സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം പരിഷ്കരിക്കുന്നതിനായി നിയമിച്ച 10-ാം ശമ്പള കമ്മീഷന് അതിന്റെ ആദ്യഘട്ട റിപ്പോര്‍ട്ട് ജൂലൈ 13-ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.ഇതുസംബന്ധിച്ച് വിവിധ മാധ്യമങ്ങളിലും പൊതുസാമൂഹത്തിലും വലിയരീതിയിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. എല്ലാചര്‍ച്ചകളിലും പ്രതിസ്ഥാനത്തുള്ളത് സര്‍ക്കാര്‍ ജീവനക്കാരാണെന്നുള്ളതാണ് വസ്തുത. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം എന്നുള്ളത് പരിശോധിക്കാതിരിക്കുന്നത് ശരിയല്ല.
ശമ്പളം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിച്ചു എന്നുള്ള രീതിയിലാണ് ചര്‍ച്ച നടക്കുന്നത്. എന്നാല്‍ എന്താണ് ശരിക്കുള്ള വസ്തുത. നിലവിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 8500 രൂപയാണ്. അതോടൊപ്പം 80 ശതമാനം ക്ഷാമബത്തയായി 6800 രൂപ കൂടി ചേര്‍ത്ത് ഇപ്പോള്‍ തന്നെ 15300 രൂപ ഒരു ജീവനക്കാരന് ശമ്പളമായി ലഭിക്കുന്നുണ്ട്. ആ തുകയാണ് 17000 രൂപയായി 10-ാം ശമ്പള കമ്മീഷന് നിശ്ചയിച്ചത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശമ്പള പരിഷ്കരണത്തിലൂടെ ലഭിച്ച യഥാര്‍ത്ഥ വര്‍ദ്ധനവ് കേവലം 1700 രൂപ മാത്രമാണെന്ന് കാണാം. ഇതാണ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു എന്ന് പ്രചരിപ്പിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു സാധാരണ കൂലിപ്പണിക്കാരന് പോലും പ്രതിദിനം 700-800 രൂപ ശമ്പളം ലഭിയ്ക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച ശമ്പള പ്രകാരം പോലും ലഭിക്കുന്നത് 566 രൂപ മാത്രമാണെന്ന് കാണുവാന്‍ സാധിക്കും. (17000÷30 = 566.6) വസ്തുത ഇതായിരിക്കെ ജീവനക്കാര്‍ക്ക് വാരിക്കോരി നല്കുന്നു എന്നുള്ളതിന്റെ പൊള്ളത്തരം വ്യക്തമാകുന്നതാണ് ഈ കണക്ക്.
റവന്യൂ വരവും ശമ്പള ചെലവുകളും
സംസ്ഥാനത്തിന്റെ റവന്യൂവരവിന്റെ സിംഹഭാഗവും (ഏകദേശം 90 ശതമാനം വരെ) സര്‍ക്കാര്‍ ജീവനകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുംവേണ്ടി ചെലവാക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രചാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ് എന്നുള്ളത് പരിശോധിക്കാം. 2015-16 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിനോടൊപ്പം ധനകാര്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തന്നെ ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്. 2011-12 ധനകാര്യ വര്‍ഷത്തില്‍ ശമ്പളത്തിനും പെന്‍ഷനുംവേണ്ടി റവന്യൂവരുമാനത്തിന്റെ 65.20 ശതമാനം ചെലവഴിച്ച സ്ഥാനത്ത് 2014-15 വര്‍ഷം അത് 53.3% ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 12 ശതമാനംവരെ കുറഞ്ഞപ്പോഴാണ് ഇത്തരം ഒരു വ്യാജ പ്രചാരണം വിവിധ കോണുകളില്‍ നിന്നും ഉണ്ടാകുന്നത്.താഴെ കൊടുത്തിട്ടുള്ള പട്ടിക ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകും.
എന്തിനുവേണ്ടിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്
വളരെ വിശദമായി പരിശോധിക്കേണ്ട ഒരു വിഷയമാണിത്.നമ്മുടെ സംസ്ഥാനത്ത് റവന്യൂ വരുമാനത്തിന്റെ മുഖ്യപങ്കും ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിന് ചെലവാക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ ആവശ്യകതകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തില്‍ അദ്ധ്യാപകരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ആകെ 511487 ജീവനക്കാരാണ് പൊതുഖജനാവില്‍ നിന്നും ശമ്പളം വാങ്ങുന്നത്. അതില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്രം അദ്ധ്യാപകര്‍ ഉള്‍പ്പെടെ 241680 പേര് ജോലി ചെയ്യുന്നുണ്ട്. അതില്‍ തന്നെ 140196 പേര് എയ്ഡഡ് മേഖലയിലാണ്. മേല്‍ സൂചിപ്പിച്ച മൊത്തം ശമ്പള ചെലവിന്റെ ഏകദേശം 50 ശതമാനവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് ചെലവാക്കുന്നത്.അതിന്റെ സിംഹ ഭാഗവും എയ്ഡഡ് മേഖലയിലാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഇനി ആരോഗ്യമേഖലയുടെ കാര്യമെടുക്കാം.സംസ്ഥാനത്തൊട്ടാകെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും അനുബന്ധസ്ഥാപനങ്ങളിലുമായി ഡോക്ടര്‍മാര്‍,നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി ആകെ 60295 പേരാണ് ജോലിചെയ്യുന്നത്.സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നല്കുന്നതിനുവേണ്ടി രൂപം നല്‍കിയിട്ടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള ചെലവുകളും മേല്‍പ്പറഞ്ഞ റവന്യൂചെലവില്‍ വരുന്നതാണ്.
അതുപോലെതന്നെ ക്രമസമാധാനപാലന രംഗത്തു പ്രവര്‍ത്തിക്കുന്ന പോലീസ് വിഭാഗം, രക്ഷാദൗത്യം നിര്‍വ്വഹിക്കുന്ന ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലായി 74772 പേരാണ് ജോലി ചെയ്യുന്നത്. കൂടാതെ നിയമ പരിപാലന രംഗത്ത് വിവിധ കോടതികളിലായി ജഡ്ജിമാര്‍ ഉള്‍പ്പെടെ 13014 പേര് ജോലി ചെയ്യുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ആകെയുള്ള 114 വകുപ്പുകളില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലായി മാത്രം ആകെയുള്ള 511487 ജീവനക്കാരില്‍ 389761 പേരും ജോലിചെയ്യുമ്പോള്‍ അവര്‍ക്ക് നല്കുന്ന വേതനമാണ് ശമ്പളം എന്നുള്ള ഹെഡില്‍ വരുന്ന തുകയുടെ (76.20%) മുക്കാല്‍ പങ്കും എന്നുള്ളതല്ലേ വസ്തുത. ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട് ജീവനക്കാരെ ഒന്നടങ്കം പൊതുഖജനാവ് കട്ടുമുടിക്കുന്നവരെന്ന രീതിയില്‍ ചിത്രീകരിക്കുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം.
ശമ്പള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളും ആശുപത്രികളും പോലീസ് സ്റ്റേഷനുകളും നീതിന്യായ കോടതികളും അടച്ചുപൂട്ടണമെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്. റവന്യൂ,പഞ്ചായത്ത്.ട്രഷറി, നികുതി, തുടങ്ങി ബാക്കി 110 വകുപ്പുകളിലായി ജോലിചെയ്യുന്ന 121726 ജീവനക്കാരാണ് സംസ്ഥാനത്തെ റവന്യൂവരുമാനം മുഴുവന്‍ പിരിച്ചെടുത്ത് ട്രഷറിയിലെത്തിക്കുന്നത്. അവരെയും പറഞ്ഞുവിടണമെന്നാണോ വിമര്‍ശകര്‍ പറയുന്നത്.
പെന്ഷന് പ്രായം വസ്തുത എന്ത്
സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തണം എന്നുള്ളത് പതിറ്റാണ്ടുകളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. 1998-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസ്സായി ഉയര്‍ത്തിയത്. അതിനെതുടര്‍ന്ന് ഇടതുപക്ഷം ഭരണം നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും അവിടത്തെ ജീവനക്കാരുടെ പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തുകയുണ്ടായി
. ഛത്തീസ്ഘട്ട് പോലുള്ള സംസ്ഥാനങ്ങളില്‍ 62 വയസ്സാണ് പെന്ഷന് പ്രായം. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തില്‍ ഇപ്പോഴും പെന്ഷന് പ്രായം 56-ല്‍ നില്‍ക്കുകയാണ് (ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63.8-ല്‍ നില്ക്കുമ്പോള് കേരളത്തില്‍ അത് 74.2 വയസ്സാണ്). കേന്ദ്രജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ച് നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷവും കേരളത്തില്‍ അത് നടപ്പിലാക്കിയിട്ടില്ല. ഇപ്പോള്‍ 10-ാം ശമ്പള കമ്മീഷന് 58 വയസ്സായി വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടതോടെ നമ്മുടെ നാട്ടിലെ യുവജന സംഘടനകള്‍ ഒന്നാകെ അതിനെതിരെ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന് അവര്‍ പറയുന്ന ന്യായം 50 ലക്ഷം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുവെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത ഒരു കണക്കാണിത്.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ 18 വയസ്സിനും അന്‍പത് വയസ്സിനുമിടയിലുള്ള സര്‍ക്കാര്‍ ജോലി ഇല്ലാത്തവരുടെ കണക്കാണിത്. അതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയിലും ഐ.റ്റി. മേഖലയിലും വിവിധതരം ജോലികള്‍ ചെയ്യുന്നവരാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം 16 ലക്ഷം മലയാളികള്‍ ജോലി ചെയ്യുകയാണ്. അവരെയൊക്കെ ചേര്‍ത്താണ് ഊതിവീര്‍പ്പിച്ച ഈ കണക്ക് പ്രചരിപ്പിക്കുന്നത്. ഇത് അംഗീകരിച്ചാല്‍പോലും ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടാകുന്ന ഉദ്ദേശ്യം 18500 ഓളം വരുന്ന ഒഴിവുകള്കൊണ്ട് മേല്‍പ്പറഞ്ഞ അന്‍പത് ലക്ഷം പേരുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ കഴിയുമോ.സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായവും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തമ്മില്‍ ഒരിയ്ക്കലും കൂട്ടികുഴയ്ക്കുവാന്‍ പാടില്ല. യുവജനങ്ങളുടെ തൊഴിലില്ലായ്മ ഒരു പ്രത്യേക വിഷയമായി കണ്ട് അത് പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്.
ഇതോടൊപ്പം യുവജന സംഘടനകള്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവിലുള്ള തസ്തികകള്‍ പോലും വെട്ടികുറയ്ക്കുവാനുള്ള തീരുമാനം. 2014 സെപ്റ്റംബര്‍ 19-ലെ 400/2014/ എശി എന്ന ഉത്തരവ് പ്രകാരം 30500 തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. അതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ 2015 ജനുവരി 22-ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയെങ്കിലും, ഇപ്പോള്‍ യുവജനങ്ങളുടെ തൊഴിലില്ലായ്മയെപ്പറ്റി ഉത്കണ്ഠ പുലര്‍ത്തുന്ന ഒരു യുവജനസംഘടനകളും അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തൊഴില്‍ സംസ്കാരത്തിലാണ് മാറ്റം വരേണ്ടത്. ഏത് തൊഴിലും അഭിമാനത്തോടുകൂടി ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയാണ് വളര്‍ത്തിയെടുക്കേണ്ടത്. അത്തരത്തിലൊരു മാറ്റം ഉണ്ടായാല്‍ മാത്രമേ ഈ തൊഴിലില്ലായ്മയല്ല, തൊഴില്‍ ചെയ്യലില്ലായ്മക്ക് ശാശ്വതമായ പരിഹാരമാകൂ.
മലയാളികള്‍ക്ക് അത്തരത്തില്‍ ഒരു തൊഴില്‍ ചെയ്യലില്ലായ്മ ഉള്ളതുകൊണ്ടാണല്ലോ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം അവരുടെ തൊഴില്‍ശാലയായി കരുതി എല്ലാത്തരം ജോലിയും ചെയ്യുവാന്‍ തയ്യാറായി ഇവിടെ എത്തുന്നത്. ഇനിയെങ്കിലും ഇത്തരത്തില്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: