തിരുവനന്തപുരം: അബ്ദുള്‍ കലാമിന്റെ വേര്‍പാട് തന്നെ ഞെട്ടിക്കുകയും ദുഃഖിതനാക്കുകയും ചെയ്തെന്ന് ഗവര്‍ണര്‍ പി. സദാശിവം. തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല ഐഎസ്ആര്‍ഒയുടെ തുടക്കക്കാരനായ ശാസ്ത്രജ്ഞനെന്ന നിലയില്‍ കേരളത്തിലായിരുന്നു.
ഇതിഹാസതുല്യമായ ആ ജീവിതവുമായി ബന്ധപ്പെട്ട അഗ്നിച്ചിറകുകള്‍ യുവജനതയുടെ കര്‍മശേഷിയെ ജ്വലിപ്പിക്കുകയും ഉന്നത ലക്ഷ്യങ്ങളിലേക്കു കുതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിസൈല്മാന് എന്ന് ലോകമെങ്ങും വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം കിടയറ്റ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുവച്ചു. മാതൃരാജ്യത്തിനായി അദ്ദേഹം വിഭാവനം ചെയ്ത പുരോഗതി ഇന്ത്യ-വിഷന്‍-2020 ല്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭാവിയുടെ പ്രതീക്ഷകളായ ഷില്ലോംഗ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഭൂമിയുടെ ഭാവി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്ന പൊതുചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തതെന്നതും ഇതിന് തെളിവാണ്.
ഭാരതത്തോട് എന്നും മമത പുലര്‍ത്തിയ അദ്ദേഹം നാടിന്റെ ഭാവിയെക്കുറിച്ചുള്ള വിഭാവനകള്‍ വിലമതിക്കാനാകാത്ത രേഖയായി അവതരിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും ഭാരത രത്നമായിരുന്ന അദ്ദേഹം ജനങ്ങളുടെ രാഷ്ട്രപതിയായി എന്നും സ്മരിക്കപ്പെടും. എല്ലാ കേരളീയര്ക്കുമൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: