ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എപിജെ. അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചു. ഇവിടെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജന്മനാടായ രാമേശ്വരത്ത് വ്യാഴാഴ്ചയാണ് സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. വിമാനത്തിനുള്ളില്‍ മൃതദേഹം ഏറ്റുവാങ്ങുന്ന ചടങ്ങുകള്‍ 15 മിനിട്ടോളം നീണ്ടു. കര-നാവിക-വ്യോമ സേനാ മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികള്‍, ദല്‍ഹി ഗവര്‍ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാമിന്റെ ബന്ധുക്കളും ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കലാം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: