ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരണമടഞ്ഞത് 1,41,526 പേര്. ഓരോ മണിക്കൂറിലും രാജ്യത്തൊട്ടാകെ വാഹനാപകടങ്ങളില്‍ 16 പേരാണ് മരിക്കുന്നത്. ഇതില്‍ കൂടുതലും ബൈക്ക് യാത്രക്കാരും. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ പുതിയ കണക്കാണിത്. അശ്രദ്ധയും അമിതവേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ ഭാരതത്തില്‍ മൊത്തം 4,50,898 അപകടങ്ങളാണ് ഉണ്ടായത്. ഇവയില്‍ മരണമടഞ്ഞത് 1,41,526 പേര്. പരിക്കേറ്റത് 4,77,731 പേര്‍ക്ക്.
അപകടങ്ങളില്‍ കേരളം അഞ്ചാമതാണ്.
അപകടങ്ങള്‍ കൂടുതല്‍ തമിഴ്നാട്ടിലാണ്, 67250. പരിക്കേറ്റവര്‍ 77,725 മരണം 15190. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 35,872 അപകടങ്ങളാണ്. പരിക്കേറ്റത് 40, 787 പേര്‍ക്ക്. എന്നാല്‍ മരണ സംഖ്യയില്‍ കേരളം പതിനാലാമതാണ്, 4000 പേര്. മരണം കൂടുതല്‍ യുപിയിലാണ്, 16284 പേര്. രണ്ടാമത് തമിഴ്നാടും. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം അപകടങ്ങളില്‍ മരിച്ചത് 13529 പേരും. അപകടങ്ങള്‍ ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്, വെറും ഒരെണ്ണം. പരിക്കേറ്റത് ഒരാള്‍ക്ക്. ഇവിടെ ഒരാളും അപകടത്തില്‍ മരിച്ചിട്ടില്ല.
കൂടുതല്‍ അപകടങ്ങളും( 17.26ശതമാനം) നടന്നിരിക്കുന്നത് വൈകിട്ട് മൂന്നിനും ആറിനുമിടയ്ക്കാണ്.വെളിച്ചം കുറവുള്ള രാത്രിയിലാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നതെന്ന ധാരണ തെറ്റാണെന്നും ഇതോടെ തെളിഞ്ഞു.
കാഴ്ച കുറവായ മഴക്കാലത്തും മഞ്ഞുകാലത്തുമാണ് കൂടുതല്അപകടങ്ങളെന്ന ധാരണയും തെറ്റാണെന്ന് കണക്കുകള്‍ പറയുന്നു. അപകടങ്ങളില്‍ കൂടുതലും മെയ് മാസത്തിലാണ് ഉണ്ടായത്.( 9.2 ശതമാനം)
ടൂ വീലറുകളാണ് കൂടുതലും അപകടത്തില്‍ പെട്ടത്, 26.4 ശതമാനം. 20.1 ശതമാനം അപകടങ്ങള്‍ക്ക് ലോറികളും ട്രക്കുകളും 12.1 ശതമാനം അപകടങ്ങള്‍ക്ക് കാറുകളുമാണ് കാരണം. കഴിഞ്ഞവര്‍ഷമുണ്ടായ അപകടങ്ങളില്‍ 8.8 ശതമാനം ബസുകള്‍ മൂലമാണ്.
ദേശീയ പാതകളിലാണ് ചോരപ്പുഴ ഒഴുകുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടങ്ങളില്‍ 32.6 ശതമാനവും നടന്നത് ദേശീയ പാതകളിലാണ്. സംസ്ഥാന ഹൈവേകളില്‍ 27.8 ശതമാനമാണ് അപകടം.
അപകടങ്ങളില്‍ 47.9 ശതമാനവും അമിത വേഗതമൂലമാണ്. അശ്രദ്ധ മൂലമാണ് 41.5 ശതമാനം അപകടങ്ങളുണ്ടായത്. മോശം കാലാവസ്ഥ 5.3 ശതമാനം അപകടങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ മദ്യപിച്ചുള്ള വാഹനമോടിക്കല്‍ മൂലം 2.6 ശതമാനം അപകടങ്ങളാണ് ഉണ്ടായത്. വാഹനങ്ങളുടെ കുഴപ്പം മൂലം വെറും 2.8 ശതമാനം അപകടങ്ങളേ ഉണ്ടായിട്ടുള്ളൂ.
അപകടം കൂടി മരണം കുറഞ്ഞു
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2014ല്‍ അപകടങ്ങള്‍ കൂടി, 2013ല്‍ 430600 അപകടങ്ങള്‍ നടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 4,50898 ആയി. 4.7 ശതമാനം വര്‍ദ്ധന. എന്നാല്‍ മരണം 1.2 ശതമാനത്തില്‍ നിന്ന് 0.9 ശതമാനമായി കുറഞ്ഞു. വാഹനങ്ങളുടെ എണ്ണം 1,14953ല്‍ നിന്ന് 1,59,490 ആയി കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: