുന്നു. ഉടന്‍തന്നെ ഷിബുവും ഭാര്യ ജിനിയും ജോയിനേയുംകൊണ്ട് മറ്റൊരു മകന് അശ്വിനുമൊത്ത് മെഡിക്കല്‍ കോളേജിലേക്ക് ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ ചൂലിശ്ശേരിയില്‍ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ഓട്ടോ നിര്‍ത്താതെ പോയി. അപകടത്തില്‍ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുപ്പിച്ചിലു കുത്തികയറിയ കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഷിബുവിന്റേയും ജിനിയുടേയും അശ്വിന്റേയും പരിക്കുകള്‍ സാരമല്ല. സംസ്കാരം ഇന്നു വൈകീട്ട് നാലിന് കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: