ഗുരുദാസ്പുര്‍ : പഞ്ചാബിലെ ദീനാനഗറിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനിലെ ലഷ്കര്‍ ഇ തോയ്ബയെന്ന്് പ്രാഥമിക നിഗമനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഭീകരര്‍ ഗ്ലോബല്‍ പൊസിഷനിംങ് സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്കു സമീപത്ത്, പാക്കിസ്ഥാനിലെ ശകര്‍ഗഡ് ഏരിയയിലെ ബെമിയല് ഗ്രാമത്തിലൂടെയാണ് ഭീകരര്‍ പഞ്ചാബിലേയ്ക്കു കടന്നതെന്നാണ് കണ്ടെത്തിയത്. ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് പാക്കിസ്ഥാന് പറയുന്നുണ്ടെങ്കിലും ഇതു കളവാണെന്നു തന്നെയാണ് വെളിവായിട്ടുള്ളത്. ജിപിഎസ് സംവിധാനം കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയിരുന്നു.
വിദഗ്ധ പരിശോധനയ്ക്ക് ഛത്തീസ്ഗഢില്‍ നിന്നുള്ള ഉന്നതതല ഫോറന്‍സിക് സംഘം ഭീകരാക്രമണം നടന്ന ദീനാനഗര്‍ പോലീസ്റ്റേഷനിലെത്തി. ഭാരത പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരെയായാണ് ദീനാനഗര്പോലീസ് സ്റ്റേഷന് സ്ഥിതിചെയ്യുന്നത്.
പാക് ലഷ്ക്കര്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ടെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ സുമേധ് സിംങ് സെയ്നി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ചൈനീസ് നിര്‍മിതമായ ഗ്രനേഡുകളും എകെ 47 തോക്കുകളും കണ്ടെടുത്തതായും സെയ്നി അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ എസ്പി ഉള്‍പ്പടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: