വാല്മീകിരാമായണത്തില് ഒന്‍പതാം സര്‍ഗ്ഗത്തിന്റെ പേര് കൈകേയീ ഭേദനം എന്നാണ്. രാമനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞിരുന്ന കൈകേയിയുടെ മനസ്സ് മന്ഥര ഭേദിക്കുന്നു. മന്ഥര പറഞ്ഞു ഫലിപ്പിച്ചതിന്റെ മര്‍മ്മമിതാണ്. എഴുത്തച്ഛന് ഏതാനും വരികളില്‍ ഒതുക്കിയതും ഇതേ മര്‍മ്മം തന്നെയാണ്.
ജനനക്രമമനുസരിച്ച് മൂത്തവനായ രാമന് തന്നെ രാജാവാകണമെന്നത് സമ്മതിക്കാം. എന്നാല്‍ രണ്ടാം സ്ഥാനം കിട്ടേണ്ടത് രണ്ടാമനായ ഭരതനല്ലേ? അതിനിപ്പോള്‍ ലക്ഷ്മണന് അവകാശിയായി. ഇതിനര്‍ത്ഥം രാജ്യം ഭരിക്കുന്നത് സുമിത്രാപുത്രനെന്നല്ലേ? എങ്കില്‍ കൈകേയിയെ കൗസല്യയും സുമിത്രയും ദാസിയാക്കില്ലേ? രാജകുമാരിയായ കൈകേയി എന്നെപ്പോലെ വെറും ദാസിയായിരിക്കുന്നകാര്യം ഓര്‍ത്തുനോക്കൂ. ഭരതന് ലക്ഷ്മണന്റെ അടിമയായിത്തീരും.
എതിരില്ലാത്ത രാജ്യം കിട്ടിയാല്‍ രാമന് ഭരതനെ അന്യനാട്ടിലേക്ക് നാടുകടത്തും. അല്ലെങ്കില്‍ കൊന്നുകളയും. രാമനെ എപ്പോഴും പിന്തുടരുന്ന ലക്ഷ്മണനും, മാതാവായ സുമിത്രയും സര്‍വ്വ സുഖഭോഗങ്ങളും അനുഭവിക്കുമ്പോള്‍ ഭരതനും മാതാവായ കൈകേയിയും വേലക്കാരെപ്പോലെ കഴിയുകയോ, അല്ലെങ്കില്‍ കാട്ടില്‍ കിടന്നു കഷ്ടപ്പെടുകയോ ചെയ്യേണ്ടിവരും. ഭരതനെ രക്ഷിക്കാന്‍ ഇപ്പോള്‍തന്നെ ശ്രമിക്കണം. ദശരഥനെ വിശ്വസിക്കരുത്.
നിന്നോടു പറയുന്നതൊക്കെ പൊള്ളവാക്കുകളാണ്. കൗസല്യ ആഗ്രഹിക്കുന്നതൊക്കെ സാധിച്ചുകൊടുക്കുന്നു. അതുകണ്ട് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്ക്. രാമനെ കാട്ടിലയ്ക്കാനും ഭരതനെ രാജാവാക്കാനുമുള്ള ഉപായം ഞാന്‍ പറഞ്ഞുതരാം. ഇത്രയുമായപ്പോള്‍ കൈകേയിയുടെ യഥാര്‍ത്ഥഭാവം ഉണര്‍ന്നു. ഞാന്‍ രാമനെ കാട്ടിലയ്ക്കുകയും ഭരതനെ രാജാവാക്കുകയും ചെയ്യും. എന്നു പ്രഖ്യാപിച്ചു. നോക്കണേ എത്രപെട്ടെന്നാണ് അഭിപ്രായം മാറിയത്!
ധീരനായേറ്റം ദയാന്വിതനായ ഗുണാചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥിതനായ് സുശീലനായാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെങ്ങിരിക്കിലും ദുഷ്ട സംഗംകൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം ദുര്‍ജ്ജന
സംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിക്കവേണം പ്രയത്നേന സല്പുമാന്,
കജ്ജളം പറ്റിയാല്‍ സ്വര്‍ണവും നിഷ്പ്രഭം
സര്വ്വഗുണസമ്പന്നനാണെങ്കിലും വിദ്യാസമ്പന്നനായാലും എത്രയും ശിഷ്ടനാമാരാണെങ്കിലും ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ കാലാന്തരത്തില്‍ ദുര്ജ്ജനമായിത്തീരും.
അതുകൊണ്ട് സത്തുക്കള്‍ ദുര്ജ്ജനസമ്പര്ക്കം വര്‍ജ്ജിക്കണം. അഴുക്കുപറ്റിയാല്‍ സ്വര്‍ണവും ശോഭ കെട്ടതാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: