തിരുവനന്തപുരം: ഭാരതത്തിന്റെ മഹത്തായ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സങ്കല്‍പ്പവും സ്വപ്നവും ഉണ്ടായിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു ഡോ. എ. പി. ജെ. അബ്ദുള്‍ കലാമെന്ന് ഭാരതീയവിചാരകേന്ദ്രം.
ജനപ്രിയനായ രാഷ്ട്രപതി, പ്രഗല്ഭനായ ശാസ്ത്രജ്ഞന്, ശാസ്ത്രരംഗത്തെ അതുല്യനായ സംഘാടകന്‍, ഭാരതീയയുവതയുടെ മാര്‍ഗ്ഗദര്‍ശി എന്നീ നിലകളിലെല്ലാം നാടിന്റെ നിരുപാധികമായ സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനായ അബ്ദുള്‍ കലാമിന്റെ ധന്യജീവിതത്തിനാണ് ആകസ്മികമായ അന്ത്യം സംഭവിച്ചിരിക്കുന്നത്. ശിശുസഹജമായ ലാളിത്യവും സ്നേഹസമ്പന്നതയും അതുല്യമായ രാഷ്ട്രഭക്തിയും കര്‍മ്മകുശലതയും വിശാലമായ മനുഷ്യത്വവും ആത്മീയപ്രഭാവവും അനുകമ്പയും എല്ലാം ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.
ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ഡോ. കലാമിന് വ്യക്തമായ സങ്കല്പവും സ്വപ്നവും ഉണ്ടായിരുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി അദ്ദേഹം അവസാന നിമിഷം വരെ അനവരതം പ്രയത്നിച്ചത്. ആഗോളവത്കരണം വിവരസാങ്കേതികവിദ്യ തുടങ്ങിയവയുടെ പ്രഭാവം യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും, ഭൗതികപ്രലോഭനത്തിന്റെ തമോഗര്‍ത്തത്തിലേക്ക് ആകര്ഷിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, അവരുടെ മുന്നില്‍ ഒരു രക്ഷകനും ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായി പ്രത്യക്ഷപ്പെട്ട് രാഷ്ട്രനിര്‍മ്മാണത്തിന്റെ വിശുദ്ധമന്ത്രം ഉപദേശിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബഹിരാകാശ ഗവേഷണരംഗത്ത് ഭാരതത്തെ ലോകനിലവാരത്തിലേക്ക് എത്തിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം കാലത്തിന് മുമ്പേ നടന്ന കര്‍മ്മയോഗിയാണ്. അന്ത്യനിമിഷങ്ങളില്‍ പോലും തന്റെ മഹനീയ ദൗത്യത്തില്‍ അദ്ദേഹം വ്യാപൃതനായിരുന്നു എന്നത് അത്ഭുതാദരങ്ങളോടുകൂടിയല്ലാതെ ഓര്‍മ്മിക്കാന്‍ സാധിക്കുകയില്ല.
ഭാരതീയസംസ്കൃതി വിഭാവനം ചെയ്യുന്ന ഒരു സാത്വിക കര്‍മ്മയോഗിയുടെ ഉജ്ജ്വല മാതൃകയായിരുന്ന അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു യഥാര്‍ത്ഥ ‘ഭാരതരത്ന’മായി പ്രശോഭിച്ചു. ഡോ. കലാമിന്റെ ധന്യസ്മരണയ്ക്കുമുന്നില് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഡോ.കെ. എന്‍. മധുസൂദനന് പിള്ളയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒ. രാജഗോപാല്‍, ആര്. സഞ്ജയന് എന്നിവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തി. ഡോ. കെ. സി. അജയകുമാര്‍ സ്വാഗതവും പി. എസ്. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: