മറയൂര്‍: മറയൂരില്‍ അനുമതിയില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളര്‍ത്തിയ പുള്ളിമാന്‍ രണ്ട് വനംവകുപ്പ് ജീവനക്കാരെ കുത്തി വീഴ്ത്തി. ഗണേശന്, മുത്തു എന്നിവരെയാണ് ആക്രമിച്ചത്. മറയൂര്‍ റെയ്ഞ്ച് ഓഫീസിനുള്ളില്‍ വച്ചാണ് രണ്ട് പേര്‍ക്കും കുത്തേറ്റത്. ഗണേശനെ കുത്തിവീഴ്ത്തുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ബീറ്റ് ഓഫീസര്‍ മുത്തുവിന് കുത്തേറ്റത്. ഉടന്‍ തന്നെ കൂടുതല്‍ ജീവനക്കാരെത്തി പുള്ളിമാനിനെ മാറ്റുകയായിരുന്നു.
കാടിനുള്ളില്‍ വച്ചാണ് ജീവനക്കാര്‍ക്ക് കുത്തേറ്റതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുന്നത്. കാടിനുള്ളില്‍ വളരേണ്ട പുള്ളിമാനെ മൂന്ന് വര്‍ഷം മുന്‍പ് ആനയ്ക്കാപ്പെട്ടി മേഖലയില്‍ നിന്നാണ് വനംവകുപ്പ് റെയ്ഞ്ച് ഓഫീസ് സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകള്ക്കുള്ളിലേക്ക് കൊണ്ടുവന്നത്. ചന്ദന ഗോഡൗണിന് സമീപം പുറം ലോകം കാണാതെ വളര്‍ത്തുകയായിരുന്നു. മാനിനെ കാട്ടിലേക്ക് തിരികെ വിടണമെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ചിലരുടെ പിടിവാശിമൂലം റെയ്ഞ്ച് ഓഫീസില്‍ തന്നെ വളരുകയായിരുന്നു.
ജീവനക്കാര്‍ക്ക് ഫോറസ്റ്റ് സ്റ്റേഷനുള്ളില്‍ നിന്നും കുത്തേറ്റതോടെ മാനിനെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഉദ്ദ്യോഗസ്ഥര്‍. നിയമം ലംഘിച്ച് പുള്ളിമാനിനെ വളര്‍ത്തിയ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: